പള്‍സര്‍ സുനി ബസ് ഡ്രൈവറായിരുന്നപ്പോള്‍ ശ്രീലക്ഷ്മിയുമായി സൗഹൃദം; കുറ്റകൃത്യം നടന്ന അന്ന് സുനി ശ്രീലക്ഷ്മിയെ വിളിച്ചിരുന്നു; ഇന്നൊരു കാര്യം ചെയ്യുന്നുണ്ട്, പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞു; മൂന്നോ നാലോ തവണ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു; അന്ന് പോലീസിന് കൈമാറിയ ഫോണ്‍ തിരിച്ചു ചോദിച്ചിട്ടില്ല; കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് പറയുന്നു

പള്‍സര്‍ സുനി ബസ് ഡ്രൈവറായിരുന്നപ്പോള്‍ ശ്രീലക്ഷ്മിയുമായി സൗഹൃദം

Update: 2025-12-15 07:51 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് അക്കാലത്ത് തന്നെ വിശദമായി അന്വേഷണം നടത്തിയിരുന്നുവെന്നും പലതവണ വിളിപ്പിച്ചിരുന്നുവെന്നും ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. ശ്രീലക്ഷ്മിയെ കുറിച്ച് വിധിന്യായത്തില്‍ കോടതി നടത്തിയ പരാമര്‍ശം വാര്‍ത്തയായതിന് പിന്നാലെയാണ് യുവതിയുടെ ഭര്‍ത്താവ് പ്രതികരണങ്ങളുമായി രംഗത്തുവന്നത്. കേസില്‍ തന്റെ ഭാര്യയ്ക്ക് യാതൊരു പങ്കുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുമ്പ് പ്രധാന പ്രതിയായ പള്‍സര്‍ സുനി, ശ്രീലക്ഷ്മി എന്ന് പേരുളള യുവതിയുമായി ഫോണില്‍ സംസാരിച്ചുവെന്നും ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രൊസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നുമായിരുന്നു കോടതിയുടെ വിധിന്യായത്തിലെ നിരീക്ഷണം.

പള്‍സര്‍ സുനിയുമായി നടത്തിയ ഫോണ്‍വിളിയുടെ പേരില്‍ ശ്രീലക്ഷ്മിയെ ചുരുങ്ങിയത് മൂന്നോ നാലോ തവണ പൊലീസ് വിളിപ്പിച്ചിരുന്നു എന്നാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് പ്രതികരിച്ചത്. തുടര്‍ന്ന് വിശദമായ മൊഴിയെടുത്തിരുന്നു. ശ്രീലക്ഷ്മിയുടെ ഫോണും അന്നേ പൊലീസിന് കൈമാറിയിരുന്നു. ഇതുവരെ ഫോണ്‍ തിരിച്ചു ചോദിച്ചിട്ടില്ല. പള്‍സര്‍ സുനി ബസ് ഡ്രൈവറായിരുന്നപ്പോള്‍ ശ്രീലക്ഷ്മിയുമായി സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു.

കുറ്റകൃത്യം നടന്ന ദിവസം ഇന്നൊരു കാര്യം ചെയ്യുന്നുണ്ടെന്നും പ്രാര്‍ത്ഥിക്കണമെന്നും സുനി പറഞ്ഞിരുന്നു. ശ്രീലക്ഷ്മിയെ ഫോണില്‍ പള്‍സര്‍ സുനി വിളിച്ചാണ് ഇക്കാര്യം പറഞ്ഞത്. അത് എന്താണെന്ന് അറിയാനാണ് ആ രാത്രിയിലും സുനിയെ പലതവണ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തത്. എന്താണ് സംഭവമെന്ന് അറിയാനുള്ള ക്യൂരിയോസിറ്റിയുടെ പുറത്താണ് ശ്രീലക്ഷ്മി പള്‍സര്‍ സുനിയെ പലതവണ വിളിക്കുകയും മേസേജ് അയക്കുകയും ചെയ്തത്. എന്നാല്‍, അന്വേഷണത്തില്‍ ഒന്നും ഇല്ലാത്തതിനാലാവാം പൊലീസ് ഈ വിവരം കോടതിയില്‍ എത്തിക്കാതിരുന്നതെന്നും ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് പ്രതികരിച്ചു.

ശ്രീലക്ഷ്മി എന്ന സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയില്ലെന്നും വിധിന്യായത്തില്‍ കോടതി ചൂണ്ടികാണിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ വീഴ്ചകള്‍ എണ്ണിപ്പറയുന്ന ഭാഗത്താണ് കോടതിയുടെ നിര്‍ണായക ചോദ്യങ്ങള്‍. ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അപ്പുറത്ത് വിശ്വാസ യോഗ്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് കോടതിയുടെ വിമര്‍ശനം.

