'റമീസിന്റെ പിതാവ് ഇറച്ചിവെട്ടുകാരന്‍; റമീസും ഇറച്ചി വെട്ടാന്‍ പോകാറുണ്ടായിരുന്നു; കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയില്‍; ചേരാനെല്ലൂരിലെ ലോഡ്ജില്‍ വച്ച് അനാശാസ്യ പ്രവൃത്തിക്ക് പിടിയിലായി'; മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നു നാട്ടുകാര്‍; വിവാഹ വാഗ്ദാനം നല്‍കി ടിടിസി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; റമീസിന്റെ മാതാപിതാക്കളെയും പ്രതിചേര്‍ത്തേക്കും

റമീസിന്റെ മാതാപിതാക്കളെയും പ്രതിചേര്‍ത്തേക്കും

Update: 2025-08-11 14:04 GMT

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് പറവൂര്‍ ആലങ്ങാട് തോപ്പില്‍പറമ്പില്‍ റമീസിന്റെ മാതാപിതാക്കളെയും പ്രതിചേര്‍ത്തേക്കും. റമീസിന്റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡനം, ദേഹോപദ്രവം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ടിടിസി വിദ്യര്‍ഥിനിയായ 23 വയസ്സുകാരിയെ മര്‍ദിക്കാന്‍ കൂട്ടുനിന്നതിന് റമീസിന്റെ മാതാപിതാക്കളെ അടക്കം കേസില്‍ പ്രതി ചേര്‍ക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തായ റമീസിനും കുടുംബത്തിനുമെതിരേ ഗുരുതരമായ ആരോപണങ്ങളടങ്ങിയ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നിരുന്നു. റമീസും കുടുംബവും മതം മാറാന്‍ നിര്‍ബന്ധിച്ചതായും മതം മാറാന്‍ താന്‍ തയാറാണെന്ന് പറഞ്ഞെങ്കിലും പിന്നേയും റമീസും കുടുംബവും തന്നോട് ക്രൂരത തുടര്‍ന്നുവെന്നുമടക്കമുള്ള കാര്യങ്ങളാണ് പെണ്‍കുട്ടി തന്റെ ആത്മഹത്യാക്കുറിപ്പിലൂടെ ആരോപിക്കുന്നത്. ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങളുടെ വാട്‌സാപ് ചാറ്റുകളും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെയും മതംമാറ്റത്തിന്റെയും കാര്യം ഈ ചാറ്റുകളിലുണ്ട്.

ആലുവയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന കാലത്താണ് സോനയും റമീസും ഇഷ്ടത്തിലാകുന്നത്. ഏതാനും വര്‍ഷം മുന്‍പാണ് റമീസിന്റെ കുടുംബം ആലങ്ങാട് പാനായിക്കുളം ഭാഗത്തു താമസം തുടങ്ങിയത്. ഇറച്ചിവെട്ടാണ് പിതാവ് റഹീമിന്റെ ജോലി. പലയിടങ്ങളിലായി ഇറച്ചി സ്റ്റാളുകളുണ്ട്. ഇടയ്ക്ക് റമീസും ഇറച്ചി വെട്ടാന്‍ പോകാറുണ്ടായിരുന്നു. കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും നാട്ടുകാര്‍ പറയുന്നു. ടിടിസി വിദ്യാര്‍ഥിനിയും റമീസും തമ്മില്‍ ഇഷ്ടത്തിലായതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ ഇടപെട്ട് വിവാഹാലോചന നടത്തിയിരുന്നു.

എന്നാല്‍, വിവാഹം നടക്കണമെങ്കില്‍ മതം മാറണമെന്നു റമീസിന്റെ കുടുംബം ആവശ്യപ്പെട്ടെന്നാണ് ടിടിസി വിദ്യാര്‍ഥിനിയുടെ അമ്മയും സഹോദരനും  പറയുന്നത്. മതംമാറാന്‍ സമ്മതമാണെന്ന് വിദ്യാര്‍ഥിനി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചേരാനെല്ലൂരിലെ ലോഡ്ജില്‍ വച്ച് അനാശാസ്യ പ്രവൃത്തിക്ക് റമീസ് പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന്, മതം മാറാന്‍ സാധിക്കില്ലെന്നും റജിസ്റ്റര്‍ വിവാഹം കഴിക്കാമെന്നും വിദ്യാര്‍ഥിനി നിലപാടെടുത്തിരുന്നു. ഇക്കാര്യം  ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. റമീസിനു മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നു നാട്ടുകാര്‍ പറയുന്നുണ്ട്.

