'സര്‍ക്കാര്‍ പിസി ജോര്‍ജിനോട് പെരുമാറിയത് തീവ്രവാദിയെ പോലെ; രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചന'; വേട്ടയാടുന്നുവെന്ന് കെ സുരേന്ദ്രന്‍

പി സി ജോര്‍ജിനെ വേട്ടയാടുന്നുവെന്ന് കെ സുരേന്ദ്രന്‍

Update: 2025-02-24 11:07 GMT

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് പിസി ജോര്‍ജിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ച ഒരു നാക്കുപിഴയുടെ പേരില്‍ അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ ഒരു തീവ്രവാദിയെ പോലെയാണ് സര്‍ക്കാര്‍ പിസി ജോര്‍ജിനോട് പെരുമാറിയത്. പിസിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് നേതാക്കളുടെ പടം ആനപ്പുറത്ത് വെച്ച് പരസ്യമായി ഘോഷയാത്ര നടത്തിയിട്ട് ഒരു പെറ്റി കേസ് പോലും പൊലീസ് എടുത്തിരുന്നില്ല. നിരവധി മുസ്ലിം മതനേതാക്കള്‍ ഹിന്ദു,ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ക്കെതിരെ അവഹേളനം നടത്തിയിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സംസ്ഥാനത്തിന്റെ സ്പീക്കര്‍ എഎം ഷംസീര്‍ ഗണപതി ഭഗവാനെ അവഹേളിച്ചപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ചവരാണ് മുഖ്യമന്ത്രിയും സിപിഎമ്മും കെ.സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ പശ്ചാത്തലത്തിലാണ് തീരുമാനം. പി സി ജോര്‍ജനെ നേരത്തെ കോടതി ഇന്ന് ആറുമണിവരെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ആറുമണിവരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ തുടരുന്ന പി സി ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും.

Similar News