'ദീര്‍ഘനാളായി കശ്മീരില്‍ ഗുരുതരമായ പ്രശ്നമുണ്ടായിരുന്നു; 370ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ കശ്മീരിന് കൈവന്നത് പുരോഗതി'; കോണ്‍ഗ്രസ് നിലപാട് തള്ളി സല്‍മാന്‍ ഖുര്‍ഷിദ്; തരൂരിനെതിരെ വാളെടുത്തവര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയും തിരിയുമോ? രാഹുലിന്റെ അഭിപ്രായങ്ങള്‍ക്ക് നേതാക്കള്‍ വകവെക്കാതാകുമ്പോള്‍

കോണ്‍ഗ്രസ് നിലപാട് തള്ളി മോദിയുടെ തീരുമാനം ശരിവെച്ച് സല്‍മാന്‍ ഖുര്‍ഷിദ്

Update: 2025-05-30 10:08 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതിന് പിന്നാലെ വിവിധ തരത്തിലുള്ള വിമര്‍ശങ്ങളുമായി എത്തിയ ആദ്യമെത്തിയ നേതാവായിരുന്നു രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ ആക്രമിക്കാന്‍ പോകുന്നുവെന്ന കാര്യം പാക്കിസ്ഥാനെ അറിയിച്ചു എന്നതായിരുന്നു അതിലൊന്ന്. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടപ്പെട്ടു എന്നതായിരുന്നു വിവാദമായ മറ്റൊരു ചോദ്യം. എന്നാല്‍ ഇത്തരത്തിലുള്ള രാഹുലിന്റെ പ്രസ്താവനകള്‍ അപക്വമാണെന്ന് വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പല നേതാക്കള്‍ക്കും തോന്നിയിരുന്നു.

ഈ വിഷയങ്ങളില്‍ മോദിക്കെതിരെ രാഹുല്‍ ആഞ്ഞടിക്കുമ്പോഴായിരുന്നു മോദിക്ക് പ്രതിരോധം തീര്‍ത്തുകൊണ്ട് ശശി തരൂര്‍ രംഗത്തുവന്നത്. ഇത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു. പിന്നാലെ വീണ്ടും വീണ്ടും അദ്ദേഹം മോദിയുടെ നടപടികളെ പ്രശംസിക്കുന്നതും കണ്ടു. ഇതിനിടെയിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് വിശദീകിരിക്കാന്‍ വേണ്ടി തരൂരിനെ മോദി നിയോഗിച്ചത്. ഈ സന്ദര്‍ശനത്തില്‍ തരൂര്‍ തന്റെ നിലപാട് വീണ്ടം പറഞ്ഞതും കോണ്‍ ഗ്രസുകാരെ കൂടുതല്‍ അസ്വസ്ഥരാക്കി. പരസ്യമായി ജയറാം രമേശ് ഉള്‍പ്പടെയുള്ള നേതാക്കള്‍ രം ഗത്തെത്തുകയും ചെയ്തു.

എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കിടയിലും മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പ്രതിപക്ഷ നേതാക്കളില്‍ പലരും അം ഗീകരിക്കുന്നതാണ് കാണാന്‍ കഴിയുന്നതും. നേതാക്കളുടെ ഈ നിലാപാടാകട്ടെ രാഹുല്‍ ഗാന്ധിയുടെ നിലപാടുകളെ തള്ളുവെന്നാണ് തെളിയിക്കുന്നത്. ആദ്യം തരൂരെങ്കില്‍ പിന്നീട് അസദുദ്ദീന്‍ ഒവൈസിയും, കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദും വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി.

240 ദശലക്ഷത്തിലധികം അഭിമാനികളായ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ നിരവധി പ്രശസ്തരായ ഇസ്ലാമിക പണ്ഡിതരുണ്ടെന്നും അദ്ദേഹം സൗദി അധികൃതരുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു. ഒരു മുസ്ലീം രാജ്യമായതിനാല്‍ ഇന്ത്യ തങ്ങളെ വേദനിപ്പിക്കുന്നുവെന്ന പാക്കിസ്ഥാന്റെ തെറ്റായ പ്രചാരണമാണെന്നും ഒവൈസി പറഞ്ഞു. പാക്കിസ്ഥാന്‍ ഒരു മുസ്ലീം രാജ്യമാണെന്നും ഇന്ത്യ അങ്ങനെയല്ലെന്നും പാക്കിസ്ഥാന്‍ അറബ് ലോകത്തിനും മുസ്ലീം ലോകത്തിനും തെറ്റായ സന്ദേശം നല്‍കുന്നത് വളരെ നിര്‍ഭാഗ്യകരമാണ്.