റജിസ്റ്റര്‍ വിവാഹം കഴിക്കാനാണെന്നു പറഞ്ഞാണ് സുഹൃത്തിന്റെ വീട്ടില്‍നിന്നു റമീസ് വിദ്യാര്‍ഥിനിയെ വിളിച്ചു കൊണ്ടു പോയതെന്ന്  അമ്മ  പറയുന്നു. എന്നാല്‍ തന്റെ വീട്ടിലേക്കാണ് റമീസ്  കൊണ്ടുപോയത്. വിവാഹം കഴിക്കണമെങ്കില്‍ മതംമാറണമെന്നായിരുന്നു സുഹൃത്തായ റമീസിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധമെന്നും ഇതിനിടെ രജിസ്റ്റര്‍വിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോവുകയും എന്നാല്‍ റമീസിന്റെ വീട്ടില്‍ കൊണ്ടുപോവുകയും മതം മാറാനായി നിര്‍ബന്ധിക്കുകയുമായിരുന്നു

'ഇമ്മോറല്‍ ട്രാഫിക്കിങ്ങിന് റമീസിനെ പിടിച്ചത് ക്ഷമിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന് എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. മതം മാറില്ല എന്ന് പറഞ്ഞ എന്നെ രജിസ്റ്റര്‍ മാരേജ് ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചിറക്കി കൊണ്ടുപോയതിനു ശേഷം അവന്റെ വീട്ടില്‍ എത്തിക്കുകയും മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയുകയും ചെയ്തു. മതം മാറാന്‍ താന്‍ തയാറാണെന്ന് പറഞ്ഞെങ്കിലും പിന്നേയും റമീസും കുടുംബവും തന്നോട് ക്രൂരത തുടര്‍ന്നു. ചെയ്ത തെറ്റിന് കുറ്റബോധമോ എന്നോട് സ്‌നേഹമോ കണ്ടില്ല. എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്‍കി' ആത്മഹത്യാകുറിപ്പില്‍  പറയുന്നു.

വീട്ടിലെത്തിയ ഉടന്‍, മതം മാറണമെന്നും ഇതിനായി പൊന്നാനിയില്‍ പോകാന്‍ വാഹനം തയാറാണെന്നും റമീസ് പറഞ്ഞെന്നും സമ്മതിക്കാത്തതുകൊണ്ട് മര്‍ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും ടിടിസി വിദ്യാര്‍ഥിനി പറഞ്ഞതായി സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ സഹോദരനെ വിളിക്കുമെന്നു പറഞ്ഞപ്പോഴാണ് തുറന്നു വിട്ടതെന്നും വിദ്യാര്‍ഥിനി പറഞ്ഞതായി അമ്മ  പറയുന്നു. റമീസിന്റെ കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം ഈ സമയം വീട്ടിലുണ്ടായിരുന്നെന്നും  പറഞ്ഞിരുന്നു. അവിടെനിന്നു തിരിച്ചു വന്ന ശേഷവും മതംമാറ്റം അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് റമീസ് നിരന്തരം ടിടിസി വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഈ സമ്മര്‍ദം താങ്ങാന്‍ കഴിയാതെ താന്‍ പിതാവിന്റെ അടുക്കലേക്ക് പോകുന്നു എന്നായിരുന്നു വിദ്യാര്‍ഥിനിയുടെ കുറിപ്പ് അവസാനിക്കുന്നത്. മൂന്നു മാസം മുമ്പ് വീടിനടുത്തുള്ള കുളക്കരയില്‍ മരിച്ച നിലയില്‍ ടിടിസി വിദ്യാര്‍ഥിനിയുടെ പിതാവിനെ കണ്ടെത്തുകയായിരുന്നു.

Tags:    

Similar News