മത്സ്യ കുഞ്ഞുങ്ങളെ നല്‍കിയില്ല; മീന്‍ വളര്‍ത്തല്‍ കൃഷി ഉപേക്ഷിക്കേണ്ടിവന്നു; ഹാചറി ഉടമ 16,000 രൂപ നഷ്ടപരിഹാരം നല്‍കണം

ഹാചറി ഉടമ 16,000 രൂപ നഷ്ടപരിഹാരം നല്‍കണം

Update: 2025-02-24 11:44 GMT

കൊച്ചി: വാഗ്ദാനം നല്‍കിയതിനു ശേഷം അഡ്വാന്‍സ് തക വാങ്ങുകയും തുടര്‍ നടപടികള്‍ സ്വീകരിക്കാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ചെയ്ത ഫിഷ് ഹാചറി സ്ഥാപനം സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണ് അവലംബിച്ചതെന്ന് എറണാകുളം ജില്ലഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

എറണാകുളം, കിഴക്കമ്പലം സ്വദേശി ജോയ് എം വി , തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് പ്രവര്‍ത്തിക്കുന്ന മേക്കര ഫിഷ് ഹാച്ചറി എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

പരാതിക്കാരന്റെ മീന്‍കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനുവേണ്ടിയാണ് എതിര്‍കക്ഷിയെ സമീപിച്ചത്. എതിര്‍കക്ഷിയുടെ ആവശ്യപ്രകാരം ആയിരം രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തു.

മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനായി പരാതിക്കാരന്‍ തൊഴിലാളികളെ നിര്‍ത്തി മത്സ്യക്കുളം വൃത്തിയാക്കി. എന്നാല്‍ മത്സ്യ കുഞ്ഞുങ്ങളെ എതിര്‍കക്ഷി എത്തിച്ചില്ല. മത്സ്യ കുഞ്ഞുങ്ങളെ എത്തിക്കാത്തതുമൂലം മീന്‍ വളര്‍ത്തല്‍ കൃഷി പരാതിക്കാരന് ഉപേക്ഷിക്കേണ്ടിവന്നു.

വാഗ്ദാനം നല്‍കിയതിനു ശേഷം കബളിപ്പിച്ചതിന് നഷ്ടപരിഹാരവും കോടതി ചെലവും അഡ്വാന്‍സായി നല്‍കിയ തുകയും ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ഉറപ്പുനല്‍കിയതിനു ശേഷവും ഉപഭോക്താവിനെ കബളിപ്പിച്ച നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു പ്രസിഡണ്ടും വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. 10000/ രൂപ നഷ്ടപരിഹാരവും ആയിരം രൂപ അഡ്വാന്‍സ് തിരിച്ചു നല്‍കുകയും, 5000 രൂപ കോടതി ചെലവും 45 ദിവസത്തിനുള്ളില്‍ എതിര്‍കക്ഷി പരാതിക്കാരന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. സുജ മാത്യു ഹാജരായി.

Tags:    

Similar News