ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങി 15 കാരി; ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണം, തടയരുത് എന്ന് യുവാവും; ഇരുവരും കണ്ടുമുട്ടും മുമ്പെ രക്ഷാകരങ്ങളുമായി പൊലീസും; തിരൂര്‍ ബസ് സ്റ്റാന്റില്‍ 'ഫീല്‍ഗുഡ് എന്‍ഡിങ്'

തിരൂര്‍ ബസ് സ്റ്റാന്റില്‍ 'ഫീല്‍ഗുഡ് എന്‍ഡിങ്'

Update: 2025-03-14 12:03 GMT

മലപ്പുറം: ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങി കാണാതായ 15 കാരിക്ക് രക്ഷാകരങ്ങളുമായി പൊലീസ്. ആലപ്പുഴ സ്വദേശിയായ ഇന്‍സ്റ്റഗ്രാം സുഹൃത്തായ യുവാവിനെ കാണാന്‍ വീടുവിട്ടിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി രക്ഷിതാക്കള്‍ക്ക് ഒപ്പം പറഞ്ഞയയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരൂര്‍ ബസ് സ്റ്റാന്റിലാണ് ഒട്ടേറെ ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഫീല്‍ഗുഡ് എന്‍ഡിങില്‍ കലാശിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ സംശയാസ്പദമായ രീതിയില്‍ മൊബൈല്‍ ഫോണ്‍ കണ്ട സഹോദരന്‍ വഴക്കുപറഞ്ഞതിന് പിന്നാലെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. പിന്നാലെ വീട്ടുകാരും മഞ്ചേരി സ്റ്റേഷനിലെത്തി. എന്നാല്‍, പെണ്‍കുട്ടി അവിടെ വന്നില്ലെന്ന് പൊലീസുകാര്‍ അറിയിച്ചു. ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്‍സ്റ്റഗ്രാം സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലാണെന്ന് മനസിലാക്കിയ പൊലീസ് ഇയാളുടെ നമ്പര്‍ കണ്ടെത്തി വിളിച്ചു. പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ തിരൂരിലേക്ക് വരികയാണ്. ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണം, തടയരുത് എന്നാണ് യുവാവ് പറഞ്ഞത്. കേസിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കിയിട്ടും പിന്മാറാന്‍ ഇയാള്‍ തയ്യാറായില്ല.

ഇതിനിടെ പെണ്‍കുട്ടി മറ്റൊരു ഫോണില്‍ നിന്നും യുവാവിനെ വിളിച്ചു. ഈ നമ്പറിലേക്ക് വിളിച്ചപ്പോള്‍ കുറ്റിപ്പുറത്തേക്ക് ബസില്‍ യാത്ര ചെയ്യുന്ന ഒരു സ്ത്രീയുടേതാണെന്ന് മനസ്സിലായി. തിരൂര്‍ ബസ് സ്റ്റാന്റില്‍ താന്‍ കാത്തുനിന്നപ്പോള്‍ സഹോദരനെ വിളിക്കണമെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി ഫോണ്‍ വാങ്ങിയിരുന്നതായി അവര്‍ പറഞ്ഞു. അന്വേഷണത്തില്‍ കുട്ടി തിരൂര്‍ ബസ് സ്റ്റാന്റിലുണ്ടെന്ന് കണ്ടെത്തി. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ കാര്യങ്ങളുടെ ഗൗരവം ബോദ്ധ്യപ്പെടുത്തി. ഏറെ സമയം സംസാരിച്ചശേഷമാണ് കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറായത്.

സംഭവം ശുഭമായി അവസാനിച്ചപ്പോഴാണ് അടുത്ത ട്വിസ്റ്റ്. തിരൂരിലെത്തിയ ആണ്‍സുഹ്യത്തിന് കുറേ തിരഞ്ഞെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഇയാള്‍ മഞ്ചേരി പൊലീസുമായി ബന്ധപ്പെട്ടു. പിന്നീട് പൊലീസ് യുവാവിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തിരിച്ചയച്ചു.

Tags:    

Similar News