കമല്‍ ഹാസന്‍ രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു; സത്യവാചകം ചൊല്ലിയത് തമിഴില്‍; വളരെ അഭിമാനകരമായ യാത്രയാണിതെന്നാണ് തോന്നുന്നുവെന്ന് നടന്‍ മാധ്യമങ്ങളോട്

കമല്‍ ഹാസന്‍ രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

Update: 2025-07-25 08:38 GMT

ന്യൂഡല്‍ഹി: നടനും മക്കള്‍ നീതി മയ്യം(എം.എന്‍.എം) നേതാവുമായ കമല്‍ ഹാസന്‍ രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി ഇന്ന് രാവിലെ തന്നെ കമല്‍ ഹാസന്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നു. തമിഴിലായിരുന്നു സത്യപ്രതിജ്ഞ ചൊല്ലിയത്.

എം.പിയായത് കമല്‍ ഹാസന്റെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലായാണ് കരുതുന്നത്. ഡി.എം.കെ സഖ്യമാണ് കമല്‍ ഹാസനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പിന്തുണ നല്‍കിയാല്‍ രാജ്യസഭ എം.പി സ്ഥാനം നല്‍കാമെന്ന് ഡി.എം.കെ കമല്‍ ഹാസന് വാഗ്ദാനം നല്‍കിയിരുന്നു. ആദ്യം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു നടന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് പിന്തുണ നല്‍കുകയായിരുന്നു.

വളരെ അഭിമാനകരമായ യാത്രയാണിതെന്നാണ് തോന്നുന്നുവെന്നാണ് 69 കാരനായ നടന്‍ പാര്‍ലമെന്റിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പ്രതികരിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പമാണ് ജൂണ്‍ ആറിന് സെക്രട്ടേറിയറ്റില്‍ കമല്‍ഹാസന്‍ പത്രിക നല്‍കാന്‍ എത്തിയത്.

ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സഖ്യത്തിലെ മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു. ജൂണ്‍ 12ന് കമല്‍ ഹാസനടക്കം അഞ്ചുപേര്‍ എതിരില്ലാ?തെ രാജ്യസഭ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. കവയത്രി സല്‍മ, എസ്.ആര്‍. ശിവലിംഗം, പി. വില്‍സണ്‍, ഐ.എസ്. ഇന്‍ബാദുരൈ, ധന്‍പാല്‍ എന്നിവരാണ് എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട മറ്റു നാലുപേര്‍.

ഇന്ത്യന്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അപൂര്‍വം നടന്‍മാരില്‍ ഒരാളാണ് കമലഹാസന്‍. തമിഴിന് പുറമെ ഹിന്ദി, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ ധാരാളം ബഹുമതികള്‍ക്ക് അര്‍ഹനായി. ഇന്ത്യന്‍ സിനിമാ ലോകത്തിനു കമല്‍ ഹാസന്‍ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി രാജ്യം 1990ല്‍ പത്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി. ആദ്യകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളോട് സമദൂര സിദ്ധാന്തം സ്വീകരിച്ച നടന്‍ പിന്നീട് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപവത്കരിച്ചു.

Tags:    

Similar News