ദളപതിയുടെ പടയോട്ടം സ്റ്റാലിന് ഗുണമാകുന്നു! പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചു വിജയ്; ടിവികെ പിടിക്കുന്നത് യുവാക്കളുടെ വോട്ട്; 189 സീറ്റുകള്‍ വരെ ഡിഎംകെ നേടുമെന്ന് പ്രീപോള്‍ സര്‍വേകള്‍; എഐഎഡിഎംകെയുടെ കോട്ടകള്‍ തകരുന്നു; ബിജെപി സഖ്യം വിയര്‍ക്കും; ക്ഷേമപദ്ധതികള്‍ തുണച്ചു; സര്‍വേയില്‍ സ്റ്റാലിന്‍ തന്നെ ഒന്നാമന്‍; തമിഴ് മണ്ണില്‍ ഏപ്രില്‍ 23-ന് എന്ത് സംഭവിക്കും?

തമിഴ് മണ്ണില്‍ ഏപ്രില്‍ 23-ന് എന്ത് സംഭവിക്കും?

Update: 2026-04-04 14:22 GMT

ചെന്നൈ: ഏപ്രില്‍ 23-ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെ സഖ്യം വന്‍ വിജയം നേടുമെന്ന് പ്രീ-പോള്‍ സര്‍വേ ഫലങ്ങള്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന രണ്ട് പ്രമുഖ സര്‍വേകളാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് അനുകൂല വിധി പ്രവചിക്കുന്നത്.

ലോക് പോള്‍ (Lok Poll) ഏജന്‍സി നടത്തിയ സര്‍വേ പ്രകാരം ആകെയുള്ള 234 മണ്ഡലങ്ങളില്‍ 181 മുതല്‍ 189 വരെ സീറ്റുകള്‍ ഡിഎംകെ സഖ്യം സ്വന്തമാക്കും. ഏകദേശം 40.1 ശതമാനം വോട്ട് വിഹിതമാണ് ഇവര്‍ക്ക് പ്രവചിക്കുന്നത്. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 1 വരെ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണിത്.

പ്രതിപക്ഷമായ എഐഎഡിഎംകെ (AIADMK) നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം 38 മുതല്‍ 42 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ഇവര്‍ക്ക് 29 ശതമാനം വോട്ട് വിഹിതം ലഭിച്ചേക്കാം.

സര്‍വേയിലെ വോട്ട് വിഹിതവും സീറ്റ് നിലയും:

ഡിഎംകെ സഖ്യം (DMK+): 181-189 സീറ്റുകള്‍ | 40.1% വോട്ട്

എഐഎഡിഎംകെ സഖ്യം (ADMK+): 38-42 സീറ്റുകള്‍ | 29% വോട്ട്

ടിവികെ (TVK): 8-10 സീറ്റുകള്‍ | 23.9% വോട്ട്

എന്‍ടികെ (NTK): 00 സീറ്റുകള്‍ | 4.9% വോട്ട്

മറ്റുള്ളവര്‍: 00 സീറ്റുകള്‍ | 2.1% വോട്ട്

ആദ്യമായി രാഷ്ട്രീയത്തിലിറങ്ങുന്ന നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം (TVK) 23.9 ശതമാനം വോട്ട് വിഹിതത്തോടെ 8 മുതല്‍ 10 വരെ സീറ്റുകള്‍ നേടുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തല്‍. സീമാന്റെ എന്‍ടികെ (NTK), മറ്റ് ചെറിയ കക്ഷികള്‍ എന്നിവര്‍ക്ക് വോട്ട് വിഹിതം ലഭിക്കുമെങ്കിലും സീറ്റുകള്‍ നേടാന്‍ സാധ്യതയില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. സീമാന്റെ പാര്‍ട്ടിക്ക് 4.9 ശതമാനവും മറ്റുള്ളവര്‍ക്ക് 2.1 ശതമാനവുമാണ് വോട്ട് പ്രവചിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്റ്റാലിന്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്നത് എം.കെ. സ്റ്റാലിനെയാണെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ നടന്‍ വിജയ്, എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി എന്നിവര്‍ക്കാണ് മുന്‍ഗണന.

