കരയാന്‍ പോലും കണ്ണീരില്ലാതെ സഹപ്രവര്‍ത്തകര്‍; രഞ്ജിത നാട്ടില്‍ നിന്നും യുകെയിലേക്ക് മടങ്ങിയത് ഓണത്തിന് എത്താമെന്ന ഉറപ്പോടെ; ലെസ്റ്ററിലും കവന്‍ട്രിയിലുമൊക്കെ വിമാന ദുരന്തത്തിന്റെ ഇരകള്‍; ഇന്ത്യക്കൊപ്പം ബ്രിട്ടനിലും അലമുറയും കണ്ണീരും; പരാതിയുമായി ലെസ്റ്റര്‍ എംപി

രഞ്ജിത മടങ്ങിയത് ഓണത്തിന് എത്താമെന്ന ഉറപ്പോടെ; കരയാന്‍ പോലും കണ്ണീരില്ലാതെ സഹപ്രവര്‍ത്തകര്‍

Update: 2025-06-13 04:14 GMT

ലണ്ടന്‍: എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട പോര്‍ട്‌സ്മൗത്തിലെ മലയാളി നഴ്‌സ് രഞ്ജിതയുടെ വിയോഗം പിറന്ന നാടിനു കണ്ണീരായതിന്റെ വേദനയാണ് ഇപ്പോള്‍ ലോകമെങ്ങും പ്രവാസികളെ നൊമ്പരപ്പെടുത്തുന്നത്. എന്നാല്‍ വളരെ കുറച്ചു കാലമേ യുകെയില്‍ ജീവിച്ചുള്ളുവെങ്കിലും പരിചയപ്പെടുന്നവരുടെ ഹൃദയം കവരുന്ന പെരുമാറ്റ രീതികൊണ്ട് നിനച്ചിരിക്കാതെ എത്തിയ രഞ്ജിതയുടെ മരണം പോര്‍ട്‌സ്മൗത്തിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരിലും നോവും കണ്ണീരുമായി മാറുകയാണ്.

അപകടത്തില്‍ യുകെയിലെ മലയാളി നഴ്‌സ് മരണമടഞ്ഞു എന്ന വിവരം പുറത്തു വന്ന് അധികം താമസിയാതെ അപകടത്തില്‍ കൊല്ലപ്പെട്ടത് രഞ്ജിതയാണെന്നു വ്യക്തമായിരുന്നു. നാട്ടില്‍ ലഭിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ ജോലി നഷ്ടമാകാതിരിക്കാന്‍ ലീവ് അപേക്ഷ ഉള്‍പ്പെടെ ഏതാനും രേഖകളില്‍ ഒപ്പിട്ടു നല്‍കാനാണ് രഞ്ജിത ഒരാഴ്ചത്തെ അവധിയും കയ്യില്‍ പിടിച്ചു യാത്രയായത്. എന്നാല്‍ മടക്ക യാത്രയില്‍ തനിക്ക് പ്രിയപ്പെട്ടവരെ ഇനിയൊരിക്കലും കാണില്ല എന്ന വിധിയാണ് രഞ്ജിതയ്ക്ക് ഒപ്പമുണ്ടായിരുന്നത്.

ഒന്‍പതു വര്‍ഷം ഒമാനില്‍ നഴ്‌സ് ആയി ജോലി ചെയ്ത ശേഷമാണ് ഇക്കഴിഞ്ഞ ആഗസ്തില്‍ രഞ്ജിത യുകെയിലേക്ക് കാര്‍ഡിയാക് സ്പെഷ്യല്‍ നഴ്‌സ് ആയി എത്തിയത്. ഇതിനിടയില്‍ എക്കാലത്തെയും സ്വപ്നമായ വീട് പൂര്‍ണമാകുന്ന സന്തോഷത്തിലായിരുന്നു രഞ്ജിത. പണി പൂര്‍ത്തിയായ ഭാഗം ഉപയോഗിച്ച് തുടങ്ങാം എന്ന ചിന്തയില്‍ ശുഭ മുഹൂര്‍ത്തത്തില്‍ പാലുകാച്ചലിനെ പറ്റിയും ചിന്തിച്ചിരുന്നു എന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ പങ്കിടുന്ന വിവരം.

