'ജനങ്ങളെ പരീക്ഷിക്കരുത്, പ്രശ്‌നം നിസാരമല്ല'; പാലിയേക്കര ടോള്‍ പിരിവിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

Update: 2025-09-16 06:16 GMT

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും. ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തത്കാലം ഹൈക്കോടതി പുനഃപരിശോധിക്കില്ല. ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുന്നതിനായി ദേശീയപാത അതോറിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ചയിലേക്ക് മാറ്റിവച്ചു.

പാതയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട് കളക്ടറുടെ റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയിരുന്നു. ഇതില്‍ റോഡിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയ 18 ല്‍ 13 ഇടങ്ങളിലേയും പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചുവെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് പോലും പൂര്‍ണമല്ലെന്നാണ് കോടതി പറഞ്ഞത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോവാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഇന്ന് ഉച്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് നല്‍കാമോ എന്ന് ചോദിച്ചു. എന്നാല്‍ കൂടുതല്‍ സമയം വേണമെന്ന് കളക്ടര്‍ പറഞ്ഞു.

ഇതോടെ പ്രശ്‌നങ്ങള്‍ നിസാരമായി എടുക്കരുതെന്നും ജനങ്ങളെ പരീക്ഷിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്കി. പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ടോള്‍ സംബന്ധിച്ച് ആലോചിക്കാമെന്നും കോടതി അറിയിച്ചു.

Similar News