ഇന്ത്യയില്‍ ജീവിക്കുന്നു എന്നതില്‍ അഭിമാനിക്കുന്ന 240 ദശലക്ഷം ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഉണ്ട്. ലോകത്തിലെ ഏതൊരു പണ്ഡിതനേക്കാളും നമ്മുടെ ഇസ്ലാമിക പണ്ഡിതന്മാര്‍ മികച്ചവരാണ്. അവര്‍ക്ക് അറബി ഭാഷ നന്നായി സംസാരിക്കാന്‍ കഴിയും. തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാന്‍ നിര്‍ത്തിയാല്‍ ദക്ഷിണേഷ്യയില്‍ സ്ഥിരത ഉണ്ടാകുമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. അതായത് മുസ്ലീം വിഭാ ഗത്തെ മോദി സര്‍ക്കാര്‍ അം ഗീകരിക്കുന്നുവെന്നും, മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും ഒവൈസി പറഞ്ഞുവെക്കുന്നു.

ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിനെ ദീര്‍ഘകാലമായി അലട്ടിയിരുന്ന ഗുരുതരപ്രശ്നം അവസാനിച്ചതായി മുന്‍ വിദേശകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കിയത്. കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ പ്രസ്തുതഭാഗം 2019 ഓഗസ്റ്റിലാണ് ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ നടപടിയെ അംഗീകരിക്കുകയാണ് സല്‍മാന്‍ ഖുര്‍ഷിദ്. 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുള്ള കാലം കശ്മീര്‍ പുരോഗതിയുടെ പാതയിലാണെന്നും സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നിലവില്‍ വന്നതായും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 65 ശതമാനം ജനങ്ങള്‍ വോട്ടവകാശം വിനിയോഗിച്ചതായും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

അനുച്ഛേദം റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിന്റെ ഈ വേര്‍തിരിവ് ചിന്തയ്ക്ക് അന്ത്യമായതോടെ പ്രദേശം സമൃദ്ധമായിത്തുടങ്ങിയതായും സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സര്‍വകക്ഷി പ്രതിനിധിസംഘത്തില്‍ അംഗമായ സല്‍മാന്‍ ഖുര്‍ഷിദ് ഇന്തോനേഷ്യയിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി സംസാരിക്കവെയാണ് അഭിപ്രായപ്രകടനം നടത്തിയത്. ജനതാദള്‍ (യു) നേതാവ് സഞ്ജയ് കുമാര്‍ ഝാ നേതൃത്വം നല്‍കുന്ന സംഘത്തിനൊപ്പമാണ് സല്‍മാന്‍ ഖുര്‍ഷിദ് ഇന്തോനേഷ്യയിലെത്തിയത്.

'ദീര്‍ഘനാളായി കശ്മീരില്‍ ഗുരുതരമായ പ്രശ്നമുണ്ടായിരുന്നു. രാജ്യത്തെ മറ്റുപ്രദേശങ്ങളില്‍നിന്ന് വേറിട്ടതാണ് തങ്ങളെന്ന ചിന്ത കശ്മീരില്‍ നിഴലിച്ചിരുന്നു. ഇത് ഭരണഘടനയുടെ 370-ാം അനുച്ഛേദത്തെ കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ആലോചനകളില്‍ പ്രതിഫലിച്ചു. എന്നാല്‍ ആ അനുച്ഛേദം റദ്ദാക്കിയതോടെ ആ പ്രശ്നം അവസാനിച്ചു', സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും നിലപാടിന് ഘടകവിരുദ്ധമാണ് ഖുര്‍ഷിദിന്‍രെ അഭിപ്രായം.

മോദി സ്തുതിയുടെ പേരില്‍ തരൂരിനെതിരെ ആഞ്ഞടിക്കുന്നവര്‍ കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ ഖുര്‍ഷിദിനെതിരെയും തിരിയുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഈ നിമിഷം വരെ തരൂരിനെതിരെ വാളെടുത്തവര്‍ ഖുര്‍ഷിദിനെതിരെ മിണ്ടുന്നില്ലായെന്നതും ശ്രദ്ധേയം.

ചുരുക്കുത്തില്‍ എന്തിലും ഏതിനും വിമര്‍ശനമുന്നയിച്ച് ബഹളം കൂട്ടാതെ രാഹുല്‍ ഗാന്ധി രാഷ്ട്രീയമായി ഇനിയും ഒരുപാട് പാഠങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ നേതാക്കളുടെ പ്രസ്താവനകള്‍.

Tags:    

Similar News