സംസ്ഥാനത്ത് വീണ്ടും നിപ മരണം; കനത്ത ജാഗ്രതയില്‍ ആരോഗ്യവകുപ്പ്; മരിച്ച് 58കാരന്റെ വീടിന് 3 കിമീ ചുറ്റളവില്‍ പ്രവേശന നിയന്ത്രണം; സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണം

Update: 2025-07-13 03:12 GMT

പാലക്കാട്: സംസ്ഥാനത്ത് നിപ വൈറസ് ബാധ മൂലമുള്ള മരണസംഖ്യയില്‍ പുതുതായി ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി നിപ ബാധിച്ച് മരണപ്പെട്ടതിനെ തുടര്‍ന്ന്, അദ്ദേഹത്തിന്റെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധി നിയന്ത്രിക്കാനായി അത്യാവശ്യമായി കണ്ടെയ്ന്‍മെന്റ് സോണുകളും പ്രഖ്യാപിക്കും.

58 വയസ്സുള്ള കുമരംപുത്തൂര്‍ സ്വദേശി കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടര്‍ന്നാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ വൈറസ് സ്ഥിരീകരിച്ചതോടെ സാമ്പിള്‍ കൂടുതല്‍ വിശദമായി പരിശോധിക്കാന്‍ പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ഇതേസമയം, നിപ ബാധിച്ച് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ നില അതീവ ഗുരുതരമാണ്. ആശങ്ക വര്‍ധിപ്പിക്കുന്ന പശ്ചാത്തലത്തില്‍ മരിച്ചയാളുമായി സമ്പര്‍ക്കത്തിലായവരുടെ പട്ടിക തയാറാക്കിയതായും അവരുടെ നിരീക്ഷണത്തിനായി ക്വാറന്റൈന്‍ നിര്‍ദ്ദേശം നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് 2018 മേയ് മാസത്തിലാണ്. കോഴിക്കോട് ജില്ലയില്‍ ആയിരുന്നു അത്. 17 പേരാണ് അന്ന് മരിച്ചത്. 2019 ജൂണില്‍ കൊച്ചിയില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. 2021 സെപ്തംബറില്‍ കോഴിക്കോട് വീണ്ടും രോഗബാധ ഉണ്ടായി. 2023 ല്‍ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി മലപ്പുറം ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍, ഒടുവില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിപ സ്ഥിരീകരിച്ചിരിക്കുന്നു. ജാഗ്രത തുടരുന്നു.

Tags:    

Similar News