എംബിഎക്കാരന്‍; വിവിധ ഹോട്ടലുകളിലെ 'മാനേജര്‍'; സ്ത്രീകളുമായുള്ള ബന്ധത്തിലും സമാന സ്വഭാവക്കാരന്‍; പൂര്‍വ വിദ്യാര്‍ത്ഥിക്ക് ഒപ്പം ജീവിക്കാന്‍ ഭാര്യയെ കഴുത്ത് തിരിച്ചു കൊന്നു; ജാമ്യത്തിലിറങ്ങി വിവാഹം ചെയ്ത 43 കാരിയെയും അമ്മയെയും കൊലപ്പെടുത്തിയത് സംശയത്തിന്റെ പേരില്‍; ആളുകളെ സിംപിളായി കൊല്ലുന്ന കില്ലര്‍ പ്രേംകുമാര്‍ സ്വയം ജീവനൊടുക്കിയതോ?
ആളുകളെ സിംപിളായി കൊന്ന് തള്ളുന്ന കില്ലര്‍ പ്രേംകുമാര്‍
തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം നാടുവിട്ട പ്രതി പ്രേംകുമാറിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അന്വേഷണത്തിനിടെ കോഴിക്കോട് കണ്ടു, ആലപ്പുഴയില്‍ എത്തി, അങ്ങനെ, പല വിവരങ്ങള്‍ പൊലീസിന് കിട്ടി. കൊലയാളി എത്താന്‍ സാധ്യതയുള്ള എല്ലായിടങ്ങളിലും പൊലീസ് പരക്കം പാഞ്ഞു. വേഗം പിടിക്കണം, ഇല്ലെങ്കില്‍, ഇനിയും സ്ത്രീകളുടെ ജീവന്‍ പൊലിയും എന്നതായിരുന്നു കാരണം. ഇതിനിടെയാണ് ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ പ്രേംകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട കോട്ടയം കുറുച്ചി സ്വദേശി പ്രേംകുമാറിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രേംകുമാര്‍ എഴുതിയ ഭീഷണിക്കത്തും കുറേ ചിത്രങ്ങളും കണ്ടെത്തിയിരുന്നു. ഇവള്‍ മരിക്കേണ്ടവള്‍ എന്നെഴുതിയ കുറിപ്പും കണ്ടെത്തിയിരുന്നു. ഇയാള്‍ 2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ 90 ദിവസത്തിനുള്ളില്‍ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രേം കുമാര്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു. അഞ്ചുമാസം മുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയതാണെന്ന് ഇയാള്‍ രേഖയോട് പറഞ്ഞത്. മാത്രവുമല്ല ഇയാള്‍ സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.
സൈക്കോ കില്ലര്‍
സമീപകാലത്തിറങ്ങിയ ഒട്ടേറെ സിനിമകളില്‍ സൈക്കോ കില്ലര്‍മാരുണ്ട്. ആളുകളെ സിംപിളായി കൊന്ന് തള്ളുന്ന കില്ലര്‍. സമാന സ്വഭാവക്കാരനാണ് പ്രേംകുമാര്‍. എംബിഎ വരെ പഠിച്ചിട്ടുണ്ട്. ഒട്ടേറെ ഹോട്ടലുകളില്‍ മാനേജരായി ജോലി നോക്കി. ഓരോ ഹോട്ടലിലും പത്തോ പതിനഞ്ചു ദിവസം ജോലി ചെയ്യും. പിന്നെ അവിടെ തുടരില്ല. പ്രത്യേകതരം പ്രകൃതം. സ്ത്രീകളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ കണ്ട പഴയ സഹപാഠിയോടും പ്രേമം തോന്നി അടുത്തുകൂടി. ആ സഹപാഠിക്കൊപ്പം ജീവിക്കാന്‍ മോഹിച്ച് ഭാര്യയെ കഴുത്ത് തിരിച്ചു കൊന്നു. സഹപാഠിയും പ്രേംകുമാറും ജയിലിലായി. ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം സഹപാഠി പ്രേമകുമാറിനെ ഉപേക്ഷിച്ചു. കുറ്റവാളിയുടെ മനസ്സ് ആ സഹപാഠി തിരിച്ചറിഞ്ഞിരിക്കണം.
