കർമ്മ..ഉണ്ടെന്ന് ഇപ്പോ മനസ്സിലായോ?; അന്ന് എന്റെ ഹൃദയം പിളർത്തിയാണ് വീട് വരെ പൊളിച്ചുമാറ്റിയത്..!! ബിഎംസി ഭരണം ബിജെപി പിടിച്ചതോടെ മുംബൈയിൽ എങ്ങും ആഹ്ളാദ പ്രകടനം; മറുപടിയുമായി കങ്കണ
മുംബൈ: മുംബൈ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുത്ത് ബിജെപി നിർണായക മുന്നേറ്റം നടത്തിയതിന് പിന്നാലെ, നടി-എം.പി. കങ്കണ രണാവത്ത് അതിയായ സന്തോഷം പ്രകടിപ്പിച്ചു. 2020-ൽ തന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയത് ചൂണ്ടിക്കാട്ടി, 'എന്നെ അധിക്ഷേപിച്ചവരെയും എന്റെ വീട് പൊളിച്ചവരെയും മഹാരാഷ്ട്രയിലെ ജനങ്ങൾ കൈവിട്ടിരിക്കുന്നു' എന്ന് കങ്കണ പറഞ്ഞു.
ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുൾപ്പെടെയുള്ള നേതാക്കളെയും കങ്കണ അഭിനന്ദിച്ചു. "ബിഎംസി തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. ഈ അവിശ്വസനീയമായ വിജയം നേടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്രയിലെ മുഴുവൻ ബിജെപിക്കാരെയും ഞാൻ അഭിനന്ദിക്കുന്നു. ഇത് നമുക്കെല്ലാവർക്കും വലിയ വിജയമാണ്," കങ്കണ രണാവത്ത് വ്യക്തമാക്കി.
"എന്നെ അധിക്ഷേപിച്ചവരെ, എന്റെ വീട് പൊളിച്ചുമാറ്റിയവരെ, മഹാരാഷ്ട്ര വിടാൻ ഭീഷണിപ്പെടുത്തിയവരെ ഇന്ന് മഹാരാഷ്ട്ര കൈവിട്ടിരിക്കുന്നു. സ്ത്രീവിരുദ്ധർക്കും സ്വജനപക്ഷപാത മാഫിയകൾക്കും ജനങ്ങൾ പുറത്തേക്കുള്ള വഴി കാണിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്," അവർ കൂട്ടിച്ചേർത്തു. 2020-ൽ ശിവസേന അധികാരത്തിലിരുന്നപ്പോഴാണ് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ച് മാറ്റിയത്, ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഫലങ്ങളനുസരിച്ച്, മുംബൈയിലെ ആകെ 227 സീറ്റുകളിൽ ബിജെപി 90 സീറ്റുകളിൽ മുന്നിട്ടുനിന്നു. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 29 സീറ്റുകളിൽ ലീഡ് ചെയ്തപ്പോൾ, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 60 സീറ്റുകളിൽ മുന്നിലെത്താൻ സാധിച്ചു. ആകെ 1700 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ബിജെപി-ഏക്‌നാഥ് ഷിൻഡെ സഖ്യമായ മഹായുതിക്ക് കേവല ഭൂരിപക്ഷമായ 114 സീറ്റുകൾ നേടാൻ കഴിഞ്ഞെങ്കിലും, ഏക്‌നാഥ് ഷിൻഡെയുടെ പാർട്ടിയുടെ തിളക്കം മങ്ങി. ഈ തിരഞ്ഞെടുപ്പ് ഫലം മഹായുതിയിൽ ബിജെപിയുടെ അപ്രമാദിത്വം അടിവരയിടുന്നതായിരുന്നു. മുംബൈ നഗരത്തിന്റെ ഭരണം നഷ്ടമായെങ്കിലും, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ സാധിച്ചു. പരമ്പരാഗത സേനാ വോട്ടുകൾ ഉദ്ധവിനൊപ്പം നിന്നതായാണ് വോട്ടെണ്ണൽ വ്യക്തമാക്കുന്നത്.
