ഏഴ് മാസം ഗര്‍ഭിണിയായ കാമുകിയെ വീട്ടില്‍ കയറ്റി; ഭാര്യ പിണങ്ങിപ്പോയി; തിരികെ കൊണ്ടുവരാന്‍ ട്രാന്‍സ്‌ഫോര്‍മറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Update: 2026-04-05 06:17 GMT

പത്തനംതിട്ട: കുടുംബകലഹത്തെത്തുടര്‍ന്ന് ഭാര്യ പിണങ്ങിപ്പോയതില്‍ പ്രതിഷേധിച്ച് യുവാവ് ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പത്തനംതിട്ട വാര്യാപുരം സ്വദേശി ആരോമലാണ് (23) ഊന്നുകല്ലിലുള്ള ഭാര്യവീടിന് മുന്നിലെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറി മണിക്കൂറുകളോളം നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ദീര്‍ഘനേരത്തെ അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് പുലര്‍ച്ചയോടെ യുവാവ് താഴെയിറങ്ങിയത്.

സംഭവത്തിന് പിന്നിലെ കാരണങ്ങള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍. ഏഴ് മാസം ഗര്‍ഭിണിയായ കാമുകിയെ ആരോമല്‍ സ്വന്തം വീട്ടിലേക്ക് താമസിപ്പിക്കാന്‍ കൊണ്ടുവന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഭര്‍ത്താവിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇനി ആരോമലിനൊപ്പം ജീവിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് ഭാര്യ.

ശനിയാഴ്ച രാത്രിയാണ് അതീവ അപകടകരമായ രീതിയില്‍ 11 കെവി ലൈന്‍ കടന്നുപോകുന്ന ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ ആരോമല്‍ കയറിയത്. താഴേക്ക് ചാടുമെന്നും ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. വിവരമറിഞ്ഞ ഉടന്‍ തന്നെ നാട്ടുകാര്‍ കെഎസ്ഇബി ഓഫീസില്‍ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.

പത്തനംതിട്ട പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി. രാത്രി വൈകിയും ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ തുടര്‍ന്ന ആരോമലിനെ താഴെയിറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവില്‍ പുലര്‍ച്ചയോടെയാണ് ഇയാള്‍ താഴെയിറങ്ങാന്‍ സമ്മതിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

തിരഞ്ഞെടുപ്പ് ചൂടിനിടയിലും പത്തനംതിട്ടയെ അമ്പരപ്പിച്ച ഒരു വാര്‍ത്തയായി ഇത് മാറി. സ്വന്തം തെറ്റുകള്‍ തിരുത്തുന്നതിന് പകരം ജീവന്‍ പണയം വെച്ച് ഇത്തരമൊരു നാടകം കളിച്ച യുവാവിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അസാധാരണമായ ഈ ആത്മഹത്യാ ഭീഷണി കാണാന്‍ രാത്രിയില്‍ വലിയൊരു ജനക്കൂട്ടം തന്നെ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

Similar News