കൊലക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി വന്നുപെട്ടത് തൃശൂര്‍ ജില്ലയില്‍ . പടിയൂര്‍ സ്വദേശിനിയായ രേഖയുമായി അടുപ്പത്തലായി . 43 കാരിയായ രേഖ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് അമ്മയോടൊപ്പം ആയിരുന്നു താമസം. പ്രേംകുമാര്‍ രേഖയെ വിവാഹം കഴിച്ച് പടിയൂരില്‍ കൂടി . രേഖയുടെ രണ്ടു മക്കളും ഒപ്പമില്ല. പ്രേംകുമാറിന്റെ രണ്ടു മക്കളും മറ്റുള്ളവരുടെ സംരക്ഷണയില്‍ കഴിയുന്നു.
ഉദയംപേരൂര്‍ സ്വദേശിയായ ആദ്യ ഭാര്യ വിദ്യയെ കൊന്ന ആളാണ് പ്രേംകുമാര്‍ എന്ന് രേഖ അറിഞ്ഞിരുന്നില്ല. ആറുമാസത്തോളം നീണ്ടുനിന്നു ഇവരുടെ ഈ ബന്ധം. അവസാന സമയത്ത് ഇരുവരും തമ്മില്‍ തെറ്റി . രേഖയുടെ വിപുലമായ ആണ്‍ സൗഹൃദങ്ങളെ പ്രേംകുമാര്‍ എതിര്‍ത്തു. ഉപദ്രവമായി. അങ്ങനെയാണ് തൃശൂര്‍ റൂറല്‍ വനിതാ സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. പ്രേംകുമാറിനെ പോലീസ് വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇരുവരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കാനും നിര്‍ദ്ദേശം നല്‍കി. ആ കൗണ്‍സില്‍ ഇങ്ങനെ മുമ്പ് രേഖയെയും അമ്മയെയും കൊന്ന് പ്രേംകുമാര്‍ സ്ഥലം വിട്ടു.
രേഖയുടെ വിപുലമായ ആണ്‍ സൗഹൃദങ്ങള്‍. അവര്‍ക്കൊപ്പം ഉള്ള സെല്‍ഫികള്‍. ആ ചിത്രങ്ങളെല്ലാം പ്രിന്റൗട്ടെടുത്ത് , എ ഫോര്‍ ഷീറ്റില്‍ ആക്കി രേഖയുടെ നൈറ്റിയില്‍ സൂചികൊണ്ട് കുത്തിവെച്ചു. രേഖ മോശക്കാരിയാണെന്ന് ആക്ഷേപിക്കുന്ന ഒരു കുറിപ്പും വസ്ത്രത്തില്‍ കുത്തിവച്ചിരുന്നു. കൊലയ്ക്ക് ശേഷം പ്രേംകുമാര്‍ സ്ഥലംവിട്ടു. പിന്നെ ആരും കണ്ടിട്ടില്ല. സ്ത്രീകളെ പരിചയപ്പെട്ട് അവര്‍ക്കൊപ്പം ജീവിതം തുടരുകയാണ് പ്രേംകുമാറിന്റെ ശൈലി. കോട്ടയത്ത് അമ്മയും സഹോദരനും ഉണ്ടെങ്കിലും ഇവരുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല.
2019-ലെ വിദ്യ കൊലക്കേസ്
2019-ലാണ് പ്രേംകുമാര്‍ കാമുകിയ്‌ക്കൊപ്പം ചേര്‍ന്ന് ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രേംകുമാറിനെയും കാമുകിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സുനിത ബേബി(39)യെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകിയ്‌ക്കൊപ്പം ജീവിക്കാനായാണ് തിരുവനന്തപുരത്തെ വില്ലയില്‍വെച്ച് പ്രതികള്‍ വിദ്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം തിരുനെല്‍വേലി ഹൈവേയ്ക്കരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടത്തിയതിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പ്രേംകുമാര്‍ പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് കാമുകിയായ സുനിതയ്‌ക്കൊപ്പം ഉദയംപേരൂരില്‍ താമസിച്ചുവരുന്നതിനിടെ പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.
