അജിത് ഡോവലിന്റേത് സാമുദായിക വിദ്വേഷത്തിനുള്ള 'ഡോഗ് വിസിൽ'; നൂറ്റാണ്ടുകൾ പഴക്കമുള്ള സംഭവങ്ങൾക്ക് പ്രതികാരം ചെയ്യാനുള്ള ആഹ്വാനം ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിട്ടെന്നും മെഹബൂബ മുഫ്തി

Update: 2026-01-12 06:10 GMT

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പ്രസ്താവന സാമുദായിക വിദ്വേഷത്തിനുള്ള 'ഡോഗ് വിസിൽ' ആണെന്ന് പി.ഡി.പി അധ്യക്ഷയും മുൻ ജമ്മു - കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി വിമർശിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള സംഭവങ്ങൾക്ക് പ്രതികാരം ചെയ്യണമെന്ന ഡോവലിന്റെ ആഹ്വാനമാണ് മുഫ്തിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്. ഡൽഹിയിൽ നടന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗി'ന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു അജിത് ഡോവലിന്റെ വിവാദ പ്രസ്താവന.

സമൂഹമാധ്യമമായ 'എക്സി'ലൂടെയാണ് മെഹബൂബ മുഫ്തി ഡോവലിന്റെ പ്രസ്താവനയെ വിമർശിച്ചത്. ആക്രമണങ്ങളുടെയും കീഴടങ്ങലുകളുടെയും വേദനാജനകമായ ചരിത്രത്തിന് പ്രതികാരം ചെയ്യാൻ ഇന്ത്യ അതിർത്തികളിൽ മാത്രമല്ല, സാമ്പത്തികമായും മറ്റെല്ലാ രീതിയിലും സ്വയം ശക്തിപ്പെടുത്തേണ്ടത് ഉണ്ടെന്നായിരുന്നു കേരള കേഡറിലെ റിട്ട. ഐ.പി.എസ് ഓഫീസറായ അജിത് ഡോവൽ പറഞ്ഞിരുന്നത്.

"നൂറ്റാണ്ടുകൾ പഴക്കമുള്ള സംഭവങ്ങൾക്ക് 21-ാം നൂറ്റാണ്ടിൽ പ്രതികാരം ആവശ്യപ്പെടുന്നത്, ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ യുവാക്കളെ ന്യൂനപക്ഷ സമുദായത്തിനെതിരെ തിരിക്കാനുള്ള ഒരു ഒളിഞ്ഞ പ്രകോപനം മാത്രമാണ്. ഈ സമൂഹം ഇതിനകം തന്നെ എല്ലാ ഭാഗത്തുനിന്നും ആക്രമണം നേരിടുകയാണ്," മുഫ്തി കൂട്ടിച്ചേർത്തു.

ഡോവലിനെപ്പോലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻ വിദ്വേഷത്തിന്റെ വർഗീയ പ്രത്യയശാസ്ത്രത്തിൽ ചേരുന്നത് ദൗർഭാഗ്യകരമാണെന്ന് മുഫ്തി പറഞ്ഞു. "ആഭ്യന്തരവും ബാഹ്യവുമായ ദുരുദ്ദേശ്യങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്റെ കടമ. എന്നാൽ, മുസ്ലീങ്ങൾക്കെതിരായ അക്രമങ്ങളെ സാധാരണവൽക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്," അവർ ആരോപിച്ചു.

Tags:    

Similar News