മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അസ്ഹറുദ്ദീന്റെ മകനും രാഷ്ട്രീയത്തിലേക്ക്; തെലങ്കാന കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു; തനിക്കിത് അഭിമാനവും വൈകാരികവുമായ നിമിഷമാണെന്ന് അസ്ഹറുദ്ദീന്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അസ്ഹറുദ്ദീന്റെ മകനും രാഷ്ട്രീയത്തിലേക്ക്

Update: 2025-06-15 10:45 GMT

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ മുഹമ്മദ് അസദുദ്ദീനും പിതാവിന്റെ വഴിയേ രാഷ്ട്രീയത്തിലേക്ക്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി അസദുദ്ദീനെ പാര്‍ട്ടി തെരഞ്ഞെടുത്തു. അസ്ഹറുദ്ദീന്‍ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മകന്റെ രാഷ്ട്രീയ പ്രവേശനത്തെയും പുതിയ പദവിയെയും അദ്ദേഹം അഭിനന്ദിച്ചു.

'മകന്‍ മുഹമ്മദ് അസദുദ്ദീന്‍ തെലങ്കാന കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി പൊതുജീവിതത്തില്‍ തന്റെ ഔദ്യോഗിക പദവിയിലേക്ക് പ്രവേശിക്കുമ്പോള്‍ എനിക്കിത് അഭിമാനവും വൈകാരികവുമായ നിമിഷമാണ്' -അസ്ഹറുദ്ദീന്‍ എക്‌സില്‍ കുറിച്ചു. ജനങ്ങളോടുള്ള അവന്റെ പ്രതിബദ്ധത, സേവനത്തോടുള്ള അഭിനിവേശം, ആത്മാര്‍ഥത എന്നിവ അടുത്തുനിന്നു കണ്ടിട്ടുണ്ട്. അവന്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും കൂടുതല്‍ ശ്രദ്ധചെലുത്തുകയും മൂല്യങ്ങളാല്‍ നയിക്കപ്പെടുകയും ചെയ്യട്ടെ.

ഈ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്നും അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റില്‍നിന്ന് വിരമിച്ചശേഷം 2009ലാണ് അസ്ഹര്‍ രാഷ്ട്രീയത്തില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്. ഉത്തര്‍പ്രദേശില്‍നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി. തെലങ്കാന കോണ്‍ഗ്രസില്‍ സംഘടന ചുമതല ഉള്‍പ്പെടെ സുപ്രധാന പദവികള്‍ വഹിച്ചു. അസദുദ്ദീന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏതാനും മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

നിയമ ബിരുദധാരിയാണ്. ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സയുടെ സഹോദരി ആനം മിര്‍സയാണ് ഭാര്യ. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അസദുദ്ദീനെ കോണ്‍ഗ്രസ് മത്സരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സിറ്റിങ് എം.എല്‍.എയും ബി.ആര്‍.എസ് നേതാവുമായ മഗന്തി ഗോപിനാഥിന്റെ വിയോഗത്തോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലത്തില്‍ അസ്ഹറുദ്ദീനെ മത്സരിപ്പിച്ചിരുന്നു.

Tags:    

Similar News