കാസറഗോഡ് ജില്ലയിലെ പൊതുമരാത്ത് ജോലിയിൽ കണ്ടെത്തിയത് വൻ ക്രമക്കേട്; കരാറുകാർക്ക് തുക അനുവദിച്ചത് ഗുണനിലവാരം ഉറപ്പ് വരുത്താതെ; ക്രമക്കേട് പുറത്ത് കൊണ്ട് വന്നത് പൊതുപ്രവർത്തകൻ എം വി ശില്പരാജ്
കാസറഗോഡ്: ജില്ലയിൽ പൊതുമരാത്ത് ജോലിയിൽ വൻ ക്രമക്കേട്. 8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 15 മരാമത്ത് പ്രവർത്തികളിൽ കോരുപ്പുക്കട്ടയും പ്രീകാസ്റ് ടൈലുകളും പാകിയതിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ചെറുവത്തൂർ സ്വദേശിയായ പൊതുപ്രവർത്തകൻ എം വി ശില്പരാജാണ് ക്രമക്കേടുകൾ പുറത്ത് കൊണ്ട് വന്നത്. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്, കീനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്, പൈവളിക ഗ്രാമപഞ്ചായത്ത്, നീലേശ്വരം നഗരസഭ, കാഞ്ഞങ്ങാട് നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതായാണ് റിപ്പോർട്ട്.
8 തദ്ദേശസ്ഥാപനങ്ങളിൽ 15 മരാമത്ത് പ്രവർത്തികളിൽ ഇന്റർലോക്ക് ടൈലുകളുടെയും, പ്രീക്കാസ്റ്റ് ടൈലുകളുടെയും ഗുണനിലവാരം പരിശോധിച്ചു ഉറപ്പുവരുത്താതെയാണ് എൻജിനീയർമാർ കരാറുകാർക്ക് തുക അനുവദിച്ചതെന്നാണ് കണ്ടെത്തൽ. തൃക്കരിപ്പൂർ പഞ്ചായത്തിൽ നിന്നും ഇപ്രകാരം 3,86,556/- രൂപയും, ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 35,863/- രൂപയും, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിൽ നിന്നും 1,10,839/- രൂപയും, ഈസ്റ്റ് എളരി ഗ്രാമപഞ്ചായത്തിൽ നിന്നും 4,48,821/- രൂപയും, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ നിന്നും 3 ലക്ഷത്തോളം രൂപയും, പൈവളിക ഗ്രാമപഞ്ചായത്തിൽ നിന്നും 58,806/- രൂപയും, നീലേശ്വരം നഗരസഭയിൽ നിന്നും 1,92,036/- രൂപയും, കാഞ്ഞങ്ങാട് നഗരസഭയിൽ നിന്നും 6,23,560/- രൂപയുമാണ് പൊതുമരാമത്ത് ചീഫ് ടെക്നിക്കൽ എക്സാമിനറുടെ സർക്കുലറിൽ ലംഘനം നടത്തി എഞ്ചിനീയർമാർ കരാറുകാർക്ക് അനുവദിച്ചത്.
ഇന്റർലോക്ക് ടൈലുകളുടെയും പ്രീകാസ്റ്റ് ടൈലുകളുടെയും ഗുണനിലവാരം പരിശോധിച്ചു ഉറപ്പുവരുത്തിയാൽ മാത്രമേ തുക അനുവദിക്കാൻ പാടുകയുള്ളൂ എന്നാണ് ചട്ടം. എന്നാൽ 20 ലക്ഷത്തോളം രൂപ ഇപ്രകാരം ചട്ടം ലംഘിക്കപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിന്നും മാത്രം അനുവദിക്കപ്പെട്ടതായും സർക്കാർ ചട്ടങ്ങൾ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് അനധികൃതമായി തുക അനുവദിച്ച എൻജിനീയർമാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കും, തദ്ദേശ വകുപ്പ് കാസർകോട് ജില്ല ജോയിന്റ് ഡയറക്ടർക്കും, വിജിലൻസ് ഡയറക്ടർക്കും ശില്പരാജ് പരാതി സമർപ്പിച്ചിട്ടുണ്ട്.
കേരള സംസ്ഥാന ഓഡിറ്റി വിഭാഗം നടത്തിയ ഓഡിറ്റുകളുടെ റിപ്പോർട്ട് പരിശോധിച്ചാണ് ശില്പരാജ് ക്രമക്കേടുകൾ കണ്ടെത്തിയത്. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിൽ എൻജിനീയറും അസിസ്റ്റന്റ് എൻജിനീയറും ചേർന്ന് മരാമത്ത് പണിയിൽ രണ്ടു കോട്ട് പെയിന്റ് അടിക്കാതെ അടിച്ചു എന്ന് സർക്കാർ രേഖയിൽ രേഖപ്പെടുത്തിക്കൊണ്ട് കരാറുകാരന് ഒരു ലക്ഷത്തിലധികം രൂപ അനുവദിച്ചത് സംബന്ധിച്ച് ശിൽപരാജിന്റെ പരാതിയിൽ അന്വേഷണം സർക്കാർ നടത്തിവരുകയാണ്.