തമിഴ്‌നാടാണ് ഞങ്ങളുടെ അടുത്ത യുദ്ധഭൂമി; 2026ല്‍ തമിഴ്‌നാട്ടിലും ബംഗാളിലും ബി.ജെ.പി അധികാരത്തില്‍ വരും; അഴിമതിയില്‍ മുങ്ങിക്കുളിച്ച ഡി.എം.കെ സര്‍ക്കാറിനെ താഴെയിറക്കാന്‍ കാത്തിരിക്കയാണ്: വിമര്‍ശനവുമായി അമിത്ഷാ

തമിഴ്‌നാടാണ് ഞങ്ങളുടെ അടുത്ത യുദ്ധഭൂമി

Update: 2025-06-08 15:49 GMT

ചെന്നൈ: 2026ല്‍ തമിഴ്‌നാട്ടിലും ബംഗാളിലും ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മധുരയില്‍ ബി.ജെ.പി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഡി.എം.കെ സര്‍ക്കാറിനെ താഴെയിറക്കാന്‍ കാത്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ ജനതയെന്നും അമിത് ഷാ പറഞ്ഞു.

ഇപ്പോള്‍ തന്റെ കണ്ണുകള്‍ തമിഴ്‌നാട്ടിലാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 450 കോടി രൂപയുടെ പോഷകാഹാര കിറ്റുകള്‍ സ്വകാര്യ കമ്പനിക്ക് കൈമാറിയതിലൂടെ ഡി.എം.കെ വലിയ അഴിമിത നടത്തിയെന്നും ഷാ ആരോപിച്ചു. സ്റ്റാലിന്റെത് ദരിദ്രര്‍ക്ക് ഭക്ഷണം നിഷേധിച്ച സര്‍ക്കാറാണെന്നും അമിത് ഷാ ആരോപിച്ചു. തമിഴ്‌നാട് ആണ് ബി.ജെ.പിയുടെ അടുത്ത യുദ്ധഭൂമി. ഓരോ ബി.ജെ.പി പ്രവര്‍ത്തകനും വലിയ ഉത്തരവാദിത്തമാണ് അവിടെയുള്ളതെന്നും അമിത് ഷാ ഓര്‍മപ്പെടുത്തി.

സ്റ്റാലിന്‍ സര്‍ക്കാറിന്റെ അഴിമതികളുടെ ഒരു നീണ്ട പട്ടിക തന്നെ കൈയിലുണ്ടെന്നും ഓരോന്നും വിശദീകരിച്ച് സമയം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ഡി.എം.കെ സര്‍ക്കാര്‍ 46,00 കോടി രൂപയുടെ മണല്‍ ഖനന അഴിമതി നടത്തി. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്റെ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് 39,000 കോടി രൂപ നഷ്ടമുണ്ടായി.

അങ്ങനെ അഴിമതി നടത്തിയില്ലായിരുന്നുവെങ്കില്‍ തമിഴ്‌നാട്ടിലെ എല്ലാ സ്‌കൂളുകളിലും രണ്ട് അധിക മുറികള്‍ നിര്‍മിക്കാന്‍ ഈ പണം ഉപയോഗിക്കാമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഓപറേഷന്‍ സിന്ദൂറിനെ കുറിച്ചും അമിത് ഷാ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

Tags:    

Similar News