ബിക്കിനി ധരിച്ച് ബീച്ചിലൂടെ നടക്കവെ 'അപ്രത്യക്ഷയായി'; ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി എവിടെ? ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍; അന്വേഷണം തുടര്‍ന്ന് ഇന്ത്യന്‍ എംബസിയും യുഎസ് അധികൃതരും

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാണാതായി

Update: 2025-03-10 11:44 GMT

സാന്റോ ഡൊമിങ്കോ: ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷത്തിനിടെ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്കായി അന്വേഷണം തുടരുന്നു. യുഎസിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല വിദ്യാര്‍ഥിനിയായ ഇരുപതുകാരിയായ സുദീക്ഷ കൊണങ്കിയെയാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റ കന കടല്‍ത്തീരത്തു വച്ചു കാണാതായത്. മാര്‍ച്ച് 6നു പുലര്‍ച്ചെ 4 മണിയോടെയാണ് കടല്‍തീരത്ത് സുദീക്ഷയെ അവസാനമായി കണ്ടത്. സുദീക്ഷയെ കാണാതായതിനെ തുടര്‍ന്ന് അധികൃതര്‍ വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഇന്ത്യന്‍ എംബസിയും യുഎസ് അധികൃതരും വിദ്യാര്‍ഥിനിക്കായുള്ള അന്വേഷണത്തിലാണ്.

പുന്റ കന തീരത്തെ റിയു റിപ്പബ്ലിക്ക ഹോട്ടലിനു സമീപത്തു വച്ച് അവസാനമായി കണ്ടത്. അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന ഒരു സംഘത്തോടൊപ്പം സുദീക്ഷ കടല്‍ത്തീരത്ത് ഉണ്ടായിരുന്നുവെന്നു പൊലീസ് വൃത്തങ്ങള്‍ പറയുന്നു. സുദീക്ഷയുടെ കുടുംബവുമായി അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല വക്താവ് സ്ഥിരീകരിച്ചു. ഡൊമിനിക്കന്‍ സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. 2006 മുതല്‍ യുഎസില്‍ സ്ഥിര താമസക്കാരാണ് സുദീക്ഷയുടെ കുടുംബം.

സംഭവത്തില്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കാണാതാകുമ്പോള്‍ അവര്‍ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരുന്നത്. വലതുകൈയില്‍ മഞ്ഞയും സ്റ്റീലും നിറമുള്ള ഒരു കൈ ചെയിന്‍ ധരിച്ചിരുന്നു. ഇടത് കൈയില്‍ ഒന്നിലധികം നിറമുള്ള ബ്രെയ്‌സ്‌ലെറ്റുകളും അണിഞ്ഞിരുന്നുവെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. സുദീക്ഷയുടെ കുടുംബം 2006 മുതല്‍ യുഎസില്‍ സ്ഥിര താമസക്കാരാണ്. ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് സര്‍ക്കാരുമായി ആശയവിനിമയം നടത്തിയെന്നും അന്വേഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

വിര്‍ജീനിയയിലെ ആഷ്‌ബേണില്‍ താമസിക്കുന്ന സുദീക്ഷ ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാമറയത്താണ്. സുദീക്ഷ ഉള്‍പ്പെടുന്ന ഒരു സംഘമാണ് റിസോര്‍ട്ട് ടൗണായ പുണ്ട കാനയില്‍ എത്തിയത്. മാര്‍ച്ച് ആറിന് പുലര്‍ച്ചെയാണ് റിയു റിപ്പബ്ലിക്ക റിസോര്‍ട്ട് ബീച്ചിലാണ് സുദീക്ഷയെ അവസാനമായി കണ്ടത്. അതിന് ശേഷം സുദീക്ഷയെ ആരും കണ്ടില്ല. 20കാരി ആരുമായും ബന്ധപ്പെടുകയും ചെയ്തിട്ടില്ല.


 



റിസോര്‍ട്ടിലെ ഭക്ഷണ സര്‍വീസ്, വെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മോശമാണെന്ന് ചൂണ്ടിക്കാട്ടി മറ്റ് താമസക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനിടെയാണ് വിദ്യാര്‍ഥിനിയുടെ തിരോധാനം. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യുകായിരുന്ന പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് വിവരം ലഭിച്ചതെന്ന് വിര്‍ജീനിയയിലെ ലൗഡന്‍ കൗണ്ടി അധികൃതര്‍ പറഞ്ഞു. ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് കേന്ദ്രീകരിച്ചുള്ള രക്ഷാദൗത്യ സംഘടനയായ ഡിഫന്‍സ സിവിലിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകുന്നേരം തെരച്ചില്‍ ആരംഭിച്ചെങ്കിലും രാത്രി എട്ടുമണിയോടെ തെരച്ചില്‍ താല്‍കാലികമായി അവസാനിപ്പിച്ചു.

അതേസമയം ലൗഡന്‍ കൗണ്ടി അധികൃതരുമായും സുദീക്ഷയുടെ കുടുംബവുമായും ബന്ധപ്പെട്ട് വരികയാണെന്ന് പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല അധൃകതര്‍ പറഞ്ഞു. വിദ്യാര്‍ഥിനിയെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍വകലാശാല അധികൃതര്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. സുദീക്ഷയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ലൗഡന്‍ കൗണ്ടി ഷെരീഫ്‌സ് ഓഫീസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് വിദ്യാര്‍ഥിനിയെ കാണാതായതെന്ന് എംബസി എക്‌സിലൂടെ അറിയിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സര്‍ക്കാര്‍ അധികാരികളുമായി ഏകോപിപ്പിച്ച് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും എല്ലാ സഹായവും നല്‍കുകയും ചെയ്യുന്നുവെന്നും എംബസി അറിയിച്ചു.

Tags:    

Similar News