ആലപ്പുഴയില്‍ ഓട്ടോ മറിഞ്ഞ് ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവറുടെ രക്ത പരിശോധനയില്‍ അനുവദനീയമായ അളവിനേക്കാള്‍ എട്ട് ഇരട്ടി മദ്യം

ആലപ്പുഴയില്‍ ഓട്ടോ മറിഞ്ഞ് ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവറുടെ രക്ത പരിശോധനയില്‍ അനുവദനീയമായ അളവിനേക്കാള്‍ എട്ട് ഇരട്ടി മദ്യം

Update: 2025-03-01 04:34 GMT

ചേര്‍ത്തല: ആലപ്പുഴയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലിസ് കേസെടുത്തു. ഓട്ടോ ഡ്രൈവര്‍ എസ്. എല്‍ പുരം താമരപ്പള്ളിയില്‍ വീട്ടില്‍ അജയകുമാര്‍ (49) അമിതമായി മദ്യപിച്ചതായി കണ്ടെത്തിയതോടെയാണ് പോലിസ് കേസെടുത്തത്.

മാരാരിക്കുളം വിദ്യാധിരാജ വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നും പരീക്ഷ കഴിഞ്ഞ് മടങ്ങിയ കുട്ടികളാണ് അപകടത്തില്‍ പെട്ടത്.

വെള്ളിയാഴ്ച വൈകിട്ട് നാലോടെ മാരാരിക്കുളം മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. രണ്ട്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് പരിക്കുകളോടെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓട്ടോഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് ചേര്‍ത്തല പൊലീസ് പറഞ്ഞു. കുട്ടികളുമായി പോയ ഓട്ടോ മാരാരിക്കുളം മാര്‍ക്കറ്റിന് സമീപം വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് ഓട്ടോ പൊക്കിയെടുത്ത ശേഷമാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഓട്ടോ ഡ്രൈവറുടെ ഇടതുകൈയ്യിനും പരിക്കേറ്റുണ്ട്.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ അനിരുദ്ധ്, അഭിനവ് കൃഷ്ണ, അവന്തിക, ജോതിലക്ഷ്മി, അനുപമ, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളായ ബാലഭാസ്‌കര്‍, ആര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവര്‍ക്കും കൈകള്‍ക്കും തലയ്ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അനുവദനീയമായ മദ്യത്തിന്റെ അളവിനെക്കാള്‍ എട്ട് ഇരട്ടി മദ്യത്തിന്റെ അളവ് ഓട്ടോഡ്രൈവറുടെ രക്തപരിശോധനയില്‍ കണ്ടെത്തിയതായി ചേര്‍ത്തല എ. എം. വി. എ. ആര്‍. രാജേഷ് പറഞ്ഞു. ഡ്രൈവര്‍ക്കെതിരെ ചേര്‍ത്തല പൊലീസ് കേസെടുത്തു.

Tags:    

Similar News