വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് കമ്മിഷന്‍ ചെയ്യും; കേരളത്തിന്റെ സ്വപ്ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ ആഗോള വ്യാപാരത്തില്‍ വന്‍ കുതിപ്പാകുമെന്ന് പ്രതീക്ഷ; യാഥാര്‍ത്ഥ്യമായത് ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യ തുറമുഖം

വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് കമ്മിഷന്‍ ചെയ്യും

Update: 2025-04-17 09:42 GMT

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടാം തീയതി കമ്മിഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുറമുഖം അധികൃതര്‍ക്ക് ലഭിച്ചു. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. ഔപചാരികമായ ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ മദര്‍ഷിപ്പുകളടക്കം നിരവധി കൂറ്റന്‍ ചരക്കുകപ്പലുകള്‍ വിഴിഞ്ഞം തുറമുഖത്തിലേക്ക് എത്തിയെങ്കിലും ഔദ്യോഗിക സമര്‍പ്പണം പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി നീളുകയായിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിംഗ്- തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, സംസ്ഥാന തുറമുഖ മന്ത്രി വി എന്‍ വാസവന്‍, വ്യവസായ മന്ത്രി പി രാജീവ്, ഡോ. ശശി തരൂര്‍ എംപി, വ്യവസായി ഗൗതം അദാനി അടക്കമുള്ളവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.

കഴിഞ്ഞ ഡിസംബര്‍ മാസം തുറമുഖത്തിന്റെ ചരക്ക് കയറ്റിറക്കു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്സി തുര്‍ക്കി കഴിഞ്ഞയാഴ്ച വിഴിഞ്ഞത്ത് എത്തിയിരുന്നു. പി.പി.പി. മാതൃകയില്‍ പണി പൂര്‍ത്തിയായ ആദ്യഘട്ടത്തില്‍ തുറമുഖനിര്‍മാണത്തിനുമാത്രം ചെലവഴിച്ചത് 5552 കോടിരൂപയാണ്. പൂര്‍ണമായും ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം.

പൊതു - സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വികസിപ്പിച്ച തുറമുഖം ഇന്ത്യയുടെ ആഗോള വ്യാപാരത്തില്‍ വന്‍ കുതിപ്പാകും. രാജ്യത്തിന്റെ ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യാന്‍ വിഴിഞ്ഞത്തിന് സാധിക്കും. 2024 ജൂലൈയില്‍ ആരംഭിച്ച ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മാര്‍ച്ച് വരെ ഒരു ലക്ഷത്തില്‍പരം കണ്ടെയ്‌നറുകള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ എത്തിച്ചേരുകയും ചെയ്തു. 2028 ല്‍ തുറമുഖം പൂര്‍ണ്ണസജ്ജമാക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്.

കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തുറമുഖം നടത്തിപ്പ് സംബന്ധിച്ച കരാര്‍ 2015 ല്‍ അദാനിയുമായി ഒപ്പുവെച്ചിരുന്നു. 40 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കരാര്‍. പ്രധാന അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്നതും 18 മീറ്റര്‍ സ്വാഭാവിക ആഴത്തിലുള്ള ഡ്രാഫ്റ്റ് ഉള്ളതുമായ തുറമുഖമാണ് വിഴിഞ്ഞം. രാജ്യത്തെ ആദ്യ ആഴക്കടല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് മെന്റ് ഹബ്ബായ വിഴിഞ്ഞം കൊളംബോ, സലാല, ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ വന്‍കിട തുറമുഖങ്ങളോട് മത്സരിക്കുന്നതാണ്. റോഡ്, റെയില്‍ കണക്റ്റിവിറ്റി പ്രാവര്‍ത്തികമാക്കി ചരക്ക് ഗതാഗതം സുഗമമാകുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന് മുന്‍പില്‍ വലിയ വികസന സാധ്യതകള്‍ തുറന്നിടും.

Tags:    

Similar News