സര്‍വകക്ഷി വിദേശ പ്രതിനിധി സംഘത്തില്‍ തങ്ങള്‍ ഒഴിവാക്കിയ ശശി തരൂര്‍ അടക്കമുളളവരെ ഉള്‍പ്പെടുത്തിയതില്‍ ആദ്യമേ ഉടക്ക്; മടങ്ങി എത്തിയവര്‍ പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ പാര്‍ട്ടി നോമിനി ആനന്ദ ശര്‍മ്മയെ മാത്രം വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി; പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന നടത്തരുതെന്നും പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം; ചിറ്റമ്മ നയം പിന്തുടര്‍ന്ന് ഹൈക്കമാന്‍ഡ്

സര്‍വ്വകക്ഷി വിദേശ സംഘ പ്രതിനിധികളുടെ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്‌

Update: 2025-06-11 07:06 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിദേശത്ത് വിശദീകരിക്കാന്‍ പോയ സംഘത്തിലെ പാര്‍ട്ടി നോമിനി ഒഴിച്ചുള്ളവരോട് ചിറ്റമ്മ നയം തുടര്‍ന്ന് കോണ്‍ഗ്രസ്. വിശേഷിച്ചും പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കാത്ത ശശി തരൂരിനെ ഒറ്റപ്പെടുത്തുന്ന നീക്കമാണ് ഹൈക്കമാന്‍ഡ് നടത്തുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് എടുത്തുകാണിക്കുന്നതിനായി അടുത്തിടെ 30-ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഏഴ് ബഹുകക്ഷി പ്രതിനിധി സംഘങ്ങളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് നല്‍കി ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

ഡല്‍ഹിയിലെ 7, ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയില്‍ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയില്‍, പാര്‍ട്ടി പരിധിക്ക് പുറത്തുള്ള എംപിമാര്‍, മുന്‍ പാര്‍ലമെന്റംഗങ്ങള്‍, മുതിര്‍ന്ന നയതന്ത്രജ്ഞര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിനിധി സംഘം വിദേശ നേതാക്കളുമായും പ്രതിനിധികളുമായും ഇടപഴകിയതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. ഏഴ് ബഹുകക്ഷി പ്രതിനിധി സംഘങ്ങള്‍ അടുത്തിടെ 30-ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് പ്രതിനിധി സംഘത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ താല്‍പര്യപ്പെട്ടെങ്കിലും ഹൈക്കമാന്‍ഡ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

പ്രതിനിധി സംഘത്തിലേക്ക് പാര്‍ട്ടി ഔദ്യോഗികമായി നാമനിര്‍ദ്ദേശം നല്‍കിയ ആനന്ദ ശര്‍മ്മയോട് മാത്രം ഹൈക്കമാന്‍ഡ് വിവരം തേടി. ശര്‍മ്മ നേരിട്ട് നേതാക്കളെ കണ്ട് പര്യടന വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ശശി തരൂര്‍, മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും അവരെ കണ്ടതായി പോലും ഹൈക്കമാന്‍ഡ് നടിച്ചില്ല.

അതിനിടെ, ഈ വിഷയത്തില്‍, പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് തയ്യാറാകുമോയെന്നാണ് കോണ്‍ഗ്രസിന് അറിയേണ്ടത്. പ്രതിനധി സംഘത്തിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കാന്‍ തയ്യാറാകുമോ എന്ന് ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തി.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സര്‍വകക്ഷി വിദേശ പ്രതിനിധി സംഘത്തില്‍ കോണ്‍ഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ് ,അമര്‍ സിംഗ് എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ക്ഷണം നിരസിച്ചിട്ടും സല്‍മാന്‍ ഖുര്‍ഷിദിനെ ഉള്‍പ്പെടുത്തി. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ നിന്ന് ഉള്‍പ്പെടുത്തിയത് ആനന്ദ് ശര്‍മ്മയെ മാത്രമാണ്. ഇതെല്ലാം പാര്‍ട്ടിക്ക് നീരസം ഉണ്ടാക്കിയെന്ന കാര്യം വ്യക്തം.

Tags:    

Similar News