'എനിക്ക് എന്തുപറ്റിയാലും വേണ്ടില്ല, എന്റെ കൂട്ടുകാരന് ഒന്നും സംഭവിക്കരുത്!' വീട്ടിലെ നായ പാഞ്ഞടുത്തപ്പോള്‍ കൂട്ടുകാരനെ എടുത്തുയര്‍ത്തി വേലിക്കപ്പുറത്തിട്ടു; കടിയേറ്റത് സ്വന്തം കാലില്‍; തിരുവല്ലയിലെ കൊച്ചു മിടുക്കന്‍ ക്രിസിന് അഭിനന്ദനപ്രവാഹം

തിരുവല്ലയിലെ കൊച്ചു മിടുക്കന്‍ ക്രിസിന് അഭിനന്ദനപ്രവാഹം

Update: 2026-03-11 10:07 GMT

തിരുവല്ല : വീട്ടിലെത്തിയ കൂട്ടുകാരനെ വളര്‍ത്തു നായയില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാലാം ക്ലാസുകാരന് കടിയേറ്റു. എങ്കിലും തനിക്ക് എന്തെങ്കിലും സംഭവിച്ചാലും വീട്ടില്‍ അതിഥിയായി എത്തിയ കൂട്ടുകാരന് ഒന്നും സംഭവിക്കരുത് എന്നതാണ് ആ 10 വയസ്സുകാരന്റെ അഭിപ്രായം.

സ്വന്തം വീട്ടിലെ വളര്‍ത്തുനായ കുരച്ചു ചാടി കൂട്ടുകാരന് നേരെ പാഞ്ഞ് എത്തിയപ്പോള്‍ വീട്ടുമുറ്റത്തെ ഇരുമ്പ് വേലിക്ക് അപ്പുറത്തേക്ക് കൂട്ടുകാരനെ എടുത്തുയര്‍ത്തി രക്ഷപ്പെടുത്തുന്നതിനിടെ നായയുടെ കടിയേറ്റ 10 വയസ്സുകാരന്റെ വാക്കുകള്‍ ആണിത്.



വേങ്ങല്‍ ബഥേല്‍ തൂമ്പുങ്കല്‍ ജോസഫ് മാത്യു - സ്മിത അലക്‌സ് ദമ്പതികളുടെ മകനും ളായിക്കാട് മേരി റാണി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ക്രിസ് മാത്യു ജോസഫ് ആണ് അയല്‍വാസിയും ഉറ്റ സുഹൃത്തും സമ പ്രായക്കാരനുമായ ദര്‍ശന്‍ സരീഷിനെ വളര്‍ത്തു നായയുടെ കടിയേല്‍ക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയത്.

തിരുവല്ലയിലെ വേങ്ങലില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്. ക്രിസ് മാത്യു ജോസഫിന്റെ മുത്തശ്ശി സൂസമ്മ മാത്യു, ഡാഷ് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായക്ക് ഭക്ഷണം നല്‍കുന്നതിനായി കൂട് തുറന്നു. ഇതിനിടെ കൂട്ടില്‍ നിന്നും പുറത്ത് ചാടിയ നായ വീട്ടുമുറ്റത്ത് ക്രിസിനൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ദര്‍ശന് നേരെ കുരച്ചുകൊണ്ട് പാഞ്ഞെടുത്തു.



ഇതു കണ്ട ക്രിസ് ദര്‍ശനെ എടുത്തുയര്‍ത്തി വീട്ടുമുറ്റത്തെ ഇരുമ്പ് ഇരുമ്പ് വേലിക്ക് അപ്പുറത്തേക്ക് കടത്തിവിട്ട് രക്ഷപ്പെടുത്തുകയായിരുന്നു.




രോഷത്തോടെ പാഞ്ഞെത്തിയ നായ ക്രിസിന്റെ വലതുകാലിന്റെ തുടയില്‍ കടിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ക്രിസ്തുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പേവിഷ ബാധക്കുള്ള കുത്തിവെപ്പ് നല്‍കി. നായ തന്നെ കടിച്ചു എങ്കിലും കൂട്ടുകാരന് ഒന്ന് സംഭവിച്ചില്ലല്ലോ എന്ന ആശ്വാസമാണ് ക്രിസ് എന്ന പത്ത് വയസ്സുകാരന് ഉള്ളത്. സംഭവമറിഞ്ഞ് നിരവധി പേരാണ് ക്രിസിനെ അഭിനന്ദിക്കാന്‍ വീട്ടില്‍ എത്തുന്നത്.

Tags:    

Similar News