കടക്കെണിയിൽ നിന്നും കരകയറാൻ ഇരുപതിനായിരം രൂപയ്ക്ക് ഓണം ബമ്പർ എടുത്തു; 40 ടിക്കറ്റും മോഷണം പോയി; 10 ടിക്കറ്റ് കൂടിയെടുത്ത് ഭാഗ്യപരീക്ഷണത്തിനൊരുങ്ങി രമേശൻ

Update: 2024-10-09 07:38 GMT

തൃശൂർ: കടക്കെണിയിൽ നിന്നും കരകയറാൻ തൃശൂർ സ്വദേശിയായ രമേശൻ ഇരുപതിനായിരം രൂപ മുടക്കി ലോട്ടറി ടിക്കറ്റെടുത്തു. ഇന്ന് നറുക്കെടുക്കുന്ന 25 കോടി ഒന്നാം സമ്മാനനമുള്ള ഓണം ബമ്പർ അടിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു രമേശൻ ഒരു മാസത്തിലെ ശമ്പളത്തിലെ ഏറിയ പങ്കും ചെലവിട്ട് ലോട്ടറി വാങ്ങിയത്. പുത്തൂർ പൗണ്ട് റോഡ് കരുവാൻ നിവാസിയായ രമേഷിനു 55 ലക്ഷത്തിന്റെ കടബാധ്യതയുണ്ട്. ആരോഗ്യവകുപ്പിലെ അറ്റൻഡറാണ് രമേഷ്.

ലക്ഷങ്ങളുടെ കടം വിട്ടാനാണ് രമേഷ് ടിക്കറ്റെടുത്തത്. എന്നാൽ നറുക്കെടുപ്പിന് മുന്നേ രമേശിനെ നിർഭാഗ്യം പിടികൂടി. എടുത്ത 40 ടിക്കറ്റുകളും വീട്ടിൽനിന്ന് മോഷണം പോയി. കൂടാതെ 3500 രൂപയും നഷ്ടപ്പെട്ടു. 55 ലക്ഷത്തോളം രൂപയുടെ കടബാധ്യതയ്ക്കു നടുവിൽ നിൽക്കുന്ന രമേശിന്റെ അവസാന പ്രതീക്ഷയായിരുന്നു ഓണം ബമ്പർ.

ബന്ധുക്കളുമായി സ്വത്തു തർക്കമുള്ള രമേഷ് ഒറ്റയ്ക്കാണു താമസിക്കുന്നത്. ലോട്ടറിയടിച്ചാൽ കടം തീർക്കാമെന്ന് പ്രതീക്ഷയിലാണ് മാസശമ്പളം മുഴുവൻ മുടക്കി ഇത്രയധികം ലോട്ടറി വാങ്ങിയത്. മോഷണം പോയ ലോട്ടറികൾ തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായതോടെ 10 ടിക്കറ്റുകളും കൂടി രമേഷ് വാങ്ങിയിട്ടുണ്ട്. ഈ പത്ത് ടിക്കറ്റുകളിൽ ഒന്നിൽ വിജയി ആയി കടബാധ്യത തീർത്ത് സ്വസ്ഥമായി ജീവിക്കാമെന്ന പ്രതീക്ഷയിലാണ് രമേശൻ. മോഷണത്തെ സംബന്ധിച്ച് രമേഷ് ഒല്ലൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags:    

Similar News