മീറ്ററില്‍ കാണിച്ചത് 46 രൂപ; ഈടാക്കിയത് 80 രൂപ: ഓട്ടോയില്‍ സഞ്ചരിച്ച കുടുംബം നല്‍കിയ പരാതിയില്‍ ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു

മീറ്ററില്‍ കാണിച്ചത് 46 രൂപ; ഈടാക്കിയത് 80 രൂപ: ഓട്ടോയില്‍ സഞ്ചരിച്ച കുടുംബം നല്‍കിയ പരാതിയില്‍ ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു

Update: 2025-02-11 04:31 GMT

കാക്കനാട്: മീറ്ററില്‍ കാണിച്ചതിന്റെ ഇരട്ടി തുക ചാര്‍ജായി ഈടാക്കിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു. 46 രൂപ മീറ്റര്‍ ചാര്‍ജ് കാണിച്ചിടത്ത് ഇരട്ടിയോളം തുക യാത്രക്കാരില്‍നിന്ന് ഈടാക്കിയ ഓട്ടോ ഡ്രൈവര്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്. എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുല്ലേപ്പടിയിലേക്ക് ഓട്ടം പോയ ഡ്രൈവറാണ് 46 രൂപയ്ക്ക് പകരം 80 രൂപ ഈടാക്കിയത്.

സംഭവത്തില്‍ ഓട്ടോയില്‍ യാത്ര ചെയ്ത കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ലൈസന്‍സ് തെറിപ്പിക്കുകയും മോട്ടോര്‍ വാഹനവകുപ്പിന്റെ ബോധവത്കരണം ക്ലാസില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കോഴിക്കോട് നിന്ന് എത്തിയ ദമ്പതിമാരും രണ്ടുകുട്ടികളുമാണ് ഓട്ടോയില്‍ കയറാനായി ചാര്‍ജ് ചോദിച്ചത്. റോഡില്‍ ഗതാഗതക്കുരുക്കാണെന്നും 100 രൂപ ആകും എന്നും ഒരു ഡ്രൈവര്‍ പറഞ്ഞു. അടുത്ത ഡ്രൈവറോട് ചോദിച്ചപ്പോള്‍ 80 രൂപ പറഞ്ഞു.

ഈ ഓട്ടോയില്‍ കയറി സ്ഥലത്തെത്തിയപ്പോള്‍ 46 രൂപയാണ് മീറ്ററില്‍ രേഖപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ഇവിടെ ഇങ്ങനെ ആണെന്ന രീതിയില്‍ മോശമായി സംസാരിച്ച് വഴക്കുണ്ടാക്കിയ ശേഷം 80 രൂപ കൈപ്പറ്റി ഡ്രൈവര്‍ സ്ഥലംവിട്ടു.

അമിത ചാര്‍ജ് വാങ്ങിയതിനൊപ്പം ഇയാളുടെ സംസാരത്തില്‍ വിഷമം തോന്നിയ കുടുംബം പിന്നാലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് പരാതി നല്‍കി. എറണാകുളം ആര്‍.ടി.ഒ. ടി.എം. ജേഴ്‌സണ്‍ ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ഡ്രൈവറായ ചെല്ലാനം സ്വദേശി പി.കെ. സോളിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Tags:    

Similar News