ഷഹബാസ് വധക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു ഹൈക്കോടതി; സാക്ഷികളെ സ്വാധീനിക്കരുതെന്നും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഇടപെടരുതെന്നും അടക്കം കര്‍ശന ജാമ്യവ്യവസ്ഥകള്‍; ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും കുറ്റാരോപിതരെ വിട്ടയക്കും;കോടതി ഇടപെടലോടെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ഒരുങ്ങി

ഷഹബാസ് വധക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു ഹൈക്കോടതി

Update: 2025-06-11 05:14 GMT

താമരശ്ശേരി: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നല്‍കിയെങ്കിലും പ്രതികള്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.

50,000 രൂപ ബോണ്ട് കെട്ടിവെക്കാനും, സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യ വിധിയില്‍ നിര്‍ദേശമുണ്ട്. വിദ്യാര്‍ത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയക്കാനാണ് ഉത്തരവ്. ഇവരെ ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്നും വിട്ടയയ്ക്കും. ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹര്‍ജിയില്‍ വിധി പറഞ്ഞത്.

ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. ഗൗരവകരമായ കുറ്റകൃത്യമെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും, അവര്‍ക്ക് തുടര്‍പഠനത്തിനും കോടതി അവസരമൊരുക്കി. ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഷഹബാസിനെ സഹവിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപെടുത്തിയത്.

നടപടി വേദനാജനകമെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ പ്രതികരിച്ചു. ആരോപണവിധേയരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം നേടിയിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത്.

വെള്ളിമാട്കുന്നിലെ ഒബ്സര്‍വേഷന്‍ ഹോമില്‍നിന്ന് 96 ദിവസത്തിനു ശേഷമാണ് പ്ളസ് വണ്‍ പ്രവേശനത്തിനായി ഇവര്‍ പുറത്തിറങ്ങിയത്. അഞ്ചുപേരില്‍ മൂന്നുപേര്‍ താമരശ്ശേരിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലേക്കും മറ്റു രണ്ടുപേര്‍ കോഴിക്കോട് നഗരത്തിന്റെ തീരപ്രദേശത്തുള്ള രണ്ട് സ്‌കൂളുകളിലേക്കുമാണ് പോയത്. താമരശ്ശേരിയില്‍ അലോട്മെന്റ് ലഭിച്ച രണ്ടുപേര്‍ താത്കാലികമായും ഒരാള്‍ സ്ഥിരപ്രവേശനവുമാണ് നേടിയത്.

ഈ വര്‍ഷം ഫെബ്രുവരി 28-ന് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടെ തലയില്‍ ഗുരുതരപരിക്കേറ്റ ഷഹബാസ് മാര്‍ച്ച് ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

Tags:    

Similar News