ശുചിമുറിയിൽ പോയി വരാൻ വൈകി; ഏഴുവയസുകാരിയെ മദ്രസ അധ്യാപകൻ വടി കൊണ്ടടിച്ചു; അടികൊണ്ട ഭാഗം ചുവന്ന് തടിച്ചു; പരാതി നൽകാനെത്തിയ പിതാവിനോട് അധ്യാപകർ കുട്ടികളെ അടിക്കില്ലേയെന്ന് പോലീസ്; ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന് പിതാവ്; 15 ദിവസം കഴിയട്ടെയെന്ന് കഠിനംകുളം പോലീസ്; ഒത്തുതീർപ്പിനായി മദ്രസ അധികൃതരും

Update: 2025-05-28 11:40 GMT

തിരുവനന്തപുരം: കഠിനംകുളത്ത് ഏഴുവയസുകാരിയെ മദ്രസ അധ്യാപകൻ വടികൊണ്ടടിച്ചെന്ന പരാതിയിൽ പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം. കഠിനംകുളം സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പോത്തൻകോട് സ്വദേശിയായ അംലത്ത് അസ്‌ലാമി എന്ന മദ്രസ അധ്യാപകനെതിരെയാണ് പിതാവിൻറെ പരാതി. ചൂരൽ വടി കൊണ്ടുള്ള അടിയിൽ കുട്ടിയുടെ കൈ ചുവന്ന് തടിച്ചതായാണ് പരാതി. ശുചിമുറിയിൽ പോയി മടങ്ങി വരാൻ വൈകിയെന്ന കാരണത്താലാണ് അധ്യാപകൻ പെൺകുട്ടിയെ അടിച്ചത്. കേസിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്.

ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പിതാവ് ആവശ്യപ്പെടുന്നത്. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ അധ്യാപകർ കുട്ടികളെ അടിക്കില്ലേയെന്നും, കേസ് കൊടുക്കേണ്ട ആവശ്യമുണ്ടോയെന്നുമാണ് പോലീസ് കുട്ടിയുടെ പിതാവിനോട് ചോദിച്ചത്. എന്നാൽ പഠനവുമായി ബന്ധപ്പെട്ട കാര്യത്തിനല്ല അദ്ധ്യാപകൻ കുട്ടിയെ അടിച്ചതെന്നാണ് പിതാവ് പറയുന്നത്. ശുചിമുറിയിൽ പോയി വരാൻ വൈകിയെന്ന കാരണത്തിനാണ് കുട്ടിയെ അധ്യാപകൻ അടിച്ചതെന്നാണ് പരാതി. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാൻ വൈകിയതിനെ തുടർന്ന് പോലീസിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു.

പരാതിയിൽ വേണ്ട വിധത്തിലുള്ള പ്രാഥമിക അന്വേഷണങ്ങൾ നടത്താൻ പോലും പോലീസ് തയ്യാറായിട്ടില്ലെന്നാണ് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നാണ് പോലീസിന്റെ വിശദീകരണം. അന്വേഷണത്തിനായി 15 ദിവസം കൂടി വേണമെന്നും ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നുമാണ് കഠിനംകുളം പോലീസ് പറയുന്നതെന്നുമാണ് പിതാവ് പറയുന്നത്. കഴിഞ്ഞ 21നാണ് മദ്രസ അധ്യാപകൻ പെൺകുട്ടിയെ ചൂരൽ കൊണ്ടടിച്ചത്. തുടർന്ന് കയ്യിൽ അടികൊണ്ട ഭാഗം ചുവന്ന് തടിച്ചു. കുട്ടിയുടെ കയ്യിലെ പാടുകൾ മാതാവ് കണ്ടെങ്കിലും മറച്ച് വെക്കുകയായിരുന്നു.

പിറ്റേ ദിവസമാണ് പാടുകൾ പിതാവ് കാണുന്നത്. ശുചിമുറിയിൽ പോയി വരാൻ വൈകിയെന്ന കാരണത്തിൽ അദ്ധ്യാപകൻ അടിച്ച കാര്യം പെൺകുട്ടിയാണ് പിതാവിനോട് പറഞ്ഞത്. കാര്യം അന്വേഷിക്കാൻ മദ്രസയിലെത്തിയപ്പോൾ പരാതി നൽകാനായിരുന്നു അതികൃതർ പറഞ്ഞത്. ക്ലാസ് മുറിയിൽ വെച്ചാണ് പെൺകുട്ടിയെ അധ്യാപകൻ അടിച്ചത്. ക്ലാസ് മുറിയിൽ സിസിടിവി ക്യാമറയുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച് അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന പിതാവിന്റെ ആവശ്യവും മദ്രസ അധികൃതർ അംഗീകരിച്ചില്ല. തുടർന്നാണ് പിതാവ് കഠിനംകുളം പോലീസിനെ സമീപിക്കുന്നത്.

എന്നാൽ അധ്യാപകനെ സംരക്ഷിക്കുന്ന തരത്തിലുള്ള സമീപനമാണ് പോലീസിന്ററെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് പിതാവിന്റെ ആരോപണം. പരാതിക്കാരന്റെ മകളെ ഉൾപ്പെടെ 5 കുട്ടികളെ അധ്യാപകൻ വടി കൊണ്ടടിച്ചിരുന്നു. എന്നാൽ ആരും പരാതിയുമായി മുന്നോട്ട് വന്നിരുന്നില്ല. അതേസമയം, സംഭവം ഒത്തുതീർക്കാൻ മദ്രസ അധികൃതർ ശ്രമിക്കുന്നതായും, ഇതേ ആവശ്യവുമായി ആരോപണ വിധേയനായ അദ്ധ്യാപകനും തന്നെ ബന്ധപ്പെട്ടുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

Tags:    

Similar News