റാന്നിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഗുരുതര പൊളളലേറ്റ അതിഥി തൊഴിലാളി മരിച്ചു

ഗുരുതര പൊളളലേറ്റ അതിഥി തൊഴിലാളി മരിച്ചു

By :  Brajesh
Update: 2024-09-23 14:49 GMT

റാന്നി: ഞായറാഴ്ച രാത്രി ഹെഡ്പോസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു. ആസാം ഉടല്‍ഗുരി സോനാ ജൂലി ഗണേഷ് കൗര്‍(28) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ തിങ്കള്‍ വൈകിട്ട് മൂന്നു മണിയോടെ മരിച്ചത്.

ഞായറാഴ്ച രാത്രി 9.15 ടെയാണ് വലിയ പൊട്ടിത്തെറി നടന്നത്. ഹെഡ് പോസ്റ്റോഫീസിനു മുമ്പിലുള്ള ഇടശേരിയില്‍ കുര്യാക്കോസിന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. മുറിയുടെ കതക് ദൂരത്തേയ്ക്ക് തെറിച്ചു പോയി. ഇവിടുത്തെ താമസക്കാരനായ ഗണേഷ് ഭക്ഷണം തയാറാക്കുന്നതിന് വേണ്ടി അരി കഴുകി ഗ്യാസില്‍ വയ്ക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് അപകടകാരണമെന്ന നിഗമനത്തിലാണ് ഫയര്‍ ഫോഴ്‌സും പോലീസും.




ഉടന്‍ തന്നെ ഗണേഷിനെ റാന്നി താലൂക്ക് ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഗണേഷ് കൗര്‍ കഴിഞ്ഞ മൂന്നുമാസമായി റാന്നി മാമുക്കിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന തോട്ടമണ്‍ വിളയില്‍വീട്ടില്‍ നവീന്റെ വിളയില്‍ ട്രേഡിങ് കമ്പനി എന്ന ടയര്‍ കടയില്‍ ജോലി നോക്കി വരികയായിരുന്നു.

ഇതിന് മുന്‍പ് ഏറ്റുമാനൂരില്‍ ഉള്ള ടയര്‍ കടയിലാണ് ജോലി ചെയ്തിരുന്നത്. ടയര്‍ കടയ്ക്ക് അവധിയായതിനാല്‍ കോട്ടയത്ത് പോയി തിരികെ റൂമിലെത്തി ചോറ് ഉണ്ടാക്കുവാനായി ഗ്യാസ് സ്റ്റൗ ഓണാക്കി ലൈറ്റര്‍ കത്തിച്ച സമയമാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ഗണേഷ് പോലീസിന് മൊഴി നല്‍കി. പോലീസ് മുറി സീല്‍ ചെയ്തിട്ടുണ്ട്. സമീപത്തെ കടമുറികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.


Tags:    

Similar News