ലാം ചബാംഗ് തുറമുഖത്ത് എത്തിയ ആ യുഎസ് കണ്ടെയ്നറുകൾ; അത് സ്ക്രാപ്പ് മെറ്റലാണെന്ന ലേബൽ കണ്ടപ്പോൾ തന്നെ സംശയം; തുറന്നുനോക്കിയപ്പോൾ കൊടുംചതി; പണികൊടുത്ത് തായ്‌ലാൻഡ്
ബാങ്കോക്: അമേരിക്കയിൽ നിന്ന് അനധികൃതമായി തായ്‍ലൻഡിലേക്ക് കടത്താൻ ശ്രമിച്ച 284 ടൺ ഇലക്ട്രോണിക് മാലിന്യം (ഇ-മാലിന്യം) ലാം ചബാംഗ് തുറമുഖത്ത് വെച്ച് പിടിച്ചെടുത്തു. പിടിച്ചെടുത്ത മാലിന്യം അമേരിക്കയിലേക്ക് തന്നെ തിരിച്ചയക്കാൻ തായ് അധികൃതർ തീരുമാനിച്ചു.
ഡെപ്യൂട്ടി പ്രധാനമന്ത്രി സുചാർട്ട് ചോംക്ലിൻ ആണ് ഈ വിവരം സ്ഥിരീകരിച്ചത്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (ഡിഎസ്ഐ), കസ്റ്റംസ് അധികൃതർ, മലിനീകരണ നിയന്ത്രണ വകുപ്പ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഏകദേശം 2,85,000 കിലോഗ്രാം വരുന്ന ഇ-മാലിന്യം വഹിച്ച 12 ഷിപ്പിംഗ് കണ്ടെയ്‌നറുകൾ പിടിച്ചെടുത്തത്.
ഹെയ്തിയിൽ നിന്നുള്ള സ്ക്രാപ്പ് മെറ്റൽ എന്ന് തെറ്റായി ലേബൽ ചെയ്താണ് ഈ അപകടകരമായ ഇ-മാലിന്യം തായ്‍ലൻഡിൽ എത്തിക്കാൻ ശ്രമിച്ചത്. കണ്ടെയ്‌നറിലെ വിവരങ്ങളും യഥാർത്ഥ ഉള്ളടക്കങ്ങളും തമ്മിലുള്ള പൊരുത്തക്കേടും ബാസൽ ആക്ഷൻ നെറ്റ്‌വർക്കിൽ (BAN) നിന്നുള്ള രഹസ്യാന്വേഷണ മുന്നറിയിപ്പും പരിശോധനയ്ക്ക് വഴിയൊരുക്കി. പ്രോസസ്സ് ചെയ്ത പ്രിന്റഡ് സർക്യൂട്ട് ബോർഡ് സ്ക്രാപ്പുകളാണ് ഇതിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാലിന്യ കയറ്റുമതിയെക്കുറിച്ചുള്ള ബാസൽ കൺവെൻഷന്റെ നേരിട്ടുള്ള ലംഘനമാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
കർശനമായ അന്വേഷണത്തെത്തുടർന്നാണ് കള്ളക്കടത്ത് രീതികൾ കണ്ടെത്തിയതെന്ന് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ഫാന്തോങ് ലോയ്‌സാകുനാനോൻ പറഞ്ഞു. കൂടുതൽ പരിസ്ഥിതി മാലിന്യങ്ങൾ തള്ളുന്നത് തടയാനും അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾ പൂർണ്ണമായി പാലിക്കാനുമായി, നിലവിൽ ഗതാഗതത്തിലുള്ള 714 അധിക കണ്ടെയ്‌നറുകൾ കൂടി തായ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയാണ്.