ഫസ്റ്റ് ഓഫീസറയിരുന്ന ക്ലൈവ് കുന്ദര്‍ ക്യാപ്റ്റന്‍ സുമിത്തിനോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് ശബ്ദരേഖയിലുണ്ട്; ഞാനല്ല ഓഫ് ചെയ്തതെന്ന് അദ്ദേഹം മറുപടി നല്‍കുന്നതും കേള്‍ക്കാം; ഈ സംഭാഷണത്തെ വളച്ചൊടിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍; വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍; അഹമ്മദാബാദ് വിമാനപകടത്തില്‍ തിയറികള്‍പ്പ് പഞ്ഞമില്ല

Update: 2025-07-17 07:11 GMT

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് വിദേശ മാദ്ധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളെ പച്ചക്കള്ളമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ (ഫ്യുവല്‍ സ്വിച്ച്) ഓഫാക്കിയത് സീനിയര്‍ പൈലറ്റായ ക്യാപ്റ്റന്‍ സുമിത് സബര്‍വാളാണെന്ന് സൂചിപ്പിക്കുന്ന അമേരിക്കന്‍ മാദ്ധ്യമം വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം.

കോക്ക്പിറ്റ് റെക്കോര്‍ഡിംഗിലൂടെ ലഭിച്ച രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം വളച്ചൊടിച്ച്, സീനിയര്‍ പൈലറ്റ് ഇന്ധന നിയന്ത്രണ സ്വിച്ച് മനഃപൂര്‍വ്വം ഓഫാക്കിയതാണെന്ന് കാണിക്കുകയാണെന്നും എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. വിമാനത്തിലെ പൈലറ്റ് സുമിത് സബര്‍വാളിന്റെ പിതാവ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്ന് വിരമിച്ചയാളാണ്. സുമീത് സമ്മര്‍ദ്ദത്തിലായിരുന്നിരിക്കാമെന്ന വാദങ്ങളെ പിന്തുണയ്ക്കുന്നതിന് കാരണങ്ങളൊന്നുമില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിലെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് എയര്‍ ക്രാഫ്റ്റ് അക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത് ഉദ്ധരിച്ചാണ് വാള്‍ സ്ട്രീറ്റും റോയിട്ടേഴ്‌സുമടക്കമുള്ള മാദ്ധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാക് ബോക്‌സ് പരിശോധിച്ചപ്പോള്‍ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറില്‍ നിന്നുള്ള ശബ്ദ രേഖ പുറത്തുവന്നിരുന്നു. ഫസ്റ്റ് ഓഫീസറയിരുന്ന ക്ലൈവ് കുന്ദര്‍ ക്യാപ്റ്റന്‍ സുമിത്തിനോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് ശബ്ദരേഖയിലുണ്ട്. ഞാനല്ല ഓഫ് ചെയ്തതെന്ന് അദ്ദേഹം മറുപടി നല്‍കുന്നതും കേള്‍ക്കാം. ഇതാണ് വളച്ചൊടിക്കുന്നത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷകര്‍. ഇതെല്ലാം നേരത്തെ പുറത്തു വന്ന വിവരങ്ങളാണ്. ഇതിനെയാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ വളച്ചൊടിക്കുന്നത്.

വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ബ്ലാക്ക് ബോക്സ് റെക്കോഡിങ് സൂചനകള്‍ പ്രകാരം, ക്യാപ്റ്റന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫാക്കിയതായാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ സൂചിപ്പിക്കുന്നു. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റനായ സുമീത് സബര്‍വാളിനോടാണ് എന്തിനാണ് ഫ്യുവല്‍സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിലുള്ളത്.

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ രണ്ടു പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. 56 കാരനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ 15,638 മണിക്കൂര്‍ വിമാനം പറത്തി പരിചയസമ്പന്നനായ പൈലറ്റാണ്. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ 32കാരന്‍ ക്ലൈവ് കുന്ദര്‍ 3403 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളയാളുമാണ്. എയര്‍ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് കോക്പിറ്റില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്‌ബോക്‌സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. ഇത് ആര് ആരോടാണ് ചോദിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ക്യാപ്റ്റന്‍ സുമീത് സബര്‍വാളിനോട് വിമാനം പറത്തിയിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ ചോദിച്ചതാണെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നത്.

അപകടത്തില്‍പ്പെട്ട ബോയിങ് 787 വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ടുകളോട് ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി) തുടങ്ങിയവ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കാന്‍ ബോയിങ്ങും വിസമ്മതിച്ചെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ടുകളെ പൈലറ്റുമാരുടെ സംഘടന തള്ളിക്കളഞ്ഞു. പൈലറ്റുമാരുടെ മേല്‍ കുറ്റം ചുമത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സംഘടന, അപകടത്തില്‍ പൈലറ്റുമാരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.

അതിനിടെ, ബോയിങ് 787 വിമാനങ്ങളുടെ ഇന്ധനസ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിന് സാങ്കേതിക തകരാറുകള്‍ ഇല്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ ബോയിങ് 787 വിമാനങ്ങളില്‍ നടത്തിയ പരിശോധന ഫലമാണ് എയര്‍ ഇന്ത്യ പുറത്തുവിട്ടത്. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിനു പിന്നാലെ, ബോയിങ് വിമാനങ്ങളിലെ 'ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചു'കള്‍ പരിശോധിക്കാന്‍ രാജ്യത്തെ വിമാനക്കമ്പനികളോട് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു.

Tags:    

Similar News