ഫെനിക്കെതിരെ ചുമത്തിയത് പച്ചക്കള്ളങ്ങള്‍? പത്തനംതിട്ട സൈബര്‍ പോലീസിന്റെ എഫ്.ഐ.ആറിലെ വിശദാംശങ്ങള്‍ പുറത്ത്; കേസെടുത്തത് പോലീസ് സ്വമേധയാ; ലക്ഷ്യം മാങ്കൂട്ടത്തിലിനെ കൂട്ടുകാരനെ അകത്തിടുക മാത്രം

Update: 2026-01-16 04:00 GMT

പത്തനംതിട്ട: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായ ഫെനി നൈനാനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ വസ്തുതാരഹിതമാണെന്ന വാദങ്ങള്‍ക്കിടെ, പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ കേസില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തല്‍, അശ്ലീല പരാമര്‍ശങ്ങള്‍ എന്നിവയാണ് പ്രധാനം. ഈ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന വാദവും ശക്തമാണ്.

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തല്‍: ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന ഒരു പീഡനക്കേസിലെ അതിജീവിതയുടെ പേരും മറ്റ് തിരിച്ചറിയല്‍ വിവരങ്ങളും പ്രതി തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി പരസ്യപ്പെടുത്തി. അതിജീവിതയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീലമായ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ ഫേസ്ബുക്ക് സ്റ്റോറിയായി പ്രചരിപ്പിച്ചു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷന്‍ 64 മുതല്‍ 71 വരെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട അതിജീവിതയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചു. ഭാരതീയ ന്യായ സംഹിത (BNS), 2023: സെക്ഷന്‍ 72(1) (അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് സംബന്ധിച്ചത്), 79 (സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തുന്നത്). ഐടി ആക്ട് (Information Technology Act), 2000: സെക്ഷന്‍ 67 (അശ്ലീല വിവരങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്). പോലീസ് സ്വമേധയാ (Suo Mottu) എടുത്ത കേസാണ് ഇത്. 15/01/2026 രാവിലെ 10:18-ഓടെയാണ് ഫേസ്ബുക്കില്‍ ഈ പോസ്റ്റുകള്‍ വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ നിധിന്‍ ആര്‍ ആണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പോലീസ് മേധാവി മുഖേന ലഭിച്ച സ്‌ക്രീന്‍ഷോട്ടുകളും യു.ആര്‍.എല്ലുകളും പരിശോധിച്ച ശേഷമാണ് നടപടിയെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. ഈ ആരോപണങ്ങള്‍ക്കെതിരെ 'പച്ചക്കള്ളങ്ങള്‍' എന്ന പ്രതിരോധം ഫെനി നൈനാന്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് മുന്നോട്ട് പോകുന്നതെന്നാണ് വാദം. രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടിലാക്കാനാണ് ഈ കേസും.

Similar News