23 ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ കോപൈലറ്റിന്റെ അപായ സന്ദേശം; മെയ്‌ഡേ കോളിന് ശേഷം വിമാനത്തില്‍ നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍; വൈമാനികര്‍ പരിചയസമ്പന്നര്‍; പൈലറ്റ് ക്യാപറ്റന്‍ സുമീത് സബര്‍വാളിന് 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയം

23 ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ കോപൈലറ്റിന്റെ അപായ സന്ദേശം

Update: 2025-06-12 09:55 GMT

അഹമ്മദാബാദ്: എയര്‍ ഇന്ത്യ അഹമ്മദബാദ്- ലണ്ടന്‍ വിമാനം പറന്നുയര്‍ന്ന ഉടന്‍ പൈലറ്റ് അപകട മുന്നറിയിപ്പ് നല്‍കിയെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍. വിമാനത്താവളത്തിന് പുറത്ത് വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പാണ് എടിസിക്ക് അപായ സന്ദേശം( മെയ്‌ഡേ കോള്‍) നല്‍കിയത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

മെയ്‌ഡേ കോളിന് ശേഷം വിമാനത്തില്‍ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ലെന്ന് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. കോ പൈലറ്റാണ് അപായ മുന്നറിയിപ്പ് നല്‍കിയത്. ക്യാപ്റ്റന്‍ സുമീത് സബര്‍വാളാണ് വിമാനത്തിന്റെ മുഖ്യപൈലറ്റ്. ക്ലൈവ് കുന്ദറാണ് കോ പൈലറ്റ്. ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന് 8200 മണിക്കൂര്‍ പറക്കല്‍ പരിചയം ഉള്ളയാളാണ്. കോ പൈലറ്റിന് 1100 മണിക്കൂര്‍ പറക്കല്‍ പരിചയമുണ്ട്.

23 ാം റണ്‍വേയില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. വിമാനത്താവളത്തിന്റെ പുറത്ത് തകര്‍ന്നുവീഴുകയായിരുന്നു. അപകട സ്ഥലത്ത് നിന്ന് കനത്ത കറുത്ത പുക ഉയര്‍ന്നുവരുന്നുണ്ടായിരുന്നു. വിമാനം വലിയൊരു തീഗോളമായി പൊട്ടിത്തെറിക്കുന്നത് ദൃശ്യങ്ങളില്‍ കാണാംഅഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് ഇന്ന് ഉച്ചയോടെ തകര്‍ന്നുവീണത്.

യാത്രക്കാരില്‍ 2 കുട്ടികളും ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം പുറത്തുവരുന്നുണ്ട്. രക്ഷാദൗത്യത്തിനായി 270 അംഗ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്ക് തിരിച്ചു. അര്‍ധ സൈനിക വിഭാഗവും രക്ഷാദൗത്യത്തില്‍ പങ്കാളികളാകും.

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. ഇദ്ദേഹത്തിന് ഗുരുതര പരിക്കേറ്റതായാണ് വിവരം. വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു ഉടന്‍ തന്നെ അഹമ്മദാബാദിലേക്ക് എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. പറന്നുയര്‍ന്ന വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


Tags:    

Similar News