ഹൃദയം തകര്‍ന്നു യുകെ മലയാളികള്‍; പോര്‍ട്‌സ്മൗത്ത് ഹോസ്പിറ്റലിലെ വാര്‍ഡ് നഴ്‌സ് രഞ്ജിതയും വിമാനാപകടത്തില്‍ പൊലിഞ്ഞതോടെ യുകെ മലയാളികള്‍ ആരും ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയും വിഫലമായി; പത്തു ദിവസത്തേക്ക് രഞ്ജിത പോയത് ലീവ് നീട്ടിയെടുക്കാന്‍; നാടൊന്നാകെ രഞ്ജിതയുടെ വീട്ടിലേക്ക്; കുഞ്ഞു മക്കളുടെ മുഖത്ത് നോക്കാനാകാത്ത സാഹചര്യം

പത്തു ദിവസത്തേക്ക് രഞ്ജിത പോയത് ലീവ് നീട്ടിയെടുക്കാന്‍

Update: 2025-06-12 14:09 GMT

ലണ്ടന്‍: തകര്‍ന്ന ഹൃദയത്തോടെയാണ് യുകെ മലയാളികള്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലും എത്തികൊണ്ടിരിക്കുന്ന വിമാനാപകടത്തെ പറ്റിയുള്ള വിവരങ്ങളിലൂടെ കണ്ണോടിക്കുന്നത്. ഓരോ നിമിഷവും പുതിയ പുതിയ വിവരങ്ങള്‍ എത്തുമ്പോള്‍ ഇനിയാരും ആ വിമാനത്തില്‍ ജീവനോടെ അവശേഷിക്കുന്നില്ല എന്ന ഞെട്ടിക്കുന്ന വിവരവും മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ യാത്രക്കാരുടെ ലിസ്റ്റില്‍ രണ്ടു മലയാളി പേരുകള്‍ കണ്ടതില്‍ ഒരാള്‍ യുകെയിലെ പോര്‍ട്‌സ്മൗത്ത് ഹോസ്പിറ്റലിലെ നഴ്‌സ് ആണെന്ന കാര്യത്തില്‍ സ്ഥിരീകരണമായി.

ഇതോടെ രാവിലെ ജോലിക്കെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ തകര്‍ന്ന മനസോടെ ആശുപത്രി വാര്‍ഡില്‍ തളര്‍ന്നിരുന്നപ്പോള്‍ പകരം ജീവനക്കാരെ പല വാര്‍ഡുകളില്‍ നിന്നും എത്തിച്ചു രഞ്ജിതയുടെ സുഹൃത്തുക്കള്‍ക്ക് ആശ്വാസം പകരുകയാണ്. നാട്ടിലെ വീട് പണിയും സര്‍ക്കാര്‍ ആശുപത്രിയിലെ ജോലി രാജിവയ്ക്കാതെ യുകെയിലേക്ക് വന്നതിനാല്‍ ലീവ് നീട്ടിയെടുക്കാന്‍ അത്യാവശ്യമായി ജോലി സ്ഥലത്തു റിപ്പോര്‍ട്ട് ചെയ്യേണ്ടതിനാലുമാണ് രഞ്ജിത പത്തു ദിവസത്തെ അവധിക്കു നാട്ടിലേക്ക് യാത്രയായത്.

എന്നാല്‍ ആ യാത്ര മടങ്ങിവരവില്ലാത്തത് ആയിരുന്നു എന്ന സത്യം ഉള്‍ക്കൊളളാന്‍ പോര്‍ട്‌സ്മൗത്ത് ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല യുകെ മലയാളികള്‍ ആര്‍ക്കും തന്നെ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. സി സിക്‌സ് വാര്‍ഡിലെ മുഴുവന്‍ ജീവനക്കാരും തങ്ങളുടെ സഹപ്രവര്‍ത്തക ഇനി കൂടെയില്ല എന്ന ദുഃഖസത്യത്തിനു പൊരുത്തപ്പെടാനാകാതെ വിങ്ങിപ്പൊട്ടുകയാണ്.

അനേകം ബ്രിട്ടീഷുകാരും വിമാനാപകടത്തില്‍ മരിച്ചിട്ടുണ്ടെങ്കിലും മലയാളി നഴ്സിന്റെ മരണം കൂടുതല്‍ പേരെ അഗാധമായി സ്പര്‍ശിച്ചു കടന്നു പോകുന്ന നിമിഷങ്ങളാണിപ്പോള്‍ എന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറുനാടന്‍ മലയാളി വാര്‍ത്ത വിഭാഗത്തിലേക്ക് എത്തികൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ തെളിയിക്കുന്നു. രണ്ടാമത് ഒരാള്‍ കൂടി യുകെ മലയാളിയായി വിമാനത്തില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ആയിട്ടില്ല.

പൊടുന്നനെയുള്ള യാത്രയ്ക്ക് തിരഞ്ഞെടുത്തത് കണക്ഷന്‍ ഫ്ളൈറ്റ്

വ്യക്തിപരമായ കാര്യങ്ങള്‍ അധികം തുറന്നു പറയാത്ത പ്രകൃതം ആയിരുന്നു രഞ്ജിത എന്നാണ് സഹപ്രവര്‍ത്തകരും കൂടെ താമസിക്കുന്നവരും ഒക്കെ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. വിവാഹിത എങ്കിലും രണ്ടു മക്കളെ ഒറ്റയ്ക്ക് നോക്കേണ്ട ബാധ്യതകള്‍ ചുമലിലേറ്റിയ ഒരമ്മയെന്ന നിലയില്‍ ഉള്ള കാര്‍ക്കശ്യം രഞ്ജിതയെ ഏറെക്കുറെ അന്തര്‍മുഖി ആക്കിയിരുന്നു എന്നാണ് അനുമാനിക്കാനാകുന്നത്.