റീയൂണിയനില്‍ മൊട്ടിട്ട പ്രണയം
ആദ്യവിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷമായിരുന്നു ചേര്‍ത്തല സ്വദേശിനിയായ വിദ്യ കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹംകഴിച്ചത്. ഇതോടെ ചേര്‍ത്തലയിലെ കുടുംബത്തില്‍നിന്നും അകന്നു. തുടര്‍ന്ന് പ്രേംകുമാറിനൊപ്പം എറണാകുളം ഉദയംപേരൂരില്‍ താമസിച്ചുവരികയായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. വിദ്യയ്‌ക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് കോളേജിലെ സഹപാഠികളായിരുന്ന പ്രേംകുമാറും സുനിത ബേബിയും വീണ്ടും കണ്ടുമുട്ടിയത്. കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിലായിരുന്നു ഇവരുടെ സൗഹൃദം വീണ്ടും മൊട്ടിട്ടത്. തുടര്‍ന്ന് '96' സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രണ്ടുപേരും പ്രണയത്തിലായി. പ്രണയം ശക്തമായതോടെ ഒരുമിച്ചുജീവിക്കാനും അതിനായി വിദ്യയെ എങ്ങനെയെങ്കിലും ജീവിതത്തില്‍നിന്ന് ഒഴിവാക്കാനും ഇരുവരും തീരുമാനിച്ചു.
ഈ സമയം തിരുവനന്തപുരം കളിയക്കാവിളയിലെ ഒരു ആശുപത്രിയില്‍ നഴ്‌സിങ് സൂപ്രണ്ടായിരുന്നു സുനിത ബേബി. പ്രേംകുമാറും സുനിത ബേബിയും മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം 2019 മേയ് മുതല്‍ തിരുവനന്തപുരം പേയാട് ഒരു വില്ല വാടകയ്‌ക്കെടുത്ത് ഒരുമിച്ച് താമസം ആരംഭിച്ചിരുന്നു. പ്രേംകുമാര്‍ തമ്പാനൂരിലെ ഒരു ഹോട്ടലില്‍ സ്റ്റോര്‍കീപ്പറായും ജോലിയില്‍ പ്രവേശിച്ചു. ഇതിനിടെ, സുനിതയുമായുള്ള ബന്ധത്തെച്ചൊല്ലി വിദ്യയും പ്രേംകുമാറും തമ്മില്‍ നിരന്തരം വഴക്കുണ്ടായി. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം താമസിക്കാതെ സുനിത ബേബി വില്ലയില്‍ താമസിക്കുന്നതിനെച്ചൊല്ലി സുനിതയുടെ വീട്ടിലും പ്രശ്‌നങ്ങളുണ്ടായിരുന്നു.
വാഹനാപകടത്തില്‍ കഴുത്തിന് പരിക്കേറ്റിരുന്ന വിദ്യയ്ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞാണ് പ്രേംകുമാര്‍ ഇവരെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. തിരുവനന്തപുരത്ത് താമസിച്ച് ചികിത്സിക്കാമെന്നും ഇതിലൂടെ പരിക്ക് സുഖപ്പെടുമെന്നും പ്രേംകുമാര്‍ വിദ്യയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് 2019 സെപ്റ്റംബര്‍ 21-ന് പുലര്‍ച്ചെയാണ് പ്രേംകുമാറും സുനിതയും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തിയത്.
സെപ്റ്റംബര്‍ 20-ാം തീയതി രാത്രി പ്രേംകുമാര്‍ ബീവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങിയാണ് വില്ലയിലെത്തിയത്. നല്ല തിരക്കായതിനാല്‍ ബീവറേജസിലെ വരിയില്‍ ഇടയ്ക്ക് കയറിനിന്നാണ് മദ്യം വാങ്ങിയതെന്നും ഇയാള്‍ പിന്നീട് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി വില്ലയിലെത്തിയ പ്രതി ഭാര്യയെ മദ്യംനല്‍കി ബോധരഹിതയാക്കി. ഇതിനുശേഷമാണ് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം മൃതദേഹം കീറിമുറിച്ച് ഉപേക്ഷിക്കാനായിരുന്നു പ്രേംകുമാറിന്റെയും സുനിത ബേബിയുടെയും പദ്ധതി. ഇതിനായി സര്‍ജിക്കല്‍ ബ്ലേഡുകളും വാങ്ങിയിരുന്നു. എന്നാല്‍, മൃതദേഹം മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്തം ഒഴുകിയതോടെ പ്രതികള്‍ പരിഭ്രാന്തരായി. ഇതോടെ മൃതദേഹം വെട്ടിമുറിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിക്കാനായി പ്രേംകുമാര്‍ ഒരു സുഹൃത്തിന്റെ സഹായംതേടി. എന്നാല്‍, ഇയാള്‍ വരാന്‍ കൂട്ടാക്കിയില്ല. എന്നാല്‍, തമിഴ്‌നാട്ടില്‍ എവിടെയെങ്കിലും കൊണ്ടുപോയി മൃതദേഹം ഉപേക്ഷിക്കാന്‍ സുഹൃത്ത് പ്രേംകുമാറിന് ഉപദേശം നല്‍കി. ആരും അറിയില്ലെന്നും ഉറപ്പുനല്‍കി. ഈ സുഹൃത്തും പിന്നീട് കേസില്‍ പ്രതിയായി.
