നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി മോഹനന്‍: കൂത്തുപറമ്പില്‍ സഹോദര പുത്രന്‍ പി.കെ. പ്രവീണ്‍ സ്ഥാനാര്‍ഥിയായേക്കും

Update: 2026-03-14 16:28 GMT

കൂത്തുപറമ്പ്: നിയമസഭ തെരഞ്ഞടുപ്പില്‍ കൂത്തുപറമ്പില്‍നിന്ന് മത്സരിക്കാനില്ലെന്ന് കെ.പി. മോഹനന്‍. രാഷ്ട്രീയ ജനതാദള്‍ കൂത്തുപറമ്പ് നിയോജക മണ്ഡലം നേതൃയോഗത്തിലാണ് കെ.പി. മോഹനന്റെ പ്രഖ്യാപനം. പാനൂര്‍ പൂത്തൂര്‍ പി.ആര്‍. മന്ദിരത്തിലാണ് ആര്‍.ജെ.ഡി നേതൃയോഗം നടന്നത്. വിവിധ പഞ്ചായത്തുകളില്‍നിന്നും 150 പ്രതിനിധികള്‍ പങ്കെടുത്തു. കെ.പി. മോഹനന്റെ സഹോദര പുത്രനും ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറിയുമായ പി.കെ. പ്രവീണ്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.

ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരുമെന്നും എല്ലാവരും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അടുത്തദിവസം നടക്കുന്ന ആര്‍.ജെ.ഡി ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാക്കും. ദേശീയ കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍, ജില്ല കമ്മിറ്റി പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം തൃശൂര്‍ പേള്‍ റീജന്‍സി ഹോട്ടലിലാണ് നടക്കുക.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. പിന്‍മാറ്റം മുമ്പ് തീരുമാനിച്ചതാമെന്നും കെ.പി. മോഹനന്‍ പ്രതികരിച്ചു. മണ്ഡലം കമ്മിറ്റികളില്‍ തനിക്കെതിരെ വിമര്‍ശനങ്ങളുണ്ടായി എന്നത് തെറ്റായ വാര്‍ത്തയാണ്. വിമര്‍ശനങ്ങളുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പുകളില്‍ യുവാക്കളുടെ സാന്നിധ്യം വരട്ടെയെന്നും അതിനായി മാറി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍.ജെ.ഡിക്ക് എല്‍.ഡി.എഫില്‍നിന്നും വിചാരിച്ച രീതിയിലുള്ള പരിഗണന ലഭിച്ചിട്ടില്ലെന്നും അര്‍ഹമായ സീറ്റുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരിഗണന ലഭിച്ചില്ലെന്ന കാരണത്താന്‍ മുന്നണി മാറ്റം ആലോച്ചിട്ടില്ല. മണ്ഡലം കമ്മിറ്റിയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ മറ്റുള്ളവരെ പരിഗണിക്കണമെന്നും സ്ഥാനാര്‍ഥി ഞാനാവരുത്തെന്ന് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Similar News