തീവ്രതയേറിയ ലൈറ്റ് ഘടിപ്പിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തി; കര്‍ശന നടപടിയുമായി ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്; ലക്ഷങ്ങൾ പിഴ ചുമത്തി
കണ്ണൂര്‍: തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് - കോസ്റ്റല്‍ പോലീസ് സംയുക്ത സംഘം.
തീവ്രത കൂടിയ ലൈറ്റ് ഉപയോഗിച്ച് കൂട്ടത്തോടെ മത്സ്യങ്ങളെ ആകര്‍ഷിച്ച് മീൻ പിടിക്കുന്ന രീതി മത്സ്യസമ്പത്ത് കുറയാനിടയാക്കുമെന്നും ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയുമെന്നും കാണിച്ച് പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ നല്‍കിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി സീമയുടെയും, അഴീക്കോട് തീരദേശ പൊലീസ് എസ്.ഐ ബാബു പി.പി യുടെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘം ആഴക്കടലില്‍ നടത്തിയ പരിശോധനയിലാണ് ഹൈവോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ മുനമ്പം പള്ളിപ്പുറം സ്വദേശിയായ ലൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള വചനം, വചനം 2 എന്നീ 2 ബോട്ടുകള്‍ പിടിച്ചെടുത്തിരിക്കുന്നത്.