ഒമാനില്‍ ആയിരുന്നപ്പോള്‍ പിഎസ്സി വഴി ലഭിച്ച സര്‍ക്കാര്‍ ജോലി കളയേണ്ടെന്നും മക്കളുടെ ഭാവിക്ക് യുകെയിലേക്കാള്‍ നാട്ടില്‍ തന്നെ നില്‍ക്കുന്നതാണ് നല്ലതെന്ന പ്രായോഗിക ചിന്ത ശക്തമായതോടെ ഓണത്തോടെ യുകെ ഉപേക്ഷിച്ചെത്താം എന്ന വാക്ക് നല്‍കിയാണ് ആ അമ്മ വീട് വിട്ട് മറ്റൊരു യാത്രയ്ക്കായി തയ്യാറായത്. മക്കളോട് പതിവ് പോലെ സ്‌കൂളില്‍ പൊയ്‌ക്കോളാനും യാത്ര പുറപ്പെടും മുന്‍പേ രഞ്ജിത പറഞ്ഞിരുന്നു.

ഇപ്പോള്‍ തങ്ങള്‍ക്ക് എല്ലാമെല്ലാമായ അമ്മ നഷ്ടമായി എന്നറിയുമ്പോള്‍ പതിനഞ്ചുകാരന്‍ ഇന്ദുചൂഡനും 13കാരിയായ ഇതികയും ഏങ്ങലടിച്ചു പറയുന്നത് അമ്മയുടെ മടങ്ങിവരവിനെ പറ്റിയാണ്. ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ തങ്ങളുടെ അമ്മ അരികില്‍ ഉണ്ടാകുമല്ലോ എന്ന സന്തോഷത്തോടെയാണ് ഇന്നലെയും മക്കള്‍ സ്‌കൂളില്‍ പോയത്. എന്നാല്‍ സ്‌കൂള്‍ സമയം തീരുംമുമ്പേ വീട്ടില്‍ നിന്നും ആളെത്തി കുട്ടികളെ കൂട്ടിക്കൊണ്ടു പോയത് ആ കുഞ്ഞുങ്ങളുടെ നെഞ്ചകം തകര്‍ക്കുന്ന വാര്‍ത്തയും കൊണ്ടായിരുന്നു.

രോഗിയായ മുത്തശ്ശിയുടെ നെഞ്ചില്‍ ചേര്‍ന്നിരുന്നു കരയുന്ന പെണ്‍കുട്ടി ഏതൊരാളുടെയും കരളലിയിക്കുന്ന കാഴ്ചയും കൂടി ആയിരുന്നു. മണിക്കൂറുകള്‍ കൊണ്ട് അമ്മയില്ലാത്ത ലോകത്തേക്ക് അവര്‍ എടുത്തെറിയപ്പെട്ടപോള്‍ അച്ഛന്റെ സ്‌നേഹവും കിട്ടാത്തവരാണ് ആ കുട്ടികള്‍ എന്ന സങ്കടം കൂടിയാണ് ഇപ്പോള്‍ ലോകം തിരിച്ചറിയുന്നത്. ഇത്തരത്തില്‍ രഞ്ജിതയുടെ വേര്‍പാട് എല്ലാത്തരത്തിലും മൂന്നു പേരുടെ ജീവിതങ്ങളെ ചോദ്യങ്ങളുടെ വലിയ ശരമുനയില്‍ നിര്‍ത്തുകയാണിപ്പോള്‍.

വിശ്വാസ് ലെസ്റ്റര്‍ നിവാസി, കവന്‍ട്രിയിലും ലെസ്റ്ററിലുമൊക്കെ അപകടത്തില്‍ മരിച്ചവര്‍