മൃതദേഹത്തിന്റെ തോളില്‍ കൈയിട്ട് യാത്ര
പ്രേംകുമാറും സുനിതയും വിദ്യയുടെ മൃതദേഹവുമായി കാറില്‍ തിരുനെല്‍വേലി ഭാഗത്തേക്കാണ് പോയത്. യാത്രയ്ക്കിടെ സംശയം തോന്നാതിരിക്കാന്‍ കാറിന്റെ പിന്‍സീറ്റില്‍ ഒരാള്‍ ഇരിക്കുന്നത് പോലെയാണ് മൃതദേഹംവെച്ചിരുന്നത്. മൃതദേഹം മറിയാതിരിക്കാനും സംശയം തോന്നാതിരിക്കാനും സുനിത മൃതദേഹത്തിന്റെ തോളില്‍കൈയിട്ടാണ് തിരുനെല്‍വേലി വരെ യാത്രചെയ്തത്. തുടര്‍ന്ന് തിരുനെല്‍വേലി ഹൈവേയ്ക്കരികിലെ ഒരു കുറ്റിക്കാട്ടില്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം ഉപേക്ഷിച്ചു. തുടര്‍ന്ന് രണ്ടാംദിവസം ഭാര്യയായ വിദ്യയെ കാണാനില്ലെന്ന് പറഞ്ഞ് പ്രേംകുമാര്‍ എറണാകുളം ഉദയംപേരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
ഇതിനിടെ, അന്വേഷണം വഴിതെറ്റിക്കാനായി പ്രതി വിദ്യയുടെ മൊബൈല്‍ഫോണ്‍ തിരുവനന്തപുരം-മുംബൈ എല്‍ടിടി നേത്രാവതി എക്‌സ്പ്രസില്‍ ഉപേക്ഷിച്ചിരുന്നു. ഈ മൊബൈല്‍ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സംഘം, വിദ്യ ഗോവയിലേക്ക് പോയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, അന്വേഷണത്തില്‍ വിദ്യയെ കണ്ടെത്താനായില്ല. സംഭവത്തില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കെയാണ് പ്രേംകുമാറിലേക്ക് സംശയം നീണ്ടത്.
ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയശേഷം ഇയാള്‍ വീണ്ടും അന്വേഷിച്ചെത്താത്തതും കാമുകിയ്‌ക്കൊപ്പം താമസിക്കുന്നതും സംശയം ബലപ്പെടുത്തി. തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമായതോടെ പ്രതി തന്നെ കുറ്റംസമ്മതം നടത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയതായി വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് പ്രതി പോലീസിനോട് കുമ്പസാരം നടത്തിയത്. പിന്നാലെ പോലീസ് തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തി. അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ ആരും എത്താതിരുന്നതിനാല്‍ അനാഥ മൃതദേഹമെന്ന് കരുതി തമിഴ്‌നാട് പോലീസ് സംസ്‌കരിച്ചിരുന്നു. എന്നാല്‍, മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് പ്രേംകുമാര്‍ തന്നെ ഇത് വിദ്യയുടേതാണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുംചെയ്തു.
വിദേശത്തേക്ക് മുങ്ങാന്‍ പദ്ധതിയിട്ടു
ഭാര്യയെ കൊലപ്പെടുത്തി കാമുകിയ്‌ക്കൊപ്പം സ്ഥിരതാമസം ആരംഭിച്ച പ്രേംകുമാര്‍ പോലീസ് അന്വേഷണം ശക്തമായതോടെ ഗള്‍ഫിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി മകനെ അനാഥമന്ദിരത്തിലാക്കി. എന്നാല്‍, സ്‌കൂള്‍പ്രവേശനവുമായി ബന്ധപ്പെട്ട നടപടികള്‍ നീണ്ടുപോയി. ഇതോടെയാണ് ഗള്‍ഫ് യാത്രയും നീണ്ടുപോയത്. നേരത്തെ വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലിചെയ്തിരുന്നയാളാണ് പ്രേംകുമാറെന്നും പോലീസ് പറഞ്ഞിരുന്നു.