രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ മുങ്ങിയ കേസിലെ പ്രതി 20 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍; രാഗേഷിനെ പോലീസ് പിടിച്ചത് പോണ്ടിച്ചേരിയില്‍ നിന്നും

Update: 2025-06-11 16:05 GMT

കണ്ണൂര്‍: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 20 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. 15ഉം 14ഉം വയസുള്ള പെണ്‍ കുട്ടികളെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

2005 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കണ്ണൂര്‍ ജില്ലക്കാരായ പെണ്‍ കുട്ടികളെയാണ് തട്ടികൊണ്ട് പോയത്. ഈ കേസില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങിയതിനു ശേഷം മുങ്ങുകയായിരുന്നു. പിന്നീട് 20 വര്‍ഷത്തിന് ശേഷമാണ് പ്രതി പോലീസിന്റെ വലയിലായത്. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി എം പി രാഗേഷാണ് പിടിയിലായത്. പോണ്ടിച്ചേരിയില്‍ വെച്ചാണ് പ്രതിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടിയത്.

കൂട്ട് പ്രതി രൂപേഷ് നേരത്തെ പിടിയിലായിരുന്നു. അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. കുട്ടികളെ തട്ടി കൊണ്ട് പോയി ബലാത്സംഗം ചെയ്ത ശേഷം തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു.

കണ്ണൂര്‍ എ സി പി പ്രദീപന്‍ കണ്ണിപൊയിലിന്റെയും ടൗണ്‍ ശ്രീജിത് കോടേരിയുടെയും നിര്‍ദേശ പ്രകാരം എസ് ഐ മാത്യുസ് ജാക്‌സണ്‍ , സി പി നാസര്‍ , ബൈജു , റമീസ് , മിധുന്‍ , വിനില്‍ തുടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

Similar News