എടുത്തു കൊണ്ടു പോയ്‌കോ ഫ്‌ളക്‌സ്; 5000 രൂപ വീതം ഓരോ ഫ്‌ളക്‌സിനും പിഴയടക്കേണ്ടി വന്നേക്കും; മുഖ്യന്ത്രിയുടെ മുഴുനീള ചിത്രവുമായി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ക്കെതിരെ ഹൈക്കോടതി; ക്ഷേത്രങ്ങള്‍ റോഡുകളല്ലെന്ന് വിധിക്കുമ്പോള്‍

Update: 2024-10-23 02:18 GMT

കൊച്ചി:  ക്ഷേത്രങ്ങള്‍ക്കുള്ളില്‍ നിയമവിരുദ്ധമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് ഇനി നിലനില്‍ക്കില്ല. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയത്. തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫ്‌ലക്സ് ബോര്‍ഡ് വച്ചു. ഇതിനെതിരെ രംഗത്ത് വരികയാണ് ഹൈക്കോടതി. ക്ഷേത്രത്തിന് പുറത്താണ് ഇത്തരം ബോര്‍ഡുകള്‍ വയ്ക്കേണ്ടത്. അകത്തല്ല ബോര്‍ഡ് വയ്ക്കേണ്ടതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത്. സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഇടത് യൂണിയന്‍ ഭാരവാഹികള്‍ ഫ്ളക്സുകള്‍ സ്ഥാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങള്‍ പതിച്ച ബോര്‍ഡുകളാണ് സ്ഥാപിച്ചത്. തിരുവിതാംകൂര്‍ സബ് ഓഫീസര്‍മാര്‍ക്കും ഫ്ളക്സ് ബോര്‍ഡുകളുടെ മാതൃക വിതരണം ചെയ്തിരുന്നു. സംഭവത്തില്‍ ഹിന്ദു സംഘടനകള്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. കോടതി നിര്‍ദേശത്തെ മാനിക്കാതെയാണ് ദേവസ്വം ബോര്‍ഡ് ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നും ആക്ഷേപമെത്തി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ ഫ്‌ളക്സ് ബോര്‍ഡുകള്‍ വിവിധ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ സ്ഥാപിച്ചത്.ദേവസ്വം ബോര്‍ഡില്‍ എന്തെങ്കിലും യോഗം നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. ഇത്തരം സാധനങ്ങള്‍ ക്ഷേത്രപരിസരത്തിനുള്ളില്‍ വയ്ക്കാനുള്ളതല്ല എന്ന് ഓര്‍മ്മ വേണമെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനെ ഓര്‍മ്മിപ്പിച്ചു. റോഡിന്റെ സൈഡില്‍ കാണുന്നത് പോലെയാണ് ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്. ഇതൊക്കെ ക്ഷേത്രത്തിന് പുറത്തായി കൊള്ളണമെന്നും കോടതി ദേവസ്വം ബോര്‍ഡിന് താക്കീത് നല്‍കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകൃതമായതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടകനായ പരിപാടിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളാണ് വിവിധ ക്ഷേത്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിനകത്ത് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഹൈക്കോടതി കടുത്ത നിലപാടും സ്വീകരിച്ചു. ഫ്‌ലക്‌സ് ബോര്‍ഡ് ദേവസ്വം ബോര്‍ഡിന്റേതോ ആരുടേതോ ആയിക്കോട്ടെ ക്ഷേത്രത്തിനകത്തല്ല അവ സ്ഥാപിക്കേണ്ടതെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് കുറ്റപ്പെടുത്തി.

റോഡരികില്‍ വച്ചിരിക്കുന്നതുപോലെയാണ് ക്ഷേത്രത്തിനകത്ത് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം സാധനങ്ങള്‍ ക്ഷേത്ര പരിസരങ്ങളില്‍ വയ്ക്കാനുള്ളതല്ലെന്നും വ്യക്തമാക്കി. ഫ്‌ലക്‌സ് ബോര്‍ഡ് വിഷയം മറ്റൊരു ബഞ്ചിന്റെ പരിഗണനയിലെന്നു വ്യക്തമാക്കിയ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ഓരോ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡിനും 5000 % രൂപ പിഴയീടാക്കണമെന്ന മറ്റൊരു സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

ഈ മാസം 17 നാണ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എല്ലാ ക്ഷേത്രങ്ങളിലും മുഖ്യമന്ത്രിയുടെ ചിത്രം അടങ്ങിയ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കുലര്‍ ഇറക്കിയത്. ഇതു പ്രകാരം പരിപാവനമായ ക്ഷേത്രത്തിനകത്ത് വരെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നിറയുകയായിരുന്നു. ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷംതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എഴുപത്തിയഞ്ചാം വയസിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം ആഗസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അദ്ധ്യാത്മിക ശിബിരങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, നൂതന പദ്ധതികള്‍, കലാപീഠം വിദ്യാര്‍ത്ഥികളുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.

ശബരിമല അടക്കം 1252 ക്ഷേത്രങ്ങളാണ് ബോര്‍ഡിന്റെ അധീനതയിലുള്ളത്. 5500 ജീവനക്കാരും 4500 പെന്‍ഷന്‍കാരുമുണ്ട്. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ദേവസ്വംബോര്‍ഡ് സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നുണ്ട്. ഇതിലേക്ക് കമ്പനികളില്‍നിന്ന് താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു.

ക്ഷേത്രം, ഹൈക്കോടതി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ഫ്‌ളക്‌സ്‌

Similar News