അയല്‍രാജ്യത്തുനിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും നിലവിലെ സാഹചര്യത്തില്‍ അഭൂതപൂര്‍വ്വവും നിര്‍ണ്ണായകവുമായ നടപടിയുണ്ടാകും; കൊല്‍ക്കത്തയില്‍ അടിച്ചാല്‍ പാക്കിസ്ഥാന്‍ ഭൂപടത്തില്‍ കാണില്ല; ഖവാജ ആസിഫിന്റെ ഭീഷണിക്ക് 'ഓപ്പറേഷന്‍ സിന്ദൂര്‍' ഓര്‍മ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി; ആക്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകും

Update: 2026-04-05 04:39 GMT

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ഇന്ത്യ നല്‍കുന്ന കനത്ത പ്രഹരങ്ങളില്‍ പകച്ചുനില്‍ക്കുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ വിചിത്രമായ ഭീഷണികളുമായി രംഗത്ത്. ഭാവിയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക നീക്കത്തിനും മറുപടി അതിര്‍ത്തിയില്‍ ഒതുങ്ങില്ലെന്നും, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ കടന്നുകയറി തിരിച്ചടിക്കുമെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ഭീഷണി മുഴക്കി. സിയാല്‍കോട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, പാക്കിസ്ഥാനെ മുട്ടുകുത്തിച്ച 'ഓപ്പറേഷന്‍ സിന്ദൂര്‍' ഓര്‍മ്മിപ്പിച്ചാണ് ഇന്ത്യ ഈ വെല്ലുവിളിയെ നേരിട്ടത്.

ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള കൊല്‍ക്കത്തയെ ലക്ഷ്യം വെക്കുമെന്ന് ഖവാജ ആസിഫ് പ്രഖ്യാപിച്ചത് പ്രതിരോധ വിദഗ്ധര്‍ക്കിടയില്‍ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്. യുദ്ധമുണ്ടായാല്‍ അത് കേവലം 200-250 കിലോമീറ്റര്‍ ചുറ്റളവില്‍ പരിമിതപ്പെടുത്തില്ലെന്നും ഇന്ത്യന്‍ മണ്ണില്‍ കയറി വീടുകള്‍ക്കുള്ളില്‍ വരെ പ്രഹരമേല്‍പ്പിക്കുമെന്നുമാണ് പാക് മന്ത്രിയുടെ വാദം. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഏറ്റുവാങ്ങിയതിനേക്കാള്‍ വലിയ അപമാനമായിരിക്കും ഇത്തവണ പാക്കിസ്ഥാനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാക് മന്ത്രിയുടെ ഭീഷണിക്ക് മറുപടിയായി 2025-ലെ ഓപ്പറേഷന്‍ സിന്ദൂര്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. 2025 ഏപ്രിലില്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് (26 പേര്‍ കൊല്ലപ്പെട്ടു) മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കമായിരുന്നു ഇത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേന പാക്കിസ്ഥാനെ കടലില്‍ നിന്ന് ആക്രമിക്കാന്‍ വെറും 22 മിനിറ്റ് മാത്രം അകലെയായിരുന്നുവെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി വെളിപ്പെടുത്തിയിരുന്നു. അന്ന് പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ആക്രമണം ഒഴിവാക്കിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായാണ് ഖവാജ ആസിഫിന്റെ മറ്റൊരു വിചിത്ര ആരോപണം. പാക് പൗരന്മാരെയോ സ്വന്തം ആളുകളെയോ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഭീകരാക്രമണമാണെന്ന് ഇന്ത്യ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഈ ആരോപണത്തെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും ഹാജരാക്കാന്‍ പാക് മന്ത്രിക്ക് കഴിഞ്ഞില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള പാക്കിസ്ഥാന്റെ സ്ഥിരം അടവാണിതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അയല്‍രാജ്യത്തുനിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും നിലവിലെ സാഹചര്യത്തില്‍ അഭൂതപൂര്‍വ്വവും നിര്‍ണ്ണായകവുമായ നടപടിയുണ്ടാകുമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആവര്‍ത്തിച്ചു. പഹല്‍ഗാം ആക്രമണത്തിന് ശേഷമുള്ള തിരിച്ചടി ഒരു തുടക്കം മാത്രമാണെന്നും അത് അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ വേളയിലാണ് അദ്ദേഹം പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.

ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങളും ഇറാന്‍-ഇസ്രായേല്‍ യുദ്ധഭീഷണിയും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ മേഖലയിലെ സമാധാനം കൂടുതല്‍ തകര്‍ക്കുന്നതാണ്. ഇന്ത്യയുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ഏത് നഗരത്തെ ലക്ഷ്യം വെച്ചാലും പാക്കിസ്ഥാന്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Similar News