കാലടി പാലത്തിലെ ഗതാഗത കുരുക്കില്‍പ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപി; പരാതിയുമായി നാട്ടുകാര്‍; മഴയില്‍ കാറില്‍ നിന്നിറങ്ങിയ റോഡിലെ കുഴികള്‍ പരിശോധിച്ചു; പ്രശ്‌ന പരിഹാരത്തിന് പൊതുമരാമത്ത് സെക്രട്ടറിക്ക് ഫോണ്‍ കോള്‍

പ്രശ്‌ന പരിഹാരത്തിന് പൊതുമരാമത്ത് സെക്രട്ടറിക്ക് ഫോണ്‍ കോള്‍

Update: 2025-05-29 10:09 GMT

കൊച്ചി: കാലടി പാലത്തിലെ കുഴി മൂലമുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ഗതാഗതക്കുരുക്കില്‍ പെട്ടതോടെ സുരേഷ് ഗോപി പാലത്തില്‍ ഇറങ്ങി പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ച് സുരേഷ് ഗോപി പരാതി അറിയിക്കുകയും ചെയ്തു. നാട്ടുകാരുടെ പരാതി കേട്ട സുരേഷ് ഗോപി ഉടന്‍ തന്നെ പൊതുമരാമത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് പ്രശ്‌ന പരിഹാരത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കുഴികള്‍ നികത്താമെന്ന് പൊതുമരാമത്ത് സെക്രട്ടറി ഉറപ്പു നല്‍കിയതായി സുരേഷ് ഗോപി പറഞ്ഞു.

പൈലറ്റ് വാഹനത്തില്‍ നിന്നുള്ളവര്‍ ഇറങ്ങി മന്ത്രിയെ കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ പ്രദേശവാസികളെത്തി സുരേഷ് ഗോപിയോട് തങ്ങളുടെ ദുരിതം വിവരിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കേന്ദ്രമന്ത്രി ഈ വഴി എത്തിയത്. കോട്ടയത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. കനത്ത മഴയുണ്ടായിരുന്ന സമയമായതിനാല്‍ വലിയ ഗതാഗതകുരുക്കാണ് പാലത്തില്‍ അനുഭവപ്പെട്ടിരുന്നത്.

കേന്ദ്രമന്ത്രിയെ കണ്ടതോടെ നാട്ടുകാര്‍ കൂട്ടത്തോടെ എത്തി കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. അടിയന്തിരമായി ഒരു കല്ലെങ്കിലും കുഴിയില്‍ കൊണ്ടിടാന്‍ ആവശ്യപ്പെടാന്‍ നാട്ടുകാര്‍ പറഞ്ഞപ്പോള്‍, എന്നിട്ട് വേണം ജയസൂര്യക്കെതിരെ കേസെടുത്തത് പോലെ തനിക്കെതിരെയും കേസ് എടുക്കാനെന്ന് സുരേഷ് ഗോപി പരിഹസിച്ചു.

എം.സി റോഡിലെ ഏറ്റവും തിരക്കേറിയ പാലമാണ് കാലടി പാലം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്‍പ്പടെ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയാണിത്. കാലടി പാലത്തിലെ കുഴികളെക്കുറിച്ചും ഗതാഗതകുരുക്കിനെക്കുറിച്ചും കുറച്ചുനാളായി വാര്‍ത്തകള്‍ വന്നിരുന്നു.

ഗുരുതരമായ അവസ്ഥയാണ് കാലടി പാലത്തിലേതെന്ന് പെരുമ്പാവൂര്‍ കാലടി റൂട്ടിലോടുന്ന ബസ് തൊഴിലാളികളും വ്യക്തമാക്കുന്നു. 20 മിനിറ്റ് വേണ്ട യാത്ര ഒരു മണിക്കൂറോളമെടുത്ത് പൂര്‍ത്തിയാക്കേണ്ടിവരുന്നത് ഈ റൂട്ടിലോടുന്ന ബസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പാലത്തിന് വീതി കുറവാണ്. സമാന്തര പാലത്തിന്റെ പണി നടന്നുവരുന്നതേയുള്ളൂ.

Tags:    

Similar News