ജോലി പോയപ്പോള്‍ വിഷാദ രോഗം; ആ അവസ്ഥയെ മറികടക്കാന്‍ ഓണ്‍ലൈനില്‍ നിറഞ്ഞപ്പോള്‍ ചെന്നു പെട്ടത് ചതിയില്‍; ബള്‍ഗേറിയന്‍ സുന്ദരിയുടെ കെണിയില്‍ വീണ ചെറുപ്പക്കാരന്‍ കാശുണ്ടാക്കാന്‍ കൊന്നത് അമ്മയേയും അപ്പനെയും സഹോദരനെയും; പുരുഷ നേഴ്‌സിന് സംഭവിച്ചത്
അമേരിക്കയിലെ ഫ്ളോറിഡയില്‍ ഒരു ബള്‍ഗേറിയന്‍ സുന്ദരിയുടെ കെണിയില്‍ വീണ ചെറുപ്പക്കാരന്‍ പണം ഉണ്ടാക്കാന്‍ സ്വന്തം അച്ഛനേയും അമ്മയേയും സഹോദരനേയും കൊന്നതിന് പിടിയിലായി. ഇവരുടെ കൊലപാതകം ആത്മഹത്യയാക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. ഒരു പുരുഷ നഴ്സായ ഇയാള്‍ കുടുംബാംഗങ്ങളെ വെടിവെച്ചു കൊല്ലുകയായിരുന്നു.
ഫ്േളാറിഡയിലെ ചുലുവോട്ടയില്‍ നിന്നുള്ള 35 കാരനായ ഗ്രാന്റ് അമാറ്റോയാണ് ഈ ക്രൂരകൃത്യം ചെയ്തത്. 2019 ജനുവരി 25 ന് തന്റെ മാതാപിതാക്കളായ ചാഡ്, മാര്‍ഗരറ്റ്, സഹോദരന്‍ കോഡി എന്നിവരെ ഇയാള്‍ വെടിവച്ചു കൊന്നിരുന്നു. ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയോട് താന്‍ അവകാശപ്പെടുന്നത് പോലെ ആസ്തിയില്ല എന്ന് വെളിപ്പെടുത്തിയതിന്റെ പേരിലാണ് ഇയാള്‍ ഉറ്റവരെ കൊന്നത്. വെബ് ക്യാമിലൂടെയാണ് ഇവര്‍ പെണ്‍കുട്ടിയോട് ഇക്കാര്യം അറിയിച്ചത്. ബള്‍ഗേറിയക്കാരിയായ സുന്ദരിക്ക് വേണ്ടി രണ്ട് ലക്ഷം ഡോളര്‍ ചെലവാക്കിയ ഗ്രാന്റ് അമാറ്റോ പിതാവില്‍ നിന്ന് ഒന്നര ലക്ഷം ഡോളര്‍ മോഷ്ടിച്ചിരുന്നു. കൂടാതെ ഇയാള്‍ മാതാപിതാക്കളുടെ പേരിലുള്ള വീട് ഈട്് വെച്ച് വായ്പ എടുക്കുകയും ചെയ്തിരുന്നു.
സില്‍വിയ എന്ന ബള്‍ഗേറിയക്കാരിക്ക് വേണ്ടിയാണ് ഇയാള്‍ പണമുണ്ടാക്കാന്‍ ഇറങ്ങിയത്. ഒരു രോഗിക്ക് അമിതമായ അളവില്‍ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് അമാറ്റോക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ വിഷാദ രോഗത്തിന് അടിമയായിരുന്നു. ഈ ഒരവസ്ഥയില്‍ നിന്ന് ഇയാളെ കരകയറ്റിയത് സില്‍വിയ ആയിരുന്നു. അത് കൊണ്ട് തന്നെ അവള്‍ക്ക് തന്നോട് പ്രണയമായിരുന്നു എന്നാണ് അമാറ്റോ കരുതിയത്. ബിബിസി ത്രീയുടെ പുതിയ പരമ്പരയായ 'ദി മാന്‍ ഹു മര്‍ഡേര്‍ഡ് ഹിസ് ഫാമിലി'യില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍, ഗ്രാന്റ് ആദ്യമായി ഈ കൊലപാതകങ്ങള്‍ നടത്തിയതായി പരസ്യമായി സമ്മതിക്കുകയായിരുന്നു. കൊലപാതകങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കാലഘട്ടത്തില്‍ വിചാരണക്ക് മുമ്പും ശേഷവും ഈ ഡോക്യുമെന്ററിയുടെ സംവിധായകനായ കോളിന്‍ ആര്‍ച്ച് ഡീക്കന്‍ അമാറ്റോയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയത്.
ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മനസമാധാനം ലഭിക്കുന്നതിന് വേണ്ടിയാണ് താന്‍ ഓണ്‍ലൈന്‍ ലോകത്തേക്ക് കടന്നതെന്നാണ് ഇയാള്‍ പറയുന്നത്. അങ്ങനെയാണ് ബള്‍ഗേറിയക്കാരിയായ സുന്ദരിയുമായി ഇയാള്‍ സൗഹൃദത്തിലാകുന്നത്. ആഡി സ്വീറ്റ് എന്നാണ് തന്റെ പേര് എന്നാണ് അവള്‍ വെളിപ്പെടുത്തിയത് എങ്കിലും യഥാര്‍ത്ഥ പേര് സില്‍വിയ ആണെന്ന് പിന്നീട് മനസിലാക്കുകയായിരുന്നു. പിന്നീട് ഈ പെണ്‍കുട്ടി അമാറ്റോയുടെ ദൗര്‍ബല്യമായി മാറുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയാകട്ടെ ഇയാളില്‍ നിന്ന് പണം തട്ടിയെടുക്കാനായി പല അടവുകളും പ്രയോഗിച്ചിരുന്നു. അങ്ങനെ വലിയൊരു തുക ഇയാള്‍ പെണ്‍കുട്ടിക്കായി ചെലവാക്കി. അവള്‍ തന്നെ ബള്‍ഗേറിയന്‍ ഭാഷ പഠിപ്പിച്ചതായും ഇയാള്‍ അഭിമുഖത്തില്‍ പറയുന്നു.
അമാറ്റോയുടെ മാനസിക പ്രയാസം മനസിലാക്കിയ സഹോദരന്‍ കോഡി ഇയാളെ ജപ്പാനിലേക്ക് ഒരു യാത്രക്കായി കൊണ്ടു പോയി. എന്നിട്ടും ഫലമുണ്ടായില്ല. യാത്രയുടെ അവസാനം സഹോദരനോട് ഇയാള്‍ സില്‍വിയയുമായുള്ള അടുപ്പത്തെ കുറിച്ച് വെളിപ്പെടുത്തി. കോഡിയാകട്ടെ സില്‍വിയുമായി ചെലവഴിക്കാനായി കൂറേ പണവും അമാറ്റോക്ക് നല്‍കി. നാട്ടില്‍ തിരിച്ചെത്തിയ അമാറ്റോ സില്‍വിയയെ കാണാന്‍ ബള്‍ഗേറിയയിലേക്ക് പോകാന്‍ അമ്പതിനായിരം ഡോളര്‍ ആവശ്യപ്പെട്ടു. ഈ സമയത്താണ് കുടുംബത്തെ കോഡി ഇക്കാര്യങ്ങള്‍ ധരിപ്പിച്ചത്. തുടര്‍ന്ന് കുടുംബം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സില്‍വിയക്ക് വേണ്ടി വന്‍ തോതില്‍ പണം ചെലവഴിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ ഇയാള്‍ക്ക് മേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
സില്‍വിയയോട് ഇനി സംസാരിച്ചാല്‍ വീട്ടിന് പുറത്താക്കുമെന്നും പിതാവ് താക്കീത് നല്‍കി. 2019 ജനുവരിയില്‍ അമാറ്റോയുടെ സഹോദരനായ കോഡി ജോലിക്ക് ചെല്ലാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വീട്ടില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് കോഡിയും അച്ഛനും അമ്മയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അമാറ്റോയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചിരുന്നു.