'ഡിഎംകെ സഖ്യം വ്യക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നത് പ്രധാനമായും അവരുടെ ക്ഷേമപദ്ധതികള്‍ മൂലമാണ്. 'കലൈജ്ഞര്‍ മഗളിര്‍ ഉരിമൈ തൊകൈ' (സ്ത്രീകള്‍ക്കുള്ള പ്രതിമാസ ധനസഹായം), സൗജന്യ ബസ് യാത്ര, പ്രഭാതഭക്ഷണ പദ്ധതി എന്നിവ ഗ്രാമീണ-നഗര മേഖലകളിലെ സ്ത്രീകളെ ഡിഎംകെയുമായി അടുപ്പിച്ചു. ഇത് അവര്‍ക്ക് വലിയ നേട്ടമായി,' ലോക് പോള്‍ സര്‍വേ ചൂണ്ടിക്കാട്ടി.

വോട്ടുകള്‍ ഭിന്നിക്കുന്നത് ഡിഎംകെയ്ക്ക് ഗുണകരം

എതിര്‍കക്ഷികളുടെ വോട്ടുകള്‍ എന്‍ഡിഎയ്ക്കും വിജയിയുടെ ടിവികെക്കും ഇടയില്‍ ഭിന്നിച്ചുപോകുന്നതാണ് ഡിഎംകെയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഗുണമെന്ന് സര്‍വേ വിലയിരുത്തുന്നു. 1,17,000 പേരില്‍ നടത്തിയ സര്‍വേ പ്രകാരം, യുവാക്കള്‍ക്കിടയിലും കന്നി വോട്ടര്‍മാര്‍ക്കിടയിലും സര്‍ക്കാരിനോട് അതൃപ്തിയുള്ളവര്‍ക്കിടയിലും വിജയിയുടെ പാര്‍ട്ടിക്ക് വലിയ സ്വാധീനമുണ്ട്. എന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിനാല്‍ ഈ വോട്ടുകള്‍ സീറ്റുകളായി മാറാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

'എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളാല്‍ ഉഴലുകയാണ്. പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളും പ്രധാന നേതാക്കളുടെ കൊഴിഞ്ഞുപോക്കും പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തു. ഇത് ഡെല്‍റ്റാ മേഖലകളിലും തെക്കന്‍ ജില്ലകളിലും പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചു,' സര്‍വേ പറയുന്നു.

പോള്‍ ട്രാക്കര്‍ (Poll Tracker) നടത്തിയ മറ്റൊരു സര്‍വേയും ഡിഎംകെ സഖ്യം വന്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. ഭരണസഖ്യം 172 മുതല്‍ 178 വരെ സീറ്റുകള്‍ നേടുമെന്നും 42.7 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കുമെന്നുമാണ് ഇവരുടെ കണ്ടെത്തല്‍. എഐഎഡിഎംകെ 46 മുതല്‍ 52 വരെ സീറ്റുകള്‍ നേടി പിന്നിലാകുമെന്നും ഈ സര്‍വേ പ്രവചിക്കുന്നു.

പോള്‍ ട്രാക്കര്‍ (Poll Tracker) സര്‍വേ പ്രകാരം വിജയിയുടെ ടിവികെ (TVK) 19.2 ശതമാനം വോട്ട് വിഹിതത്തോടെ 6 മുതല്‍ 12 വരെ സീറ്റുകള്‍ നേടിയേക്കാം. സീമാന്റെ എന്‍ടികെ (NTK) 5.1 ശതമാനം വോട്ട് വിഹിതം നേടുമെങ്കിലും 0 മുതല്‍ 2 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ.

എഐഎഡിഎംകെയും ബിജെപിയും തമ്മിലുള്ള സഖ്യം ന്യൂനപക്ഷ വോട്ടുകള്‍ ഡിഎംകെ സഖ്യത്തിലേക്ക് ഏകീകരിക്കാന്‍ കാരണമായെന്ന് സര്‍വേ വിശകലനം സൂചിപ്പിക്കുന്നു. കൂടാതെ മുതലിയാര്‍, നായിഡു, മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ഡിഎംകെ സഖ്യത്തിന് വലിയ മുന്‍തൂക്കമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

'പൊതുജനങ്ങളുടെ കാഴ്ചപ്പാടില്‍, എടപ്പാടി പളനിസ്വാമിയേക്കാളും വിജയിയേക്കാളും കൂടുതല്‍ പരിചിതനായ, ഭരണപരിചയമുള്ള നേതാവായി ഒരു വിഭാഗം വോട്ടര്‍മാര്‍ എം.കെ. സ്റ്റാലിനെ കാണുന്നു,' എന്നും സര്‍വേ റിപ്പോര്‍ട്ട് വിലയിരുത്തി.


Tags:    

Similar News