1989-ലെ ബാലറ്റ് പേപ്പറുകള്‍ അടക്കമുള്ള തെരഞ്ഞെടുപ്പ് രേഖകള്‍ ലഭിക്കാത്തത് പ്രതിസന്ധി; പ്രാഥമിക തെളിവുകള്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണം തുടരാനാകില്ലെന്ന് റിപ്പോര്‍ട്ട്; തപാല്‍ വോട്ടുകള്‍ തിരുത്തിയെന്ന ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം മുന്നോട്ട് പോകുന്നില്ല.

Update: 2025-06-25 08:16 GMT

ആലപ്പുഴ: തപാല്‍ വോട്ടുകള്‍ തിരുത്തിയെന്ന മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം മുന്നോട്ട് പോകുന്നില്ല. തെളിവുകളില്ലാതെ കേസന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് പോലീസ് അറിയിച്ചു.

ആലപ്പുഴ സൗത്ത് പോലീസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയത്. 1989-ലെ ബാലറ്റ് പേപ്പറുകള്‍ അടക്കമുള്ള തെരഞ്ഞെടുപ്പ് രേഖകള്‍ ലഭിക്കാത്തത് പ്രതിസന്ധിയാണ്. പ്രാഥമിക തെളിവുകള്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണം തുടരാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1989 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നായിരുന്നു ജി.സുധാകരന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താല്‍ പ്രശ്നമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ആലപ്പുഴയില്‍ എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വച്ചായിരുന്നു പരാമര്‍ശം.

വിവാദ പ്രസംഗത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. അന്നത്തെ തപാല്‍ ബാലറ്റ് പേപ്പറുകള്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പോലീസ് കത്ത് നല്‍കിയെങ്കിലും ഇത് ലഭ്യമല്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണം തുടരാനാവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

Similar News