'ഞങ്ങള്‍ക്ക് രാഷ്ട്രമാണ് ആദ്യം, പക്ഷേ ചിലര്‍ക്ക് മോദി കഴിഞ്ഞേ രാഷ്ട്രമുള്ളൂ; അതിന് നമുക്കെന്ത് ചെയ്യാന്‍ കഴിയും'; ശശി തരൂരിനെ പരിഹസിച്ചു മല്ലികാര്‍ജുന്‍ ഖാര്‍ഗെ; മോദി സ്തൂതിയുമായുള്ള ലേഖനത്തോടെ തരൂരിനെ കൈവിടാന്‍ ഹൈക്കമാന്‍ഡ്; ബിജെപിയിലേക്ക് ഇല്ലെന്ന് പറയുമ്പോഴും തരൂരിന്റെ ചാട്ടം അങ്ങോട്ട് തന്നെയെന്ന് വിലയിരുത്തി കോണ്‍ഗ്രസ് നേതൃത്വം
'ഞങ്ങള്‍ക്ക് രാഷ്ട്രമാണ് ആദ്യം, പക്ഷേ ചിലര്‍ക്ക് മോദി കഴിഞ്ഞേ രാഷ്ട്രമുള്ളൂ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം പുകഴ്ത്തുന്ന ശശി തരൂരിനെ പൂര്‍ണമായും കൈവിടാന്‍ ഒരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തരൂരിനെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ രംഗത്തുവന്നതോടെയാണ് ഹൈക്കമാന്‍ഡ് തരൂരിനെ പൂര്‍ണമായും തള്ളുന്നുവെന്ന് വ്യക്തമാകുന്നത്. ബിജെപിയിലേക്ക് പോകില്ലെന്ന് പറയുമ്പോഴും തരൂര്‍ അവിടേക്ക് തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്നുമാണ് പാര്‍ട്ടി നിരീക്ഷിക്കുന്നത്.
അതേസമയം നിരന്തരം നരേന്ദ്രമോദിയെ പ്രശംസിക്കുന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പരിഹസിച്ചാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് രംഗത്തുവന്നത്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം തരൂരിനെ പരിഹസിച്ചത്. 'പാര്‍ട്ടിക്ക് രാഷ്ട്രമാണ് ആദ്യം. എന്നാല്‍, ചിലര്‍ക്ക് മോദി ഒന്നാമതും രാഷ്ട്രം രണ്ടാമതുമാണ്. എനിക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ല. അദ്ദേഹത്തിന് ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യം ഉണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ അദ്ദേഹത്തെ സിഡബ്ല്യുസി അംഗമാക്കിയത്. ഞങ്ങള്‍ നമ്മുടെ സൈന്യത്തിനും സൈനികര്‍ക്കും ഓപ്പറേഷന്‍ സിന്ദൂരിനും ഒപ്പമാണെന്ന് പ്രതിപക്ഷം മുഴുവനും പറഞ്ഞു.
പക്ഷേ, ചിലര്‍ക്ക് മോദിയാണ് ഒന്നാമത്. അതിന് നമുക്കെന്ത് ചെയ്യാന്‍ കഴിയും' - ഖാര്‍ഗെ പറഞ്ഞു.തിരുവനന്തപുരം എംപിക്കെതിരെ കോണ്‍ഗ്രസ് എന്തെങ്കിലും നടപടിയെടുക്കുമോ എന്ന ചോദ്യത്തിനും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മറുപടി നല്‍കി. 'ആളുകള്‍ അവര്‍ക്ക് തോന്നുന്നത് എഴുതും. അതിലൊന്നും ഞങ്ങള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തിനുവേണ്ടി ഞങ്ങള്‍ ഐക്യം ആഗ്രഹിക്കുന്നു. രാജ്യത്തിനുവേണ്ടി ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കും.
ഏകദേശം 34 സിഡബ്ല്യുസി അംഗങ്ങളും 30 പ്രത്യേക ക്ഷണിതാക്കളും ഉണ്ട്. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടുകള്‍ പറയുന്നു. തരൂര്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം പറയുന്നു. രാഷ്ട്രത്തെ രക്ഷിക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ച് ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍, നിങ്ങള്‍ അദ്ദേഹത്തോട് ചോദിക്കണം ' - ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
അതേസമയം മോദി സ്തുതി നിരന്തരം ആവര്‍ത്തിക്കുന്ന ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ അമര്‍ഷം പുകയുന്നുണ്ട്. തരൂരിനെ കയറൂരി വിടരുതെന്നും മോദി സ്തുതി ഗൗരവമായി കാണണമെന്നും നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടതായി സൂചന. ഇതോടെ തരൂരിനോട് വിശദീകരണം തേടുന്നതിലേക്ക് കോണ്‍ഗ്രസ് നീങ്ങിയേക്കുെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, അതേക്കുറിച്ച് ഖാര്‍ഗെ ഇന്ന് പ്രതികരിച്ചിരുന്നില്ല.
ലേഖനം താന്‍ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതിന്റെ സൂചനയല്ലെന്നാണ് തരൂര്‍ പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശന വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് മോദിയുടെ ഊര്‍ജസ്വലതയും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും സംബന്ധിച്ച് താന്‍ പറഞ്ഞതെന്നാണ് തരൂരിന്റെ വിശദീകരണം.
തരൂര്‍ എഴുതിയ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിരുന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോള വേദിയില്‍ ഇന്ത്യയ്ക്ക് സ്വത്തായി തുടരുമെന്നാണ് ശശി തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള നയതന്ത്ര ബന്ധം ദൃഢനിശ്ചയത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റേതുമായിരുന്നുവെന്നും ഇന്ത്യയ്ക്ക് വ്യക്തതയോടും ബോധ്യത്തോടും കൂടി അന്താരാഷ്ട്ര വേദികളില്‍ ഇതേപറ്റി സംസാരിക്കാന്‍ കഴിയുമെന്നും തരൂര്‍ കുറിച്ചു.
മുന്‍പ് പ്രതിനിധി സംഘത്തിന്റെ ഭാഗമായി പനാമയിലെത്തിയപ്പോഴും തരുര്‍ മോദിയെ പുകഴ്ത്തിയിരുന്നു. രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നല്‍കിയെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു തരൂര്‍ പറഞ്ഞത്. ശേഷം അമിത് ഷാ ഉയര്‍ത്തിവിട്ട ഇംഗ്ലീഷ് ഭാഷ വിവാദത്തിലും പ്രധാനമന്ത്രിയെ അനുകൂലിച്ച് ശശി തരൂര്‍ രംഗത്തുവന്നിരുന്നു. മോദി ലോകനേതാക്കളോട് ഹിന്ദിയില്‍ സംസാരിക്കുന്ന പഴയ വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു തരൂരിന്റെ പിന്തുണ പ്രഖ്യാപനം.
തരൂരിന് കോണ്‍ഗ്രസ് നേതൃത്വം മുന്‍പ് താക്കീതും നല്‍കിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ, 1971-ലെ ഇന്ദിരാഗാന്ധിയുടെയും 2025-ലെ നരേന്ദ്രമോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുത് എന്ന തരൂരിന്റെ പ്രസ്താവനയിലായിരുന്നു താക്കീത്. വ്യക്തിപരമായ അഭിപ്രായം പറയാനുളള സമയമല്ല ഇതെന്നും പാര്‍ട്ടിയുടെ നിലപാടാണ് പൊതുസമൂഹത്തിന് മുന്‍പില്‍ പറയേണ്ടത് എന്നുമായിരുന്നു താക്കീത്. ജയറാം രമേശ്, ഉദിത് രാജ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്.