സുനിയുമായി അടുപ്പമുള്ള സ്ത്രീ എന്ന മട്ടിലാണ് പോലീസ് കണക്കാക്കിയത്. സ്ത്രീ സാന്നിധ്യം ആരാണ് എന്ന് ഉറപ്പിക്കാനും അവര്‍ക്ക് കേസില്‍ ബന്ധമുണ്ടോ എന്ന് പരിശോധിക്കാനും പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കുറ്റം നടന്ന ദിവസമായ 2017 ഫെബ്രുവരി 17 ന് വൈകുന്നേരം 3.44 വരെ ശ്രീ ലക്ഷ്മിയില്‍ നിന്ന് സുനിയുടെ ഫോണിലേക്ക് സന്ദേശങ്ങള്‍ വന്നിരുന്നതായി ജഡ്ജി നിരീക്ഷിച്ചു. അന്നേദിവസം വൈകുന്നേരം 6.22-നും 7.59-നും ഇടയില്‍ അവര്‍ സുനിയെ ആറ് തവണ വിളിക്കുകയും ചെയ്തു. കുറ്റം നടന്ന ദിവസം രാത്രി 9.03-നും 9.56-നും ഇടയില്‍ സുനിക്ക് ശ്രീ ലക്ഷ്മിയില്‍ നിന്ന് ഏഴ് സന്ദേശങ്ങളും ലഭിച്ചു.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം, 2017 ഫെബ്രുവരി 17-ന് രാത്രി 10.30-നും 10.48-നും ഇടയിലാണ് വീഡിയോകള്‍ പകര്‍ത്തിയത്. ശ്രീ ലക്ഷ്മിയില്‍ നിന്നുള്ള അവസാന സന്ദേശം ലഭിച്ചത് രാത്രി 9.56-നാണ്, ഇത് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് ഏകദേശം അര മണിക്കൂര്‍ മുമ്പാണെന്ന് കോടതി കണ്ടെത്തി. ഇരയോടൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ പോലും സുനി ശ്രീ ലക്ഷ്മിക്ക് കോളുകളും സന്ദേശങ്ങളും അയച്ചിരുന്നതായി കോടതി കണ്ടെത്തി. എന്നിട്ടും, എസ്.ഐ.ടി. അവരെ സാക്ഷിയാക്കുകയോ, കോള്‍ ഡാറ്റാ റെക്കോര്‍ഡ്, അവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ ഹാജരാക്കുകയോ ചെയ്തില്ല.

ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടക്കുന്നതിന് തൊട്ടുമുമ്പ് പ്രതിയെ ബന്ധപ്പെട്ട വ്യക്തി എന്ന നിലയില്‍, അവര്‍ക്ക് സംഭവത്തെക്കുറിച്ച് കൂടുതല്‍ വെളിച്ചം വീശാന്‍ കഴിയുമായിരുന്നു. സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അവര്‍ക്ക് അറിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സുനിയും ശ്രീ ലക്ഷ്മിയും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് തന്നെ, സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അവര്‍ക്ക് അറിവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശ്രീ ലക്ഷ്മിയുടെ ഫോണിലെ ഉള്ളടക്കം അവരുടെ സ്വകാര്യതയെ ബാധിക്കുമെന്ന് വാദിച്ച് പ്രോസിക്യൂഷന്‍ അത് മറച്ചുവെച്ചു. ഫോണിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവരുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അത് പുറത്തുകൊണ്ടുവന്നില്ല. ശ്രീ ലക്ഷ്മി മറ്റൊരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു എന്നും എഫ്.എസ്.എല്‍. റിപ്പോര്‍ട്ട് സൂചിപ്പിച്ചു. എന്നാല്‍, ഈ രണ്ടാമത്തെ നമ്പറിന്റെ സി.ഡി.ആറും ലൊക്കേഷന്‍ വിവരങ്ങളും കോടതിയില്‍ ഹാജരാക്കിയില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. കാരണം നല്‍കിയില്ല പോലീസ് അവരെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കോടതിയുടെ മുന്നില്‍ രേഖകളൊന്നും ലഭ്യമല്ലെന്ന് ജഡ്ജി നിരീക്ഷിച്ചു.

അവരെ സാക്ഷിയാക്കാത്തതിന് കാരണവും നല്‍കിയില്ല. ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന സുനിയുടെ മൊഴിയുണ്ടായിട്ടും, ശ്രീ ലക്ഷ്മിയെ ചോദ്യം ചെയ്യാതിരുന്നതും അവരുടെ ഫോണ്‍ പരിശോധിച്ച എഫ്.എസ്.എല്‍. റിപ്പോര്‍ട്ട് തെളിവായി ഹാജരാക്കാത്തതും, അവരെ സാക്ഷിയാക്കാത്തതും ഇരയെ അപമാനിച്ചത് ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരമാണ് എന്ന പ്രോസിക്യൂഷന്റെ കേസില്‍ ഗുരുതരമായ സംശയം ജനിപ്പിക്കുന്നു എന്ന് കോടതി നിഗമനം ചെയ്തു.

Tags:    

Similar News