അതിനിടെ വിമാന അപകടത്തില്‍ 169 ഇന്ത്യക്കാര്‍ക്കൊപ്പം 53 ബ്രിട്ടീഷുകാരും മരിച്ചത് വിമാനാപകടത്തിന്റെ ആര്‍ത്തനാദം കടല്‍ കടന്നു യുകെയിലും എത്താന്‍ കാരണമായി. കവന്‍ട്രി, ലെസ്റ്റര്‍ അടക്കമുള്ള പല പട്ടണങ്ങളില്‍ ഉള്ളവരും 53 ബ്രിട്ടീഷുകാരില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ അപകടത്തില്‍ ജീവന്‍ ബാക്കിയായ ഏക യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ രമേശും ലെസ്റ്റര്‍ നിവാസിയാണ്. വിമാനത്തിലെ ആകെ 242 യാത്രക്കാരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മരിച്ചെന്ന ദുഃഖ വാര്‍ത്ത ലോകം കേട്ടത് ഞെട്ടലോടെയാണ്. ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് പൗരന്മാരാണ് വിദേശികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. കനേഡിയന്‍, പോര്‍ച്ചുഗല്‍ വംശജരും അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അപകടത്തില്‍ കൊല്ലപ്പെട്ടജാമി ഗ്രീന്‍ലോ മേക് എന്ന യോഗ പരിശീലകന്‍ തന്റെ ടീനേജ് കാലം ചിലവഴിച്ചത് കവന്‍ട്രി പറ്റിസണ്‍ കോളേജിലാണ്. 12 വര്‍ഷം മുന്‍പ് ബിബിസി നടത്തിയ ഡാന്‍സ് ഷോവിലും ഇദ്ദേഹം നൃത്തം ചെയ്തിട്ടുണ്ട്. ബര്‍മിങാമില്‍ നിന്നുമാണ് ഇദ്ദേഹം കവന്‍ട്രിയിലേക്ക് താമസം മാറ്റിയത്. ലണ്ടന്‍ നിവാസിയായ ഇദ്ദേഹത്തിന്റെ ഭര്‍ത്താവ് ഫിയോങ്കല്‍ ഗ്രീന്‍ലോ മേകും തകര്‍ന്ന വിമാനത്തിലെ യാത്രക്കാരന്‍ ആയിരുന്നു. അതിനിടെ രക്ഷപെട്ട ഏക യാത്രക്കാരന്‍ വിശ്വാസ് കുമാറിന്റെ സഹോദരന്‍ അടക്കം ഒട്ടേറെ ലെസ്റ്റര്‍ നിവാസികള്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി ലെസ്റ്റര്‍ എംപി ശിവാനി രാജ അറിയിച്ചു.

അഹമ്മദാബാദില്‍ നിന്നും ഗാറ്റ്വിക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കുന്നതിലും വൈകി യാത്ര പുറപ്പെടുന്നതിലും കുപ്രസിദ്ധി നേടിയ സര്‍വീസ് ആണെന്നും ശിവാനി ബിബിസി ന്യൂസിനോട് വെളിപ്പെടുത്തി. ഒരു മാസം മുന്‍പ് തന്റെ കുടുംബാംഗം ഈ വിമാനത്തില്‍ യാത്ര ചെയ്യവേ എന്‍ജിന്‍ തകരാര്‍ മൂലം ഒരു ദിവസം വൈകിയാണ് യാത്ര പുറപെട്ടതെന്നും ശിവാനി രാജ ഓര്‍മ്മിപ്പിച്ചു. ഇക്കാര്യത്തില്‍ തന്റെ സംശയങ്ങള്‍ ഏത അന്വേഷണ ഏജന്‍സിക്ക് മുന്‍പിലും വെളിപ്പെടുത്താമെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്‍ജിന്‍ തകരാറായ വിമാനത്തിന്റെ കാര്യത്തില്‍ എന്ത് നടപടിയാണ് എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അറിയേണ്ടതുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

അത്ഭുതകരമായ രക്ഷപ്പെടലില്‍ ലണ്ടനിലെ ഭൂമി ചൗഹാന്‍

തകര്‍ന്ന വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ ലെസ്റ്റര്‍ നിവാസിയാണ് എന്ന വെളിപ്പെടുത്തല്‍ പുറത്തു വരവ് ലണ്ടന്‍ നിവാസിയായ ഭൂമി ചൗഹാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് അഹമ്മദാബാദിലെ ട്രാഫിക്കില്‍ കുരുങ്ങി വിമാനം നഷ്ടമായതോടെയാണ്. വെറും പത്തു മിനിറ്റ് വൈകിയതാണ് ഇപ്പോള്‍ ഭൂമിയെ ജീവിച്ചിരിക്കാന്‍ സഹായിക്കുന്നത്. വിമാനം നഷ്ടമായ സങ്കടത്തില്‍ വീട്ടിലേക്ക് യാത്രയായ ഭൂമി വാര്‍ത്തകള്‍ കണ്ടു ഞെട്ടിത്തരിക്കുകയാണ്. ഉടലൊന്നാകെ ബാധിച്ച വിറയല്‍ തന്നെ വിട്ടൊഴിയുന്നില്ല എന്നാണ് ഭൂമി പറയുന്നത്.