എത്ര കഷ്ടപ്പെട്ടും മക്കളെ നല്ല നിലയില്‍ എത്തിക്കണം എന്ന ആഗ്രഹമാണ് രഞ്ജിതയെ യുകെയില്‍ എത്തിച്ചത്. പത്തനംതിട്ടയില്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന രഞ്ജിത ആ ശമ്പളം കൊണ്ട് ചിരകാല സ്വപ്നം ആയ വീടും മക്കളുടെ വിദ്യാഭ്യാസവും ഒക്കെ യാഥാര്‍ഥ്യമാക്കുക സാധിക്കില്ലെന്ന തിരിച്ചറിവിലാണ് ഒരു വര്‍ഷം മുന്‍പ് യുകെയിലേക്ക് യാത്രയായത്. എന്നാല്‍ ഒറ്റയ്ക്ക് യുകെയില്‍ വരുമ്പോള്‍ മക്കളെ കൂടി കൊണ്ടുവന്നാല്‍ അവരുടെ കാര്യം നോക്കാനാകില്ല എന്ന തിരിച്ചറിവില്‍ അവരെ അമ്മയെ ഏല്‍പ്പിച്ചാണ് യുകെ മലയാളിയാകാന്‍ തീരുമാനിച്ചത്.

രഞ്ജിതയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതിനാല്‍ ടീനേജ് പ്രായക്കാരായ മക്കളെ അമ്മയ്ക്ക് അധികകാലം നോക്കാനാകില്ല എന്നതിനാല്‍ എത്രയും വേഗത്തില്‍ വീട് പണി പൂര്‍ത്തിയാക്കി യുകെയില്‍ നിന്നും നാട്ടിലേക്ക് തന്നെ മടങ്ങുക എന്നതായിരുന്നു രഞ്ജിതയുടെ പ്ലാന്‍. അതിനാല്‍ നാട്ടിലെ ജോലി രാജി വയ്ക്കാതെയാണ് രഞ്ജിത യുകെയിലേക്ക് പറന്നത്. ഒരു വര്‍ഷമായി ഡ്യൂട്ടി ചെയ്തു മിച്ചം പിടിച്ച പണവുമായി വീട് പണി ത്വരിത ഗതിയില്‍ നടക്കവേ രണ്ടു മാസം മുന്‍പേ രഞ്ജിത നാട്ടില്‍ എത്തിയിരുന്നു.

ഇപ്പോള്‍ അവധി നീട്ടിയെടുക്കാന്‍ നേരിട്ട് എത്തണമെന്ന നിര്‍ദേശം ഉണ്ടായതിനാലാണ് പത്തു ദിവസത്തെ അവധിയ്ക്ക് യാത്രയായത്. പൊടുന്നനെയുള്ള യാത്ര ആയതിനാല്‍ അഹമ്മദാബാദ് വഴിയുള്ള കണക്ഷന്‍ ഫ്‌ളൈറ്റിനാണ് സീറ്റ് ലഭിച്ചത്. എയര്‍ ഇന്ത്യയുടെ ലണ്ടന്‍ - കൊച്ചി നേരിട്ടുള്ള സര്‍വീസ് ഇല്ലാതായതോടെ ഒട്ടേറെ മലയാളികള്‍ക്കാണ് ഇത്തരത്തില്‍ ഇന്ത്യയിലെ പല വിമാനത്താവളങ്ങള്‍ ചുറ്റിക്കറങ്ങി കേരളത്തില്‍ എത്തേണ്ടി വരുന്നത്.

അഹമ്മദാബാദ് വിമാനം പിടിക്കാന്‍ കഴിഞ്ഞ ദിവസം ചെന്നൈ വരെ ട്രെയിനില്‍ എത്തി അവിടെ നിന്നും വിമാനം എടുത്താണ് രഞ്ജിത ഇപ്പോള്‍ തകര്‍ന്നു വീണ വിമാനത്തില്‍ കയറാന്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയത്. കഷ്ടപ്പാട് നിറഞ്ഞ യാത്ര മരണത്തിലേക്ക് ആയിരുന്നല്ലോ എന്നാണ് ഇപ്പോള്‍ രഞ്ജിതയുടെ അമ്മയുടെ വിലാപക്കണ്ണീര്‍. എന്റെ മോള്‍ക്ക് ഒന്നും വരുത്തരുതേ എന്ന് പറഞ്ഞു പ്രാര്‍ത്ഥിച്ച ആ അമ്മയുടെ കണ്ണീരിന് ഇപ്പോള്‍ ഫലമില്ലാതായിരിക്കുകയാണ്. പാതി നിലയിലായ വീടും കൗമാരം പിന്നിടാത്ത മക്കളും ഇനി ആരുടെ സംരക്ഷണയിലും തണലിലും ആണ് എന്ന വലിയ ചോദ്യമാണ് പുല്ലാട്ട് നാട്ടുകാരുടെയും യുകെ മലയാളികളുടെയും മനസിലൂടെ ഇപ്പോള്‍ കടന്നു പോകുന്നത്.

Tags:    

Similar News