'നീയൊക്കെ...വിമാനം പറത്തിയാൽ നന്നായിരിക്കും; വല്ല..ചെരുപ്പ് തുന്നുന്ന പണിക്ക് പോടാ..!';ഉദ്യോഗസ്ഥരുടെ വാക്കുകൾ കേട്ട് മാനസികമായി തളർന്ന് ആ ട്രെയ്‌നി പൈലറ്റ്; 'ഇൻഡിഗോ'യിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് യുവാവ്; അവരുടെ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്ന് പോലീസ്!
ഡൽഹി: തൊഴിലിടത്തിൽ നിന്ന് ഇൻഡിഗോ ട്രെയ്നി പൈലറ്റ് ജാതിയധിക്ഷേപം നേരിട്ടതായി ആരോപണം. 35കാരനായ ട്രെയ്നി പൈലറ്റാണ് പരാതി നൽകിയിരിക്കുന്നത്. താൻ വിമാനം പറത്താൻ യോഗ്യനല്ലെന്നും ചെരിപ്പുകുത്തിയുടെ ജോലി ചെയ്യുന്നതാണ് നല്ലത് എന്നും പറഞ്ഞ് ഇൻഡിഗോയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നു എന്നാണ് പൈലറ്റിന്റെ പ്രധാന പരാതി. എസ്.സി വിഭാഗക്കാരനാണ് ഇദ്ദേഹം. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഡിഗോ ഉദ്യോഗസ്ഥരായ തപസ് ദെ, മനീഷ് സാഹ്നി, കാപ്റ്റൻ രാഹുൽ പാട്ടീൽ എന്നിവർക്കെതിരെ എസ്.സി/എസ്.ടി നിയമപ്രകാരം കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
ആദ്യം യുവാവ് പരാതിയുമായി ബെംഗളൂരു പോലീസിനെയാണ് സമീപച്ചത്. പിന്നാലെ ബെംഗളൂരു പോലീസ് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കുറ്റകൃത്യം എവിടെ നടന്നാലും ഏത് പോലീസ് സ്റ്റേഷനിലും കേസ് ഫയൽ ചെയ്യാന കഴിയുന്ന സംവിധാനമാണ് സീറോ എഫ്‌ഐആർ. ഇപ്പോൾ ഇൻഡിഗോയുടെ ആസ്ഥാനമായ ഗുരുഗ്രാമിലേക്ക് കേസ് മാറ്റിയിട്ടുണ്ട്. പരാതിക്ക് പിന്നാലെ ഇൻഡിഗോ ഉദ്യോഗസ്ഥരായ തപസ് ഡേ, മനീഷ് സാഹ്നി, ക്യാപ്റ്റൻ രാഹുൽ പാട്ടീൽ എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഇൻഡിഗോ ഉയർത്തുന്ന വാദം.
ഏപ്രിൽ 28 ന് ആണ് സംഭവം നടന്നത്. ഇൻഡിഗോയുടെ ഗുരുഗ്രാം ഓഫീസിൽ നടന്ന ഒരു മീറ്റിങ്ങിനിടെയാണ് ജാതി അധിക്ഷേപം നടന്നതെന്ന് യുവാവ് പരാതിയിൽ പറയുന്നു. 30 മിനിറ്റ് നീണ്ടുനിന്ന മീറ്റിങ്ങിൽ, "നിങ്ങൾ വിമാനം പറത്താൻ യോഗ്യനല്ല, തിരികെ പോയി ചെരുപ്പുകൾ തുന്നൂ. ഇവിടെ ഒരു വാച്ച്മാൻ ആകാൻ പോലും നിങ്ങൾ യോഗ്യനല്ല" എന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞതായി യുവാവ് ആരോപണം ഉയർത്തുന്നു.
അതുപോലെ രാജിവെയ്ക്കാൻ നിർബന്ധിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാനസികപീഡനമെന്നും ട്രെയ്‌നി പൈലറ്റ് ആരോപിച്ചു. പട്ടികജാതിക്കാരനായ തന്റെ വ്യക്തിത്വത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് അപമാനകരമായ പരാമർശങ്ങൾ നടത്തിയതെന്നും യുവാവ് ആരോപിച്ചു.
അതേസമയം, ഇൻഡിഗോ എയർലൈനിന്റെ വക്താവും വിശദികരണവുമായി രംഗത്തെത്തി. "ഏതെങ്കിലും തരത്തിലുള്ള വിവേചനം, ഉപദ്രവം, പക്ഷപാതം എന്നിവയോട് ഇൻഡിഗോ വിട്ടുവീഴ്ചയില്ലാത്ത നയമാണ് പിന്തുടരുന്നത്. കൂടാതെ എല്ലാവരെയും ഉൾക്കൊള്ളിച്ച്, ബഹുമാനിക്കുന്ന ഒരു ജോലിസാഹചര്യമാണ് ഇവിടെയുള്ളത്. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇത്തരം അവകാശവാദങ്ങളെ ശക്തമായി നിരാകരിക്കുന്നു. നീതി, സമഗ്രത, ഉത്തരവാദിത്തം എന്നീ മൂല്യങ്ങളിൽ ഞങ്ങൾ ഉറച്ച് നിൽക്കുന്നു. അന്വേഷണത്തോട് പൂർണമായും സഹകരിക്കും' വക്താവ് പറഞ്ഞു.