വിമാനത്താവളത്തില്‍ വൈകി എത്തിയ ഭൂമിക്ക് ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കാഞ്ഞതോടെ മടങ്ങി പോകേണ്ടി വരുക ആയിരുന്നു. വിധിയാണ് തന്നെ ഇപ്പോള്‍ തകര്‍ന്ന വിമാനത്തില്‍ നിന്നും രക്ഷിച്ചതെന്നും കടുത്ത ഗണപതി ഭക്തയായ തനിക്ക് വിനായക സ്വാമി തന്നെയാണ് യാത്രയ്ക്കിടയില്‍ വിഘ്നം വരുത്തി എയര്‍പോര്‍ട്ടില്‍ വൈകി എത്താന്‍ അവസരം ഒരുക്കിയതെന്നും കൂപ്പുകൈകളോടെ ഭൂമി പറയുന്നു. വിമാനം തകര്‍ന്ന വാര്‍ത്ത കേട്ട് ഭൂമിയുടെ ലണ്ടനിലെ ബന്ധുക്കള്‍ ആകെ വിഷമിച്ചെങ്കിലും ഭൂമി വിമാനത്തില്‍ കയറിയില്ല എന്ന സന്തോഷിപികുന്ന വാര്‍ത്തയാണ് പിന്നീട് കുടുംബത്തെ തേടി എത്തിയത്.

എയര്‍ ഇന്ത്യയില്‍ പരക്കെ ക്യാന്‍സലേഷന്‍ തിരക്ക്

വിമാന അപകടം ഉണ്ടായി എന്ന് വാര്‍ത്ത പരന്നപ്പോള്‍ മുതല്‍ യുകെ മലയാളികള്‍ നാട്ടിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യാനുള്ള തിരക്കില്‍ ആണെന്ന് വിവിധ ഏജന്‍സികള്‍ വ്യക്തമാക്കി. ഓണക്കാലത്തേക്ക് മുന്‍കൂര്‍ ബുക്ക് ചെയ്ത ടിക്കറ്റുകളാണ് ഇപ്പോള്‍ കാന്‍സല്‍ ചെയ്യാന്‍ യാത്രക്കാര്‍ തിരക്ക് കൂട്ടുന്നത്. യുകെയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളില്‍ ഏറ്റവും മോശം പ്രകടനം എയര്‍ ഇന്ത്യയുടേത് ആണെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ലോകം നടുങ്ങിയ അപകട വാര്‍ത്ത കൂടി വന്നതോടെ എങ്ങനെ ഈ വിമാനത്തില്‍ വിശ്വസിച്ചു യാത്ര ചെയ്യും എന്ന ചോദ്യമാണ് യാത്രക്കാര്‍ ഉയര്‍ത്തുന്നത്.

പ്രത്യേകിച്ചും മണിക്കൂറുകള്‍ ദൈര്‍ഘ്യം ഉള്ള യാത്ര ആയതിനാല്‍ എയര്‍ ഇന്ത്യയെ വിശ്വസിക്കാനാകില്ല എന്ന് പറയുന്നവര്‍ ഏറെയുമാണ്. ഓണകാലത്തേക്ക് വളരെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 600 പൗണ്ടില്‍ സീറ്റുകള്‍ ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ 200 പൗണ്ടിന് മുകളില്‍ നഷ്ടമാകും. എങ്കിലും ബാക്കി തുക കിട്ടുമല്ലോ എന്ന ആശ്വാസമാണ് പലര്‍ക്കും പങ്കിടാനുള്ളത്. എന്നാല്‍ ഇപ്പോള്‍ മറ്റു സര്‍വീസുകളില്‍ ടിക്കറ്റ് തേടി ചെന്നാല്‍ 1200 -1300 നിരക്കിലേക്ക് ടിക്കറ്റ് ചാര്‍ജ് കൂടിയതിനാല്‍ എന്തും വരട്ടെ എന്ന ചിന്തയില്‍ തുടരുന്നവരും കുറവല്ല. അത്രയും ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് എടുക്കാന്‍ പണം കൈയില്‍ ഇല്ലാത്തവര്‍ എയര്‍ ഇന്ത്യയുടെ ടിക്കറ്റില്‍ നോക്കി നിസ്സംഗരായി എന്ത് ചെയണം എന്നറിയാത്ത അവസ്ഥയിലുമാണ്.

Tags:    

Similar News