വീടിനുള്ളിൽ ഇരിക്കുമ്പോൾ ഇരമ്പൽ ശബ്ദം; നടയിലിറങ്ങിയതും ഒരാൾ പൊക്കത്തിൽ വെള്ളം; പേടിച്ച് മുകളിലത്തെ നിലയിൽ അഭയം പ്രാപിച്ച് യുവാവ്; ഒടുവിൽ ഹെൽപ് മീ..യെന്ന ഒരൊറ്റ ഫോൺ കോളിൽ ആകാശത്ത് രക്ഷകൻ; ചൈനയിൽ നടന്നത്!
ഗുവാങ്‌സി: മനസ്സിൽ ധൈര്യം ഉണ്ടെങ്കിൽ ഏത് ദുരന്തവും നമുക്ക് നേരിടാൻ സാധിക്കുമെന്ന സന്ദേശം ഉയർത്തി കാട്ടുന്ന ഒരു വീഡിയോ ദൃശ്യങ്ങളാണ് ചൈനയിൽ നിന്നും പുറത്തുവരുന്നത്. വീടിനുള്ളിൽ ഇരിക്കുമ്പോൾ ഒരു ഇരമ്പൽ ശബ്ദം കേട്ടാണ് യുവാവ് പുറത്തിറങ്ങുന്നത്. പിന്നാലെ കാണുന്നത് തന്റെ വീട്ടുനടയിൽ ഒരാൾ പൊക്കത്തിൽ വെള്ളം. ശക്തമായ മഴയെ തുടർന്ന് സമീപത്തെ നദികൾ കരകവിഞ്ഞൊഴികിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. വെള്ളപ്പൊക്കത്തില്‍ വീടിനു മുകളില്‍ കുടുങ്ങിപ്പോയ അയല്‍വാസിയെ സുഹൃത്ത് 'ഡ്രോണ്‍' ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ശക്തമായ കാറ്റിലും പേമാരിയിലും യുനാന്‍, ഗുയിഷോ, ഗുവാങ്‌സി, ഹൈനാന്‍ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകുന്ന പതിമൂന്ന് നദികളാണ് കരകവിഞ്ഞ് ഒഴുകിയത്. വെള്ളം പൊങ്ങിയതോടെ രക്ഷയ്ക്കായി തന്റെ ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ കയറിയ യുവാവാണ് അവിടെ പെട്ടുപോയത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ബോട്ടുമായി എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ യുവാവ് ശരിക്കും പെട്ടു.
എല്ലാവരും വിഷമഘട്ടത്തിലായതോടെ നാട്ടുകാരനായ ലായ് തന്റെ ഡ്രോണ്‍ ഉപയോഗിച്ച് അയാളെ 'പൊക്കിയാലോ' എന്ന ആലോചന മുന്നോട്ടുവെച്ചു. കര്‍ഷകനായ ലായ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് അതുവരെയും ഡ്രോണ്‍ ഉപയോഗിച്ചിരുന്നത്. കൃഷിക്കായുള്ള ഉപകരണങ്ങള്‍ നീക്കുന്നതിനും, കീടനാശിനി തളിക്കുന്നതിനും സിമന്റ് കട്ടകളും വളച്ചാക്കുകളും ഒക്കെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനും ഡ്രോണ്‍ ഉപയോഗിച്ചിരുന്നു.
100 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ഡ്രോണ്‍ ഉപയോഗിച്ച് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാനാവും എന്ന് ലായ് രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. അങ്ങനെ, സാധനങ്ങള്‍ മാറ്റാനായി ഡ്രോണില്‍ ഘടിപ്പിച്ചിരുന്ന വള്ളിയിലെ കൊളുത്തില്‍ ഒരാള്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ തൊട്ടില്‍പോലെ ഒരു ചാക്ക് ഘടിപ്പിച്ചു. ശേഷം ഡ്രോണ്‍ യുവാവ് കുടുങ്ങിക്കിടന്ന മേല്‍ക്കൂരയ്ക്കരികിലേക്ക് പറപ്പിക്കുകയായിരിന്നു. അതില്‍ ഇരിക്കാനും സേഫ്റ്റി ബക്കിള്‍ ഉപയോഗിച്ച് ശരീരം ഡ്രോണിലെ കയറിനോട് ബന്ധിപ്പിക്കാനും ഫോണിലൂടെ നിര്‍ദേശം നല്‍കി.
പിന്നീടുള്ള നിമിഷങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചാണ് എല്ലാവരും കണ്ടുനിന്നത്. കുത്തിയൊഴുകുന്ന വെള്ളത്തിനും മരങ്ങള്‍ക്കുമെല്ലാം മേലേക്കൂടി, 65 അടി ഉയരത്തിലൂടെ ഒരു മനുഷ്യനെയും തൂക്കി ഡ്രോണ്‍ വളരെ സുഗമമായി പറന്നു, സുരക്ഷാജീവനക്കാരുടെ അടുത്ത് റോഡിലായി അയാളെ സുരക്ഷിതമായി ഇറക്കി. എല്ലാവരും ആ കാഴ്ചകണ്ട് സ്തബ്ധരായി നിന്നു. 'മനുഷ്യരെ ഡ്രോണിലൂടെ ഇങ്ങനെ പറത്തുന്നത് നിയമവിരുദ്ധമാണ് എന്നെനിക്കറിയാം പക്ഷേ, എങ്ങനെയും അയാളെ രക്ഷിക്കണമെന്നേ അപ്പോള്‍ തോന്നിയുള്ളൂ.' അഭിനന്ദനങ്ങള്‍ക്കിടെ ലായ് തുറന്നുപറഞ്ഞു.
'ആ വീട് നിലംപൊത്താറായ അവസ്ഥയിലായിരുന്നു. അങ്ങനെ കണ്‍മുന്നില്‍ ഒരാളെ മരിക്കാന്‍ വിടുന്നതിനേക്കാള്‍ നല്ലത് എന്ന് ചിന്തിച്ചാണ് ഇത്തരത്തില്‍ ഒരു റിസ്‌ക് എടുത്തത്. ആരും ഇത് ഒരിക്കലും അനുകരിക്കരുത് എന്നേ എനിക്ക് പറയാനുള്ളൂ. ഒരിക്കലും സുരക്ഷിതമായ ഒരു മാര്‍ഗമല്ല ഇത്. ആ സമയത്ത് ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല.' ലായ് പറയുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ലായ് ഡ്രോണ്‍ പറത്താന്‍ പഠിച്ചത്. അന്നുമുതല്‍ കൃഷി ആവശ്യങ്ങള്‍ക്കായി നിരന്തരം ഉപയോഗിച്ചാണ് ഡ്രോണ്‍ നന്നായി പറത്താന്‍ പഠിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.