റീയൂണിയന്‍ പ്രണയത്തില്‍ ആദ്യ കൊല; വെള്ളറടയിലെ കാമുകിയും ജീവനും കൊണ്ട് രക്ഷപ്പെട്ടു; ജാമ്യത്തില്‍ ഇറങ്ങി ഭാര്യ ആക്‌സിഡന്റില്‍ മരിച്ചെന്ന കളവില്‍ രണ്ടാം വിവാഹം; സ്വത്ത് ഭാഗം വയ്ക്കാന്‍ കോട്ടയത്ത് എത്തിയ രണ്ടാം ഭാര്യ ചില സത്യം തിരിച്ചറിഞ്ഞു; പിന്നാലെ ഇരട്ടക്കൊല; ഒടുവില്‍ കേദാര്‍നാഥില്‍ തീര്‍ന്നു; മകള്‍ക്കും അമ്മയ്ക്കും സഹോദരനും ആ 'ബോഡി' വേണ്ട; രേഖയുടേയും അമ്മയുടേയും മരണാനന്തര ചടങ്ങ് ദിവസം പ്രേംകുമാറും തീര്‍ന്നു
ഇരിങ്ങാലക്കുട: പടിയൂരില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രേംകുമാറിന്റെ മൃതദേഹം മകള്‍ക്കും മകനും പോലും വേണ്ട. ഈ സാഹചര്യത്തില്‍ മൃതദേഹം കേദാര്‍നാഥില്‍ത്തന്നെ സംസ്‌കരിച്ചേക്കും. മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രംകുമാറിന് മകളും മകനും അമ്മയും സഹോദരനുമെല്ലാമുണ്ട്. പ്രേംകുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങിയാല്‍ അത് ഭാവിയില്‍ കുരുക്കാകുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ട്. ആദ്യ ഭാര്യയേയും കൊന്ന കേസിലും ഇയാള്‍ പ്രതിയാണ്. കാമുകി സുനിതാ ബേബിക്കൊപ്പം ജീവിക്കാനായിരുന്നു ഇത്. ആ കൊലയ്ക്ക് ശേഷം രണ്ടു പേരും ജയിലിലായി. പിന്നീട് പ്രേംകുമാറിനെ സുനിത ഉപേക്ഷിച്ചു. അതിന് ശേഷമാണ് ജാമ്യത്തില്‍ ഇറങ്ങിയ പ്രേംകുമാര്‍ പടിയൂരിലെ രേഖയെ വിവാഹം ചെയ്തത്. അതും കൊലപാതകമായി മാറി. ജൂണ്‍ നാലിന് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് പടിയൂരില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന കാറളം വെള്ളാനി സ്വദേശിനി കൈതവളപ്പില്‍ വീട്ടില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ വിശ്രമകേന്ദ്രത്തില്‍ മരിച്ചനിലയിലാണ് പ്രേംകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ആശുപത്രി ജീവനക്കാര്‍ പ്രേംകുമാറിന്റെ കൈയിലുണ്ടായിരുന്ന പഴ്സിലെ കുറിപ്പില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചാണ് ബന്ധുക്കളെ വിവരമറിയിച്ചത്. മകള്‍ക്കാണ് വിളിയെത്തിയത്. മകള്‍ പോലീസിനെ അറിയിച്ചു. ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രത്തിലെ ജോലിക്കാരിയാണ് മകള്‍. ഈയിടെ കുടുംബ സ്വത്ത് ഭാഗം ചെയ്യുന്നതിനായി കോട്ടയത്ത് പ്രേംകുമാര്‍ എത്തിയിരുന്നു. രണ്ടാം ഭാര്യയും മക്കളുമെല്ലാം കൂടെയുണ്ടായിരുന്നു. തുച്ഛമായ വിലയ്ക്കാണ് ഈ ഭൂമി സഹോദരന്‍ സ്വന്തമാക്കിയത്. ഇതില്‍ മകള്‍ക്ക് പരിഭവവും ഉണ്ടായിരുന്നു. പക്ഷേ ഇവരാരാും പ്രേംകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറല്ല. മണിയുടേയും രേഖയുടേയും മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായ ദിവസമാണ് പ്രേംകുമാറിന്റെ മരണ വാര്‍ത്തയും എത്തിയത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് അന്വേഷണസംഘം കേദാര്‍നാഥില്‍ എത്തി, മരിച്ചത് പ്രേംകുമാര്‍ തന്നെയെന്ന് സ്ഥിരീകരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായില്ലെങ്കില്‍ കേദാര്‍നാഥില്‍ത്തന്നെ സംസ്‌കരിച്ചേക്കും.
ഇരട്ടക്കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ പ്രേംകുമാറിനെ ഡല്‍ഹിയിലുള്ള സുഹൃത്തുക്കള്‍ സംരക്ഷിക്കുന്നതായും പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. ഇതനുസരിച്ച് ഡല്‍ഹിയിലെത്തിയ അന്വേഷണസംഘം അവിടെ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് പ്രതിയെ കേദാര്‍നാഥില്‍ മരിച്ചനിലയില്‍ കണ്ടതായി വിവരം ലഭിച്ചത്. രേഖയെയും മണിയെയും കൊലപ്പെടുത്തിയത് പ്രേംകുമാറാണെന്ന് വ്യക്തമാണെങ്കിലും അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി അത് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചു. ഈ പരിശോധന നിര്‍ണ്ണായകമാകും. 2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ 90 ദിവസത്തിനുള്ളില്‍ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രേം കുമാര്‍ ജാമ്യത്തിലിറങ്ങി. അഞ്ചുമാസംമുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയതാണെന്ന് ഇയാള്‍ രേഖയോട് പറഞ്ഞത്. കുടുംബ സ്വത്ത് ഭാഗം വയ്ക്കാന്‍ കോട്ടയത്ത് എത്തിയ രേഖ ചിലതെല്ലാം മനസ്സിലാക്കിയെന്ന് സൂചനയുണ്ട്. ഇതേ തുടര്‍ന്നാണ് രേഖയെ കൊലപ്പെടുത്തി പ്രേംകുമാര്‍ മുങ്ങിയതെന്നാണ് സൂചന.
