ജീവന്‍ പോകും മുമ്പ് ദുബായ് വിടാന്‍ നെട്ടോട്ടമോടി ബ്രിട്ടീഷുകാര്‍..! സമ്പന്നര്‍ 1,43000 പൗണ്ടിന്റെ പ്രൈവറ്റ് ജെറ്റ് ബുക്ക് ചെയ്യുമ്പോള്‍ സാധാരണക്കാര്‍ക്ക് മരുഭൂമിയിലൂടെ 16 മണിക്കൂര്‍ ടാക്സി യാത്ര; ബ്രിട്ടീഷ് എയര്‍വേയ്‌സും വിര്‍ജിനും വിമാനങ്ങള്‍ റദ്ദാക്കിയതോടെ സംഭവിച്ചത്

ജീവന്‍ പോകും മുമ്പ് ദുബായ് വിടാന്‍ നെട്ടോട്ടമോടി ബ്രിട്ടീഷുകാര്‍..!

Update: 2026-03-10 00:46 GMT

ലണ്ടന്‍: വിശ്രമമില്ലാതെ ഇറാന്റെ ഡ്രോണുകളും മിസൈലുകളും ആക്രമണം തുടരുന്നതിനിടയില്‍ എങ്ങനെയും മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നും ജീവനും കൊണ്ട് പുറത്തുകടക്കാനുള്ള തത്രപ്പാടിലാണ് ബ്രിട്ടീഷുകാര്‍. ബസ്സിലും, കാറിലും, സ്വകാര്യ വിമാനങ്ങളിലുമൊക്കെയായി ദുബായില്‍ നിന്നും മറ്റ് അറേബ്യന്‍ നഗരങ്ങളില്‍ നിന്നും ഉള്ള ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. ചില സമ്പന്നര്‍ 1,43,000 പൗണ്ട് വരെ മുടക്കി സ്വകാര്യ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തപ്പോള്‍ മറ്റു ചിലര്‍ 12 മുതല്‍ 16 മണിക്കൂര്‍ വരെ ബസ്സിലും കാറിലുമായി ദുബായില്‍ നിന്നും യാത്ര ചെയ്ത് റിയാദിലെത്തി അവിടെനിന്നും തിരികെ വീട്ടിലെത്താനുള്ള ശ്രമത്തിലാണ്.

വെര്‍ജിന്‍ അറ്റ്‌ലാന്റിക് ദുബായിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ലണ്ടന്‍ ഹീത്രൂവില്‍ നിന്നും യു എ ഇയിലേക്കുള്ള ഒരു വിമാനം പാതിവഴിയില്‍ തിരികെ പറക്കേണ്ടി വന്നതിനെ തുടര്‍ന്നാണിത്. യുദ്ധം ആരംഭിച്ചതിനു ശേഷം അബുദാബി, അമ്മാന്‍, ബഹ്‌റയിന്‍, ദോഹ, ദുബായ്, ടെല്‍ അവീവ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദ് ചെയ്ത ബ്രിട്ടീഷ് എയര്‍വേയ്‌സ് ആണെങ്കില്‍ ഈ സര്‍വ്വീസുകള്‍ ഇതുവരെയും പുനരാരംഭിച്ചിട്ടുമില്ല. ഒമാനിലും, യു എ ഇയിലും കുടുങ്ങിപ്പോയ, നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത ഉപഭോക്താക്കളെ തിരിച്ചെത്തിക്കുന്നതിനായി ഒമാനിലെ മസ്‌ക്കറ്റില്‍ നിന്നും മാത്രം സര്‍വ്വീസുകള്‍ നടത്തുവാനാണ് ഇപ്പോള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് ശ്രദ്ധിക്കുന്നത്.

അതേസമയം, മസ്‌ക്കറ്റില്‍ നിന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രണ്ട് വിമാനങ്ങള്‍ ഇതിനോടകം ബ്രിട്ടനില്‍ എത്തിയിട്ടുണ്ട്. ദുബായില്‍ നിന്നുള്ള സര്‍ക്കാര്‍ വക വിമാനം ഈയാഴ്ച്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായില്‍ കുടുങ്ങിപ്പോയ, തിരികെ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുനന്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി വിദേശകാര്യ വകുപ്പ് ഒരു പ്രത്യേക പോര്‍ട്ടല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. അതിനിടെ ബ്രിട്ടീഷ് എക്‌സിക്യൂട്ടീവ് ജെറ്റ് ചാര്‍ട്ടര്‍ കമ്പനിയായ എസ് എച്ച് വൈ ഏവിയേഷന് ഇത് ചാകരക്കാലമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. ഇതിനോടകം തന്നെ ആയിരത്തിലധികം പേര്‍ ഇവരുടെ സേവനം ഉപയോഗിക്കുവാനായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അറിയുന്നത്.

ഇന്‍ഷുറന്‍സ് തുക കുത്തനെ ഉയര്‍ന്നതിനാലും, വിമാനങ്ങളുടെ ലഭ്യത കുറഞ്ഞതിനാലും സാധാരണ നിരക്കിലും 50 ശതമാനം വരെ കൂടിയ നിരക്കിലാണ് ഇപ്പോള്‍ ചാര്‍ട്ടര്‍ കമ്പനികള്‍ സേവനം വാഗ്ദാനം ചെയ്യുന്നത്. എന്നിട്ടും ആവശ്യക്കാര്‍ ഏറെയുണ്ടെന്നാണ് അറിയുന്നത്. തങ്ങളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞെന്നു വരില്ല എന്നാണ് എസ് എച്ച് വൈ ഏവിയേഷന്‍ സി ഇ ഒ ബെര്‍ണാര്‍ഡസ് വോഴ്സ്റ്റര്‍ ലണ്ടനില്‍ പറഞ്ഞത്. വ്യോമപാതകളിലെ സഞ്ചാരം നിയന്ത്രിതമായ തോതിലാണ് നടക്കുന്നത് എന്നതിനാലും, സാധാരണ ഒരു വിമാനത്തില്‍ 12 പേരെ വരെ മാത്രമെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയു എന്നതിനാലുമാണിതെന്നാണ് കാരണമായി അദ്ദേഹം പറഞ്ഞത്.

സാധാരണയായി സ്വകാര്യ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന വിഭാഗത്തിനുമപ്പുറം, മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ളവരും സ്വകാര്യ വിമാനങ്ങളുടെ സേവനം ആവശ്യപ്പെടുന്നുണ്ട്. മസ്‌ക്കറ്റില്‍ നിന്നാണ് സ്വകാര്യ വിമാനങ്ങള്‍ കൂടുതലായി യാത്ര തിരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സഹോദര വിമാനത്താവളമായ ദുബായ് വേള്‍ഡ് സെന്റര്‍ വിമാനത്താവളത്തില്‍ നിന്നും ചിലത് യാത്ര തിരിച്ചിരുന്നു.

Tags:    

Similar News