'ന്യായവിധി നാളിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കപ്പെടുമെന്ന ആഗ്രഹം ഒരിക്കലും സഫലമാകില്ല'; ആ ദിനം വരുമെന്ന് സ്വപ്നം കാണുന്നവർ കാത്തിരുന്ന് നശിക്കും; ആപത് ഘട്ടത്തിൽ മാത്രം രാമനെ ഓർക്കുന്നവർ അവസരവാദികൾ; അത്തരക്കാർക്ക് ഇനി സ്ഥാനമില്ലെന്നും യോഗി
ബാരാബങ്കി: ബാബറി മസ്ജിദ് ഒരിക്കലും പുനർനിർമ്മിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ന്യായവിധിക്ക് ശേഷം മസ്ജിദ് പുനർനിർമ്മിക്കപ്പെടുമെന്ന് സ്വപ്നം കാണുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ലെന്ന് അദ്ദേഹം ബാരാബങ്കിയിൽ നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞു. അത്തരമൊരു ദിനം വരുമെന്ന് കരുതുന്നവർ കാത്തിരുന്ന് നശിക്കുമെന്നും അങ്ങനെയൊരു ദിവസം ഒരിക്കലും സംഭവിക്കില്ലെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.
രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ബിജെപി സ്വീകരിച്ച നിലപാട് മുഖ്യമന്ത്രി പ്രസംഗത്തിൽ വീണ്ടും ഓർമ്മിപ്പിച്ചു. "രാം ലല്ലയ്ക്കായി ഞങ്ങൾ വരുമെന്നും അതേ സ്ഥാനത്ത് തന്നെ ക്ഷേത്രം നിർമ്മിക്കുമെന്നും ഞങ്ങൾ പറഞ്ഞിരുന്നു. അതിൽ ഇനി എന്തെങ്കിലും സംശയമുണ്ടോ?" അദ്ദേഹം ചോദിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രം ഭഗവാൻ രാമനെ ഓർക്കുന്നവരെ അവസരവാദികളെന്ന് വിശേഷിപ്പിച്ച യോഗി, രാമഭക്തർക്ക് നേരെ വെടിയുതിർത്തവർക്കും രാമക്ഷേത്ര നിർമ്മാണത്തിന് തടസ്സം നിന്നവർക്കും ഇനി സ്ഥാനമില്ലെന്നും വ്യക്തമാക്കി.
സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. നിയമം അനുസരിച്ച് ജീവിക്കാൻ എല്ലാവരും പഠിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമം പാലിക്കുന്നവർക്ക് അതിന്റെ ഗുണമുണ്ടാകുമെന്നും നിയമം ലംഘിക്കുന്നവർ നരകത്തിലേക്കാണ് പോകുന്നതെന്നും യോഗി പറഞ്ഞു. നിയമം ലംഘിച്ച് സ്വർഗ്ഗത്തിൽ എത്താമെന്ന് കരുതുന്നവരുടെ സ്വപ്നം ഒരിക്കലും നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017-ന് മുൻപ് ഉത്തർപ്രദേശിൽ കലാപങ്ങളും കർഫ്യൂകളും പതിവായിരുന്നുവെന്നും സ്ത്രീകൾക്കും കർഷകർക്കും കച്ചവടക്കാർക്കും സുരക്ഷിതത്വമില്ലാത്ത അവസ്ഥയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ, ഇപ്പോൾ സംസ്ഥാനത്ത് സുരക്ഷിതമായ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും ക്രമസമാധാനം ശക്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭാരതവും സനാതനവും പരസ്പര പൂരകമാണെന്നും അവയെ വേർപെടുത്താൻ കഴിയില്ലെന്നും പറഞ്ഞ യോഗി ആദിത്യനാഥ്, രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സനാതന ധർമ്മത്തിനെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആഹ്വാനം ചെയ്തു.
1992 ഡിസംബർ 6-നാണ് "കർസേവകർ" ബാബറി മസ്ജിദ് തകർത്തത്. അന്ന് കല്യാൺ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പോലീസിനോട് വെടിവയ്ക്കാൻ ഉത്തരവിടാൻ വിസമ്മതിച്ചിരുന്നു. പിന്നീട് സിംഗ് രാജി വെക്കുകയും കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ സർക്കാരിനെ പിരിച്ചുവിടുകയും ചെയ്തു.
2019 നവംബറിൽ, അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി അയോധ്യയിലെ തർക്കഭൂമിയായ 2.77 ഏക്കർ സ്ഥലം രാമക്ഷേത്ര നിർമ്മാണത്തിനായി സർക്കാർ നടത്തുന്ന ട്രസ്റ്റിന് കൈമാറാൻ ഉത്തരവിട്ടു. ഇതോടെ ദീർഘകാലം നിലനിന്ന തർക്കത്തിന് അറുതിയായി. പള്ളി നിർമ്മിക്കുന്നതിനായി സുന്നി വഖഫ് ബോർഡിന് പകരം അഞ്ചേക്കർ സ്ഥലം അനുവദിക്കാനും ബെഞ്ച് നിർദ്ദേശിച്ചു. 2024 ജനുവരിയിലാണ് അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്.
