'ആരെ ഭായ്..ഇവിടെ ഫുൾ കാട് ഹേ..'; ഒരു പറമ്പ് കാണിച്ചുകൊടുത്ത് ബംഗാളികളെ വിളിച്ചുവരുത്തി; വൃത്തിയാക്കുന്നതിനിടെ പണവുമായി മുങ്ങി; അന്വേഷണത്തിൽ വിരുതന്മാരെ പൊക്കി പോലീസ്

Update: 2025-08-07 13:25 GMT

കോഴിക്കോട്: ജോലിക്കെന്ന വ്യാജേന വിളിച്ചുവരുത്തി ബംഗാള്‍ സ്വദേശികളെ പറ്റിച്ച് പണം തട്ടിയവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ഷാജിമോന്‍, ആലപ്പുഴ സ്വദേശി അന്‍വര്‍ എന്നിവരെയാണ് കോഴിക്കോട് നല്ലളം പോലീസ് എറണാകുളത്തുനിന്ന് പിടികൂടിയത്.

ബംഗാള്‍ സ്വദേശികളായ റജാലുവിനെയും അബ്ദുകരീമിനെയും കാടുവെട്ടാനെന്ന് പറഞ്ഞാണ് പ്രതികള്‍ നല്ലളം ജംഗ്ഷനിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് കാടുമൂടിയ ആളൊഴിഞ്ഞ പറമ്പ് കാണിച്ചുനല്‍കി അത് വെട്ടി വൃത്തിയാക്കാന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ പണിയെടുക്കുന്നതിനിടെ ഇരുവരും ഇവരുടെ പണവും മൊബൈല്‍ഫോണുകളും കവര്‍ന്ന് അവിടെ നിന്നും സ്ഥലം വിടുകയായിരുന്നു.

ബംഗാള്‍ സ്വദേശികളുടെ 11,500 രൂപയും മൊബൈല്‍ഫോണുകളും വസ്ത്രങ്ങളുമാണ് പ്രതികള്‍ തട്ടിയെടുത്തത്. ഉച്ചയോടെ ബംഗാള്‍ സ്വദേശികള്‍ പണികഴിഞ്ഞെത്തിയപ്പോഴാണ് സൂക്ഷിച്ചുവെച്ചിരുന്ന പണവും മൊബൈല്‍ഫോണും കാണാനില്ലെന്നും കബളിപ്പിക്കപ്പെട്ടെന്നും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒടുവിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. 

Tags:    

Similar News