മെട്രോ സ്റ്റേഷനിന് സമീപം അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയെ പിടികൂടുന്നതിനിടെ പോലീസുമായി ഏറ്റുമുട്ടല്‍; കൊടും കുറ്റവാളി ദീപക് വര്‍മ്മ വെടിയേറ്റ് മരിച്ചു

Update: 2025-06-07 00:11 GMT

ലഖ്നൗ: രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ദീപക് വര്‍മ (24) പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദീപക് വര്‍മയ്‌ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരുന്നു. പ്രതിയെ കണ്ടെത്താനായി സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പോലീസ് നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ ദേവി ഖേഡ മേഖലയില്‍ നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തുന്നത്. തുടര്‍ന്ന് പിടിക്കാന്‍ നോക്കിയപ്പോള്‍ ഇയാള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് തിരികെ വെടിവെക്കുകയും നെഞ്ചില്‍ രണ്ടു തവണ വെടിയേറ്റതായും പൊലീസ് അറിയിച്ചു. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെയാണ് ആലംബാഗ് മെട്രോ സ്റ്റേഷനിന് സമീപം അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടര വയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ പാലത്തിന്റെ അടിയിലാണ് ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. അപകടാവസ്ഥയിലായ പെണ്‍കുട്ടിയെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കുകയും ചെയ്തു. ഇപ്പോഴും ചികിത്സ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഭവം നഗരവാസികളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ തിരിച്ചറിയാനായതോടെയാണ് പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചത്. കൊലചെയ്യപ്പെട്ട ദീപക് വര്‍മ നേരത്തെ പീഡനക്കേസില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്.

Tags:    

Similar News