2019 ലായിരുന്നു ആദ്യ ഭാര്യയായ വിദ്യയെ പ്രേംകുമാറും കാമുകിയും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. കാമുകിക്കൊപ്പം ജീവിക്കുന്നതിനായിരുന്നു പ്രേംകുമാര്‍ വിദ്യയെ ശ്വാസംമുട്ടിച്ച് കൊന്നത്. ഇരുവരും തൃപ്പൂണിത്തുറ ഉദയംപേരൂരിലെ വാടക വീട്ടിലായിരുന്നു പ്രേംകുമാറും വിദ്യയും താമസിച്ചിരുന്നത്. സ്‌കൂളില്‍ പ്രേംകുമാറിന്റെ സഹപാഠിയായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ കാമുകി സുനിത ബേബി. വെള്ളറടയിലെ സ്‌കൂള്‍ റീയൂണിയനില്‍ കണ്ടുമുട്ടിയ ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. പ്രണയം ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിലേക്കും എത്തി. പിന്നെ എങ്ങനെയും വിദ്യയെ ഒഴിവാക്കണമെന്നതായിരുന്നു ഇരുവരുടെയും ലക്ഷ്യം. തിരുവനന്തപുരം കളിയിക്കാവിളയിലെ ഒരു ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു സുനിത ബേബി. പ്രേംകുമാര്‍ തമ്പാനൂരിലെ ഒരു ഹോട്ടലില്‍ സ്റ്റോര്‍ കീപ്പറുമായിരുന്നു. ഇരുവരും 2019 മെയ് മുതല്‍ തിരുവനന്തപുരത്ത് ഒരു വില്ലയില്‍ ഒരുമിച്ച് താമസവും ആരംഭിച്ചു. സുനിതയ്ക്കും ഭര്‍ത്താവും രണ്ട് മക്കളും ഉണ്ടായിരുന്നു.
ഈ സമയം വിദ്യ ഉദയംപേരൂരിലായിരുന്നു താമസം. സുനിതയുമായുള്ള ബന്ധവും വിദ്യയ്ക്ക് അറിയില്ലായിരുന്നു. ഇതിനിടെ റോഡപകടത്തില്‍ പരുക്കേറ്റിരുന്ന വിദ്യയ്ക്ക് വിദഗ്ധ ചികിത്സ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2019 സെപ്തംബര്‍ 20 ന് പ്രേംകുമാര്‍ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അന്ന് രാത്രി വില്ലയില്‍ വെച്ച് വിദ്യയെ ബലമായി മദ്യം കുടിപ്പിക്കുകയും പ്രേംകുമാറും സുനിതയും ചേര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് തിരുനെല്‍വേലിയിലെ ഒറ്റപ്പെട്ട റോഡരികില്‍ മൃതദേഹം ഉപേക്ഷിച്ചു. പിന്നീട് തിരുനെല്‍വേലി ലോക്കല്‍ പോലീസ് മൃതദേഹം കണ്ടെത്തിയെങ്കിലും തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ ദഹിപ്പിച്ചു. മൃതദേഹം ഉപേക്ഷിച്ചശേഷം പ്രേംകുമാര്‍ വിദ്യയെ കാണാനില്ലെന്ന് പറഞ്ഞ് ഉദയംപേരൂര്‍ പൊലീസിന് പരാതിയും നല്‍കിയിരുന്നു. അന്വേഷണം വഴിതെറ്റിക്കുന്നതിനായി വിദ്യയുടെ മൊബൈല്‍ ഫോണ്‍ മുബൈയിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ ഉപേക്ഷിച്ചു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിദ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
അതേസമയം, പരാതി നല്‍കിയതല്ലാതെ പിന്നീട് സ്റ്റേഷനില്‍ വരികയോ അന്വേഷണത്തെ കുറിച്ച് തിരക്കുകയോ ചെയ്യാതിരുന്ന പ്രേംകുമാറിന്റെ പെരുമാറ്റം പൊലീസിന് സംശയത്തിന് കാരണമായി. ഈ സമയം പ്രേംകുമാര്‍ സുനിതയുമൊന്നിച്ചായിരുന്നു താമസം. പൊലീസ് സംശയിക്കുന്നതായി മനസ്സിലാക്കിയതോടെ രാജ്യം വിടാനും പ്രേംകുമാര്‍ ശ്രമിച്ചിരുന്നു. വിദ്യയുടെ കൊലപാതകം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രേംകുമാറിനെയും സുനിതയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തില്‍ രണ്ടാം ഭാര്യയേയും കൊന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ 'ഇവള്‍ മരിക്കേണ്ടവളാണെന്ന' പ്രേംകുമാറിന്റെ കുറിപ്പും കണ്ടെത്തിയിരുന്നു. കൊലയ്ക്ക് ശേഷം മുങ്ങിയ പ്രതി കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് മരണ വാര്‍ത്ത എത്തിയത്. എംബിഎ ബിരുദധാരിയായ പ്രേംകുമാര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സും പഠിച്ചിരുന്നു.