റമദാൻ മാസം തുടങ്ങിയതും ദയനീയ മുഖവുമായി സഹതാപം പിടിച്ചുപറ്റുന്ന ആ രീതി വ്യാപകമാകുന്നു; മസ്കത്തിൽ ഭിക്ഷാടനം വർധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
മസ്കത്ത്: റമദാൻ മാസത്തിന്റെ തുടക്കത്തോടെ മസ്കത്തിൽ ഭിക്ഷാടനം വർധിക്കുന്നതായി വിവരങ്ങൾ. റമദാൻ മാസത്തിലെ ദാനധർമ്മങ്ങളുടെ പ്രാധാന്യം മുതലെടുത്താണ് ഭിക്ഷാടകർ രംഗത്ത് ഇറങ്ങുന്നത്. മഗ്‌രിബ്, ജുമുഅ നമസ്‌കാരങ്ങൾക്ക് ശേഷം പള്ളികളിൽ കുട്ടികളെയും കൂട്ടി എത്തി സഹതാപം പിടിച്ചുപറ്റുന്ന രീതി വ്യാപകമാണ്.
ഒമാൻ നിയമപ്രകാരം പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഇടങ്ങളിലോ ഭിക്ഷാടനം നടത്തുന്നത് കർശനമായി നിരോധിച്ചിട്ടുള്ള കുറ്റമാണ്. രണ്ട് മാസം മുതൽ 12 മാസം വരെ തടവും 50 റിയാൽ മുതൽ 100 റിയാൽ വരെ പിഴയുമാണ് ഭിക്ഷാടനത്തിന് ശിക്ഷ.
നേരിട്ടുള്ള ഭിക്ഷാടനത്തിന് പുറമെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പണം ആവശ്യപ്പെടുന്ന 'ഇലക്ട്രോണിക് ഭിക്ഷാടനവും വർധിച്ചുവരുന്നതായി റിപ്പോർട്ടുണ്ട്. സഹായം അർഹിക്കുന്നവർക്കായി സർക്കാർ അംഗീകരിച്ച ചാരിറ്റി സംഘടനകൾ വഴി മാത്രം ദാനധർമ്മങ്ങൾ നൽകാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.